കോട്ടയം : രണ്ടാംവർഷവും ഓൺലൈനായി ക്ലാസ് നടത്താൻ അദ്ധ്യാപകരും പൊതുവിദ്യാഭ്യാസ വകുപ്പും തയാറെടുപ്പുകൾ തുടങ്ങി. പുതിയ അദ്ധ്യയന വർഷത്തിലേക്ക് വിദ്യാർത്ഥികളെ സജീവമാക്കാനുള്ള ഒരുക്കങ്ങളിലാണ് അദ്ധ്യാപകർ. ജൂൺ 1 ന് വിദ്യാലയങ്ങൾ തുറക്കില്ലെങ്കിലും സ്‌കൂളും പരിസരവും വൃത്തിയാക്കാനും ക്ളാസ് മുറികൾ സജ്ജമാക്കാനും നിർദേശമുണ്ട്. നവാഗതരെ വരവേൽക്കാൻ ഓൺലൈനായി ആകർഷകമായ പരിപാടികൾ ഒരുക്കണം. ഇതിനായുള്ള ആസൂത്രണങ്ങൾ ഓൺലൈനായോ കൊവിഡ് മാനദണ്ഡങ്ങൾ പാലിച്ച് സ്‌കൂളിൽ നേരിട്ടെത്തിയോ അദ്ധ്യാപകർ നടത്തണം. ക്ലാസുകൾ എങ്ങനെയാവണമെന്ന നിർദേശം പ്രധാന അദ്ധ്യാപകർക്ക് നൽകിയിട്ടുണ്ട്. കുട്ടികൾക്ക് ഓൺലൈൻ ക്ലാസുകളിൽ പങ്കെടുക്കാനുള്ള സൗകര്യം പരിശോധിക്കാൻ ബി.ആർ.സികൾ വഴി വിവര ശേഖരണം ആരംഭിച്ചു. എ.ഇ.ഒ, ഡി.ഇ.ഒ.മാർ പ്രധാനാദ്ധ്യാപകരുടെ യോഗം നടത്തി. ഓൺലൈൻ ക്ലാസിൽ കഴിഞ്ഞ അദ്ധ്യയന വർഷത്തെ പോരായ്മകൾ പരിഹരിച്ച് എല്ലാ കുട്ടികളുടെയും പങ്കാളിത്തം ഉറപ്പു വരുത്തണമെന്നാണ് പ്രധാന നിർദേശം.
പഠനരേഖകളും ഓൺലൈൻ
പഠനപുരോഗതി വിലയിരുത്താനുള്ള വർക്ക് ബുക്ക് മിക്ക കുട്ടികൾക്കും വിതരണം ചെയ്തു. ലോക് ഡൗൺ കാരണം സ്‌കൂളിൽ യഥാസമയം തിരിച്ചേൽപ്പിക്കാൻ രക്ഷിതാക്കൾക്ക് കഴിഞ്ഞില്ല. ഇതിനിടയിലാണ് 9 വരെയുള്ള മുഴുവൻ കുട്ടികൾക്കും ക്ലാസ് കയറ്റം നൽകാൻ വിദ്യാഭ്യാസ വകുപ്പ് നിർദേശം നൽകിയത്. അതേ സമയം ക്ലാസ് അദ്ധ്യാപകൻ ഓരോ കുട്ടിയുടെയും പഠന മേഖലയുമായി ബന്ധപ്പെട്ട ഓൺലൈൻ പഠന രേഖകളും കുറിപ്പുകളും തയാറാക്കി ഏൽപ്പിക്കണം. അവർ ബന്ധപ്പെട്ട വിദ്യാഭ്യാസ ഓഫീസർമാർക്ക് കൈമാറണം. ഇതിനിടയിലും സ്‌കൂൾ പ്രവേശന നടപടികൾ ഓൺലൈനായി പുരോഗമിക്കുന്നുണ്ട്.
ഒന്നാം ക്ളാസിലേയ്ക്കുള്ള അഡ്മിഷൻ പുരോഗമിക്കുകയാണ്. കഴിഞ്ഞ തവണത്തേക്കാൾ കുട്ടികൾ ഈ അദ്ധ്യയന വർഷം പൊതു വിദ്യാഭ്യാസത്തിന്റെ ഭാഗമാകുമെന്നാണ് പ്രതീക്ഷ. ഹൈടെക്ക് പഠനരീതിയാണ് പ്രധാന ആകർഷണം
കെ.ജെ.പ്രസാദ്, പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞം
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |