പൊൻകുന്നം : ചിറക്കടവിന് ഒരിക്കലും മറക്കാനാവാത്ത ദു:ഖമായി മാറിയ സസിൻ ഇനി നാട്ടുകാരുടെ മനസിൽ കണ്ണീർമഴയായി തോരാതെ പെയ്തിറങ്ങും. ബാർജ് ദുരന്തത്തിൽ മരണമടഞ്ഞ ചിറക്കടവ് അരിഞ്ചിടത്ത് സസിന്റെ മൃതദേഹം ഇന്നലെ പുലർച്ചെ ചിറക്കടവ് മലമേൽ മസ്ജിദ് കബർസ്ഥാനിലാണ് കബറടക്കം നടത്തിയത്. മുംബയിൽ നിന്ന് സസിൻ ജോലി ചെയ്ത ഒ.എൻ.ജി.സി കരാർ കമ്പനിയുടെ ചുമതലയിൽ വിമാനത്തിൽ തിരുവനന്തപുരം വിമാനത്താവളത്തിലാണ് മൃതദേഹം എത്തിച്ചത്. തുടർന്ന് ആംബുലൻസിൽ ചിറക്കടവിലെത്തിച്ചു.
അടുത്തമാസം വിവാഹാഘോഷം നടക്കേണ്ട വീട്ടുമുറ്റത്തേക്ക് ശനിയാഴ്ച അർദ്ധരാത്രിയോടെയാണ് സസിന്റെ ചേതനയറ്റ ശരീരം എത്തിയത്. മാതാപിതാക്കളുടെ കണ്ണീരിൽ ഒരു നാടുമുഴുവൻ ദു:ഖകടലായിമാറി. അരിഞ്ചിടത്ത് ഇസ്മയിലിന്റെയും സിൽവിയുടെയും മകനാണ് 29 കാരനായ സസിൻ. ഒ.എൻ.ജി.സി.കരാർ കമ്പനിയായ മാത്യൂ ആൻഡ് അസോസിയേറ്റ്‌സ് കമ്പനിയിൽ പ്രോജക്ട് എൻജിനീയറായിരുന്നു. കഴിഞ്ഞ തിങ്കളാഴ്ച ടൗക്‌തെ ചുഴലിക്കാറ്റിൽപ്പെട്ടാണ് സസിൻ ഉൾപ്പെടെയുള്ളവർ ജോലി ചെയ്ത പി305 ബാർജ് മുങ്ങിയത്. വ്യാഴാഴ്ചയാണ് സസിൻ മരിച്ച വിവരം ബന്ധുക്കൾ അറിയുന്നത്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |