കോട്ടയം: കഴിഞ്ഞ ലോക്ക് ഡൗണിൽ മദ്യം ലഭിക്കാതെ ആത്മഹത്യാശ്രമം അടക്കമുള്ള പ്രശ്നങ്ങൾ ജില്ലയിലുണ്ടായെങ്കിൽ ഇക്കുറി മദ്യാസക്തി പ്രകടിപ്പിക്കുന്നവരുടെ എണ്ണം തുലോം തുച്ഛമായതിന്റെ കാരണം തേടിയിറങ്ങുകയാണ് എക്സൈസ് വകുപ്പ്. ഇവരുടെ വിമുക്തി ലഹരി മുക്ത കേന്ദ്രങ്ങളിൽ എത്തിയവരുടെ എണ്ണം ലോക്ക് ഡൗണിൽ കുറഞ്ഞു. ഇവർക്ക് അനധികൃതമായ വഴികളിലൂടെ മദ്യം ലഭിക്കുന്നുണ്ടോ എന്നത് ഉൾപ്പെടെയാണ് അന്വേഷിക്കുന്നത്.
ലോക്ക് ഡൗണിന് മുന്നേ തന്നെ ബാറും ബിവറേജസും പൂട്ടി. 40 ദിവസങ്ങൾക്ക് ശേഷമാണ് മദ്യംലഭിച്ചു തുടങ്ങിയത്. മദ്യാസക്തിയുള്ളവർ ആദ്യ ആഴ്ചകളിൽ തന്നെ പ്രകടിപ്പിച്ചു തുടങ്ങും. ചിലർ അക്രമാസക്തരാകും. മറ്റു ചിലർ ആത്മഹത്യാശ്രമം നടത്തും. ചിലർ ഭ്രാന്തമായി പെരുമാറും. കഴിഞ്ഞ ലോക്ക് ഡൗൺ കാലത്ത് ഇത്തരം സംഭവങ്ങൾ ജില്ലയിൽ റിപ്പോർട്ട് ചെയ്തിരുന്നു. എന്നാൽ ഇക്കുറി ഒരിടത്തും ഇത്തരം സംഭവങ്ങളുണ്ടായില്ല.
കൊവിഡ് ബാധിതരുടെ എണ്ണം ഉയരുന്നത് മനസിലാക്കി മുൻകൂർ സ്റ്റോക്ക് ചെയ്യുകയോ, വാറ്റടക്കം ലഭ്യമാക്കുകയോ ചെയ്തിട്ടുണ്ടോയെന്ന് ഉറപ്പിക്കുകയാണ് എക്സൈസ്. വീടുകളിൽ നിന്ന് വരെ വാറ്റുമായി ആളുകൾ അറസ്റ്റിലായി. ഇക്കുറി പിടിയിലായവരിൽ വിൽപ്പനക്കാർ മാത്രമല്ല, സ്വന്തം ആവശ്യത്തിനായി വാറ്റുന്നവരുമുണ്ടായിരുന്നു.
എണ്ണം കുറഞ്ഞു
ജില്ലയിൽ എക്സൈസ് വകുപ്പിന്റെ വിമുക്തി ഡീ അഡിക്‌ഷൻ സെന്ററിന്റെ ഹെൽപ്പ് ലൈനിലൂടെ ശരാശരി 75 കേസുകൾ വരെയാണ് എത്താറ്. എന്നാൽ ലോക്ക് ഡൗണോടെ കണക്ക് ഉയരുമെന്നായിരുന്നു പ്രതീക്ഷയെങ്കിലും പതിവായി ചികിത്സ തേടുന്നവരേക്കാൾ എണ്ണം കുറഞ്ഞു.
ചികിത്സ തേടിയവർ
ഏപ്രിൽ 72
മേയ് 40
ജൂൺ 25
'' എക്സൈസ് എൻഫോഴ്സ്മെന്റിന്റെ ജാഗ്രതയിലായിരുന്നതിനാലാണ് ഇത്രയധികം വ്യാജമദ്യ വേട്ട നടത്താനായത്. ലോക്ക് ഡൗണിന് ശേഷവും പട്രോളിംഗും വാഹനപരിശോധനയും ഊർജിതമാണ് ' -എ.ആർ.സുൽഫിക്കർ, ഡെപ്യൂട്ടി കമ്മിഷണർ
'' മദ്യാസക്തിയുള്ളവർക്ക് മദ്യം ലഭിച്ചില്ലെങ്കിൽ ശാരീരിക പ്രശ്നങ്ങളുണ്ടാകും. ആത്മഹത്യവരെ ചെയ്യുന്നവരുണ്ട്. പക്ഷേ, ലോക്ക്ഡൗണിൽ ഈ പ്രശ്നങ്ങൾ കുത്തനെ കുറഞ്ഞു. മദ്യപാനശീലം ഉപേക്ഷിച്ചവരുമുണ്ട്''
-വിമുക്തി കൗൺസിലർ
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |