കോട്ടയം: മുൻഗണനാ റേഷൻ കാർഡുകൾ അനർഹർ ഉപയോഗിക്കുന്നില്ലെന്ന് ഉറപ്പാക്കുന്നതിന് ഉദ്യോഗസ്ഥരുടെയും പൊതു പ്രവർത്തകരുടെയും സജീവ ഇടപെടൽ വേണമെന്ന് മന്ത്രി ജി.ആർ. അനിൽ നിർദേശിച്ചു. വകുപ്പിന്റെ ജില്ലയിലെ ഉദ്യോഗസ്ഥരെ നേരിൽ കാണുന്നതിനായി എത്തിയതായിരുന്നു അദ്ദേഹം. അർഹതയുള്ള അനേകം കുടുംബങ്ങൾ മുൻഗണനാ കാർഡിനുവേണ്ടി കാത്തിരിക്കുന്നുണ്ട്. ഒരാൾക്കു പോലും അധികമായി കാർഡ് നൽകാൻ കഴിയുന്ന സ്ഥിതിയല്ല. അതുകൊണ്ടുതന്നെയാണ് അനർഹരെ മുൻഗണനാ പട്ടികയിൽനിന്ന് ഒഴിവാക്കാൻ സർക്കാർ തീരുമാനിച്ചത്. അനർഹർക്ക് പിഴയോ ശിക്ഷാ നടപടികളോ ഇല്ലാതെ ജൂലായ് 15 വരെ പൊതു വിഭാഗത്തിലേക്ക് മാറുന്നതിന് അപേക്ഷ നൽകാം. ഈ ക്രമീകരണത്തിന് പൊതുവേ അനുകൂലമായ പ്രതികരണമാണ് ലഭിക്കുന്നതെന്നും മന്ത്രി പറഞ്ഞു. മന്ത്രിയായ ശേഷം ആദ്യമായി ജില്ലയിലെത്തിയ അദ്ദേഹത്തെ ജില്ലാ കളക്ടർ എം. അഞ്ജന സ്വീകരിച്ചു. ജില്ലാ സപ്ലൈ ഓഫീസിൽ നടന്ന യോഗത്തിൽ വകുപ്പിന്റെ ജില്ലയിലെ പ്രവർത്തനങ്ങൾ മന്ത്രി വിലയിരുത്തി. ജില്ലാ സപ്ലൈ ഓഫീസർ സി.എസ്. ഉണ്ണികൃഷ്ണകുമാർ, വകുപ്പിലെ വിവിധ തലങ്ങളിലെ ഉദ്യോഗസ്ഥർ തുടങ്ങിയവർ പങ്കെടുത്തു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |