മണിമല : സാധുക്കൾ പരാതിയുമായി എത്തിയാൽ നെഞ്ചത്ത് കയറും. രാഷ്ട്രീയക്കാരാണെങ്കിൽ ഓച്ഛാനിച്ച് നിൽക്കും. മണിമല സ്റ്റേഷനിലെ പ്രിൻസിപ്പൽ എസ്.ഐ ഏലിയാസ് പോളിനെതിരെ നാട്ടുകാരുടേയും സഹപ്രവർത്തകരുടേയും പരാതി ഏറുകയാണ്. തിരഞ്ഞെടുപ്പിന് മുന്നോടിയായി സ്റ്റേഷനിലെത്തിയ എസ്.ഐ എങ്ങനെയെങ്കിലും ട്രാൻസ്ഫറായി പോയാൽ മതിയെന്ന പ്രാർത്ഥനയിലാണ് എല്ലാവരും. സ്റ്റേഷനിലെത്തുന്നവരോട് മാന്യമായി പെരുമാറണെന്ന് ഡി.ജി.പി പലതവണ സർക്കുലർ ഇറക്കിയിട്ടും ഏലിയാസ് പോൾ അറിഞ്ഞമട്ടില്ല. മോശം പെരുമാറ്റം ചൂണ്ടിക്കാട്ടി മണിമല സ്റ്റേഷനിൽ നിന്ന് സ്പെഷ്യൽ ബ്രാഞ്ച് റിപ്പോർട്ടും സമർപ്പിച്ചിട്ടുണ്ട്. മേലധികാരികളുടെ താക്കീതിന് വിധേയനാകുകയും ചെയ്തിട്ടുണ്ട്. കീഴുദ്യോഗസ്ഥരെ മാനസികമായി പീഡിപ്പിക്കുന്നതാണ് എസ്.ഐയുടെ പ്രധാന ഹോബിയെന്നാണ് സേനയിലെ സംസാരം. ഇതേ സ്റ്രേഷനിലെ ഗ്രേഡ് എസ്.ഐ വിദ്യാധരനെ വധശ്രമക്കേസ് പ്രതിയുടെ പിതാവ് വെട്ടിപ്പരിക്കേൽപ്പിച്ച സംഭവം റിപ്പോർട്ട് ചെയ്യാനെത്തിയ മാദ്ധ്യമപ്രവർത്തകനോടും ഏലിയാസ് പോൾ മോശമായി പെരുമാറിയിരുന്നു. മാദ്ധ്യമ പ്രവർത്തകന്റെ പരാതിയിൽ അന്വേഷണം നടക്കുകയാണ്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |