ചങ്ങനാശേരി : പ്രതീക്ഷയോടെ മുയൽകൃഷിയിലേക്കിറങ്ങിയ കർഷകർ വിപണി കണ്ടെത്താനാകാതെ ബുദ്ധിമുട്ടുന്നു. മുയലിറച്ചിക്ക് ആവശ്യക്കാർ ഉണ്ടെങ്കിലും കൃത്യമായി വിപണനം ചെയ്യാൻ കർഷകർക്ക് സാധിക്കുന്നില്ല. കഴിഞ്ഞ ലോക്ക് ഡൗൺ മുതൽ തൊഴിൽ നഷ്ടപ്പെട്ടെത്തിയ പ്രവാസികളടക്കം നിരവധി പേർ മുയൽകൃഷിയിലേക്ക് ഇറങ്ങിയിരുന്നു. കുറഞ്ഞ സ്ഥലത്ത് കുറഞ്ഞ മുതൽമുടക്കിൽ കൂടുതൽ ലാഭകരമായി നടത്താമെന്നതാണ് മുയൽകൃഷിയുടെ നേട്ടം. നാടൻ മുയൽ മാത്രമല്ല, ശരാശരി 23 കിലോഗ്രാം തൂക്കം വരുന്ന വിദേശ ഇനങ്ങളും കർഷകർ വളർത്താൻ തുടങ്ങി. സോവിയറ്റ് ചിൻചില, വൈറ്റ് ജയന്റ്, ഗ്രേ ജയന്റ്, ന്യൂസിലൻഡ് വൈറ്റ് തുടങ്ങിയ ഇനങ്ങളാണ് കേരളത്തിൽ പ്രധാനമായും കർഷകർ തെരഞ്ഞെടുത്തത്. അതോടെ ഉത്പാദനത്തിൽ വലിയ വർധനവ് ഉണ്ടായി.
പോത്ത്, ആട് തുടങ്ങിയവയുടെ ഇറച്ചിക്ക് ഉൾപ്പെടെ മുന്നൂറ്റി എൺപതു രൂപ വരെ വിലയുള്ളപ്പോൾ മുയലിറച്ചി ഇരുനൂറു രൂപയ്ക്ക് ലഭ്യമാണ്. വില കുറവാണെങ്കിലും സഹാനുഭൂതിയോർത്ത് മുയലുകളെ കൊന്നു തിന്നാൻ ചിലർക്കെങ്കിലും വിമുഖതയുണ്ടെന്നതും വിപണിയെ ബാധിക്കുന്നു. വിപണി കണ്ടെത്താൻ ഓൺലൈൻ മാർക്കറ്റിലേക്ക് തിരിഞ്ഞ കർഷകരുമുണ്ട്. കർഷകർ വളർത്തിയെടുക്കുന്ന മുയലുകളെ വിൽപ്പന നടത്താനുള്ള സാഹചര്യം ഉണ്ടാക്കിക്കൊടുക്കാൻ സർക്കാർ തയ്യാറാകണമെന്ന് കർഷകർ ആവശ്യപ്പെടുന്നു. മുയലിന്റെ തുകൽ, കാഷ്ടം എന്നിവയും വിപണി സാദ്ധ്യത ഉള്ളതാണ്.
മുയലിറച്ചി ഗുണകരം
മറ്റു ഇറച്ചികളെ അപേക്ഷിച്ച് കൊഴുപ്പു കുറഞ്ഞതായതുകൊണ്ട് ഏതുപ്രായക്കാർക്കും മുയലിറച്ചി കഴിക്കാം. മുയലിറച്ചിയിലെ ഒമേഗ ത്രീ ഫാറ്റി ആസിഡ് കൊളസ്‌ട്രോളിന്റെ അളവ് കുറച്ച് ഹൃദ്രോഹ സാദ്ധ്യത ഒഴിവാക്കുന്നുവെന്ന് പഠനങ്ങളിൽ കണ്ടെത്തിയിട്ടുണ്ട്.
'സർക്കാരിന്റെ ശ്രദ്ധയും പരിഗണനയും മുയൽ വിപണന മേഖലയിൽ ഉണ്ടാകണം. മീറ്റ് പ്രോഡക്ട് ഒഫ് ഇന്ത്യ വഴി മറ്റ് മാംസങ്ങൾ വിറ്റഴിക്കുന്നതു പോലുള്ള സംവിധാനം നിലവിൽ വരണം. ആട്, കോഴി കൃഷിയിലെ പോലെ കർഷകർക്ക് ഗുണനിലവാരമുള്ള മുയൽ കുഞ്ഞുങ്ങളെ കൊടുക്കുന്ന മുയൽഗ്രാം പോലുള്ള പദ്ധതികളും സർക്കാർ രൂപീകരിക്കണം'.
- അന്നമ്മ, മുയൽകർഷക, തെങ്ങണ
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |