കോട്ടയം: ടൂറിസം വകുപ്പ് പ്രൊഫഷണൽ ഭാവം നൽകി വള്ളംകളിയെ കൈപിടിച്ചുയർത്തിയെങ്കിലും തുടർച്ചയായ രണ്ടാം സീസണും കൊവിഡ് മൂലം വെള്ളത്തിലായി. ആഗസ്റ്റിലെ രണ്ടാം ശനിയാഴ്ച പുന്നമടയിൽ നടക്കുന്ന നെഹ്റു ട്രോഫിയോടെ സജീവമാകുന്ന 'ചാമ്പ്യൻസ് ബോട്ട് ലീഗ്' കഴിഞ്ഞ വർഷം മുതൽ നടക്കുന്നില്ല. പരിശീലനം തുടങ്ങേണ്ട സമയം കഴിഞ്ഞിട്ടും ക്ളബുകളും തുഴച്ചിൽക്കാരുമൊക്കെ നിരാശയിലാണ്.
പരിശീലന തുഴച്ചിലുകാരുടെ ആവേശവും ആർപ്പുവിളികളും കൊണ്ട് മുഖരിതമാവേണ്ടതാണ് കുമരകത്തെ ജലാശയങ്ങൾ. ജലോത്സവ സീസണ് തുടക്കമാകാൻ ആഴ്ചകൾ മാത്രം ശേഷിക്കുമ്പോൾ ബോട്ട് ക്ലബുകളൊന്നും ഇതുവരെ ഉണർന്നിട്ടില്ല. കഴിഞ്ഞ സീസൺ നഷ്ടപ്പെട്ടതുപോലെ ഇക്കുറിയും ഇനി ചാമ്പ്യൻസ് ബോട്ട് ലീഗ് നടക്കാനിടയില്ല. ചാമ്പ്യൻസ് ബോട്ട് ലീഗിന് പുറമെ, നെഹ്റു ട്രോഫി, കവണാറ്റിൻകര ജലോത്സവം, കുമരകം ശ്രീനാരായണ ജയന്തി വള്ളംകളി തുടങ്ങിയവയിലും കുമരകത്തിന്റെ സാന്നിദ്ധ്യമുണ്ട്. പക്ഷേ, ആർക്കും ഒരുഷാറുമില്ല.
ചെലവ് അരക്കോടി
ഒരു വള്ളമിറങ്ങാൻ അരക്കോടി രൂപ വേണം. കൊവിഡ് സാഹചര്യത്തിൽ ഈ ചെലവ് താങ്ങാൻ ബോട്ട് ക്ലബുകൾക്കും കഴിയുന്നില്ല. ഈ സാഹചര്യത്തിൽ ഇക്കുറി വള്ളംകളിയെപ്പറ്റി ചിന്തിക്കുന്നുപോലുമില്ല ബോട്ട് ക്ലബുകൾ.
കുമരകത്തെ ബോട്ട് ക്ലബുകൾ
കുമരകം ബോട്ട് ക്ലബ്
കുമരകം ടൗൺ ബോട്ട് ക്ലബ്
വേമ്പനാട് ബോട്ട് ക്ലബ് കുമരകം
എൻ.സി.ഡി.സി കുമരകം
'' സാധാരണ ഈ സമയത്ത് പരിശീലനം തുടങ്ങേണ്ടതാണ്. വാക്സിനേഷൻ സമ്പൂർണമായാൽ ഇനി നവംബർ ഡിസംബർ മാസങ്ങളിൽ വള്ളംകളി നടത്താനാകുമെന്ന് പ്രതീക്ഷയുണ്ട്''
- ജിഫി ഫെലിക്സ്, ചുണ്ടൻ വള്ളം ഉടമ, എൻ.സി.ഡി.സി ക്ളബ് മാനേജർ
തടസങ്ങൾ
എൺപതോളം ആളുകൾ കയറുന്ന ചുണ്ടൻവള്ളത്തിൽ സാമൂഹിക അകലം നടപ്പാവില്ല
വള്ളംകളി കാഴ്ചക്കാരുടെ ആവേശംകൂടിയാണ്. അവരില്ലാതെ വള്ളംകളി നടത്താനാവില്ല
ടൂറിസം സീസൺ പൂർണമായും നഷ്ടപ്പെട്ടതിനാൽ ടൂറിസ്റ്റുകൾ എത്തുമെന്ന് ഉറപ്പില്ല
കൊവിഡ് മൂലമുള്ളസാമ്പത്തിക പ്രതിസന്ധിക്കിടെ സ്പോൺസർമാരെ കിട്ടാനും പ്രയാസം
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |