കോട്ടയം: അനുദിനം വർദ്ധിക്കുന്ന ഡീസൽ വിലയിൽ തകർന്ന് തരിപ്പണമായിരിക്കുകയാണ് ചരക്കു ഗതാഗതമേഖല. ഡീസൽ ലിറ്ററിന് 45 രൂപയുണ്ടായിരുന്നപ്പോഴുള്ള നിരക്കിലാണ് ഇപ്പോഴും സർവീസ് നടത്തുന്നത്. നിത്യച്ചെലവിന് പോലും വകയില്ലാതെ മേഖലയിൽ നിന്ന് പിൻവാങ്ങുകയാണ് ഉടമകൾ.
സ്വകാര്യ ബാങ്കുകളിൽ നിന്ന് വായ്പ എടുത്ത് ലോറി വാങ്ങിയവരാണ് തിരിച്ചടവ് മുടങ്ങി പ്രയാസപ്പെടുന്നത്. കൊവിഡ് ദുരിത കാലത്ത് സ്വകാര്യ ബസുകൾക്ക് നൽകിയ നികുതി ഇളവുകൾ ചരക്ക് വാഹനങ്ങൾക്ക് ലഭിച്ചില്ല. ഇതിനിടെയാണ് ഇന്ധന വിലയും സ്പെയർ പാർട്സ് വിലയും വർദ്ധിക്കുന്നത്.
കൊള്ളയടിക്കുന്ന ഇടനിലക്കാർ
ചരക്ക് ഉടമകളിൽ നിന്ന് ഉയർന്ന വാടക വാങ്ങി ബ്രോക്കർമാർമാരുടെ തട്ടിപ്പും വ്യാപകമാണ്. രണ്ട് ദിശയിലേയ്ക്കുള്ള ഓട്ടമാണ് ലോറി ഉടമകളെ പിടിച്ചു നിർത്തുന്നത്. കട ഉമടകളിൽ നിന്ന് കൂടിയ കൂലി വാങ്ങിയ ശേഷം കുറഞ്ഞ കൂലിക്ക് ഓട്ടം വിളിക്കും. വാഹനം വെറുതെ കിടക്കുന്നത് ഒഴിവാക്കാൻ ഈ കൂലിക്ക് ഓടേണ്ടിവരും. ബാക്കി പണം ഇടനിലക്കാരുടെ പോക്കറ്റിൽ പോകും. ലോറികൾ ആവശ്യത്തിലധികം ഉണ്ടെങ്കിൽ പരമാവധി വാടക കുറച്ചു നൽകുന്നവരുമുണ്ട്. കൃത്യമായി ലോഡുകൾ ലഭിക്കാത്തത് മൂലം ആഴ്ചകളോളം അന്യ സംസ്ഥാനങ്ങളിൽ കാത്തുകിടക്കുമ്പോൾ മറ്റ് മാർഗമില്ലാതെ തിരികെ വരാനായി കിട്ടുന്ന കാശിന് ഓടുന്ന പതിവുമുണ്ട്.
ലോറി ഉപേക്ഷിച്ചവർ
50
ഉടമകളുടെ ആവശ്യങ്ങൾ
വാഹനകൂലി കൂട്ടിയെന്ന പേരിലുള്ള തട്ടിപ്പ് തടയുക
ചരക്കിടപാടിൽ ഇടനിലക്കാരെ ഒഴിവാക്കുക
ചരക്ക് വാഹന വാടക സർക്കാർ നിശ്ചയിക്കുക
വാടക തീരുമാനിക്കാൻ സമിതി രൂപീകരിക്കുക
'' ലോറി മുതലാളിയെന്നതൊക്കെ മാറി. ഇപ്പോൾ സ്വന്തം ലോറിയിൽ ഡ്രൈവറായി പോകുന്ന ഉടമകൾ വരെയുണ്ട്. സർക്കാർ അടിയന്തരമായി ഇടപെട്ടില്ലെങ്കിൽ ഈ മേഖല തന്നെ ഇല്ലാതാകും''
- ഷാജു അൽമന, സംസ്ഥാന ജനറൽ സെക്രട്ടറി,
ലോറി ഓണേഴ്സ് ഫെഡറേഷൻ.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |