വൈക്കം : കൊവിഡ് വ്യാപനത്തിന് നേരിയ ശമനമുണ്ടായതോടെ നാട്ടിൻ പുറങ്ങളിലെ കയർ സംഘങ്ങൾ പ്രവർത്തനം തുടങ്ങിയെങ്കിലും ചകിരിക്ഷാമം പ്രതിസന്ധിയാകുന്നു. വൈക്കത്തെ കയർ സഹകരണസംഘങ്ങളിൽ മലപ്പുറമടക്കമുള്ള മലബാർ മേഖലയിൽ നിന്നാണ് പച്ചത്തൊണ്ട് എത്തുന്നത്. ആറായിരം, പതിനായിരം തൊണ്ടുകൾ കയറ്റിയ വാഹനങ്ങളാണ് സൊസൈറ്റികളിൽ വന്നിരുന്നത്. മലബാറിലെ ഭാരമേറിയ പച്ചതൊണ്ടിൽ നിന്ന് കൂടുതൽ ചകിരി ലഭിച്ചിരുന്നു. മലബാറിൽ നിന്ന് ലഭിക്കുന്ന പച്ചതൊണ്ട് 2.20 രൂപ നിരക്കിലാണ് വാങ്ങിയിരുന്നത്. സംഘങ്ങൾക്ക് പച്ച തൊണ്ട് വാങ്ങി സംഘത്തിലെ ഡീഫൈബറിംഗ് യൂണിറ്റിൽ തല്ലി ചകിരിയാക്കുന്നതാണ് ഏറെ അഭികാമ്യമെന്ന് സംഘം ഭരണസമിതിയും തൊഴിലാളികളും പറയുന്നു. പുറത്ത് നിന്ന് 23 രൂപ നിരക്കിൽ 30 കിലോ വരുന്ന ഒരു കെട്ട് ചകിരി വാങ്ങി പിരിച്ചപ്പോൾ സംഘങ്ങൾക്ക് വലിയ സാമ്പത്തിക നഷ്ടമാണുണ്ടായത്.സംഘങ്ങളിലെ ഗോഡൗണിൽ പിരിച്ച കയറും കെട്ടിക്കിടക്കുകയാണ്. കൊവിഡ് വ്യാപനം രൂക്ഷമായതോടെ ലോക്ക് ഡൗൺ പ്രഖ്യാപിച്ചതും കയർഫെഡിന്റെ കയർ സംഭരണത്തെ പ്രതികൂലമായി ബാധിച്ചു. കയർ സംഘങ്ങളിൽ ഡീഫൈബറിംഗ് യൂണിറ്റുകളും ഓട്ടോമാറ്റിക് സ്പിന്നിംഗ് മെഷീനുകളും സ്ഥാപിച്ചതോടെ കയർ ഉൽപാദനം ഗണ്യമായി വർദ്ധിച്ചു.
വൈക്കത്ത് 30 കയർസംഘങ്ങൾ
വൈക്കത്ത് 30 ഓളം കയർസംഘങ്ങളാണുള്ളത്. 1000 ക്വിന്റലിലധികം കയർ പിരിക്കുന്ന നിരവധി സംഘങ്ങളുണ്ട്. ഗുണമേന്മയേറിയ കയർ ഉത്പാദിപ്പിച്ച് വൈവിദ്ധ്യവത്കരണത്തിലൂടെ നൂതന ഉത്പന്നങ്ങൾ നിർമ്മിച്ച് ദൈവത്തിന്റെ നാട്ടിലെ സുവർണ നാരിന്റെ പഴയ പ്രതാപം തിരിച്ചുപിടിക്കാൻ കഴിഞ്ഞ സർക്കാർ തുടങ്ങി വച്ച പ്രവർത്തനങ്ങൾ ഊർജിതമാക്കാൻ സർക്കാർ നടപടി സ്വീകരിക്കുമെന്ന പ്രതീക്ഷയിലാണ് കയർ സംഘം ഭരണസമിതികളും തൊഴിലാളികളും.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |