പൊലീസുകാർ കൊവിഡ് നിയന്ത്രണ പരിശോധനകളിലേക്ക് മാത്രം ശ്രദ്ധ മാറിയതോടെ ഗുണ്ടാസംഘം ജില്ലയിൽ അഴിഞ്ഞാടുന്നു. ഒരുമാസത്തിനിടെ നിരവധി ഏറ്റുമുട്ടലുകളാണ് നടന്നത്. കൂടാതെ കഞ്ചാവ് മയക്കു മരുന്നു കച്ചവടക്കാരും സജീവമായി. മനോരോഗികളായ ക്രിമിനലുകളുടെ ശല്യവും വർദ്ധിച്ചു. കോട്ടയം നഗരത്തിൽ തിരുനക്കര, നാഗമ്പടം, ചന്തക്കടവ് തുടങ്ങിയ പ്രദേശങ്ങൾ സാമൂഹ്യവിരുദ്ധന്മാരുടെ കേന്ദ്രമായി. ഇതെല്ലാം കണ്ട് കാഴ്ചക്കാരുടെ റോളിൽ നിൽക്കാനേ പൊലീസുകാർക്ക് കഴിയുന്നുള്ളൂ. അവരെ കുറ്റം പറയാൻ പറ്റില്ല. പൊലീസ് സ്റ്റേഷനിലിരിക്കാനും ക്രമസമാധാന പരിപാലനത്തിന് റോന്തു ചുറ്റാനും നേരമില്ല. ആരൊക്കെ കൊവിഡ് പ്രോട്ടോക്കോൾ പാലിക്കുന്നു. ലോക്ക് ഡൗൺ ലംഘിക്കുന്നുവെന്ന് അന്വേഷിച്ച് പിഴ ഈടാക്കാൻ രസീത് കുറ്റിയുമായി നടക്കുന്നതാണ് ഇപ്പോഴത്തെ പ്രധാന ജോലി.
ലോക്ക് ഡൗൺ മറവിൽ എന്തു തോന്ന്യാസം കാണിച്ചാലും പിടിക്കാൻ പൊലീസുകാരില്ലെന്ന ധാരണയിലാണ് ക്രിമിനലുകൾ തെരുവുകൾ അടക്കിവാഴുന്നത്. മറ്റു ജോലി കാരണം ഇവരെ നേരിടാൻ പൊലീസിന് അംഗബലമില്ല. കസ്റ്റഡിയിൽ എടുക്കാൻ വരുന്ന പൊലീസുകാരെ അക്രമിക്കാൻ പറ്റിയ സന്ദർഭമായി ക്രിമിനലുകൾ ഇത് മാറ്റിയതോടെ വെട്ടും കുത്തുമേൽക്കുന്ന പൊലീസുകാരുടെ എണ്ണവും കൂടി. മാനസിക രോഗം അഭിനയിക്കുന്ന സംഘങ്ങൾ കൂടിയെന്നതാണ് പുതിയ കഥ. കെ.എസ്.ആർ.ടി.സി സ്റ്റാൻഡിന് മുന്നിൽ റോഡിന് നടുവിൽ സോഡാകുപ്പി എറിഞ്ഞു പൊട്ടിച്ചു മാനസികരോഗം അഭനിയിച്ച അക്രമികളെ പിടിക്കാൻ പൊലീസിന് കഴിഞ്ഞില്ല. നാട്ടുകാരുടെ കാലിൽ തറയ്ക്കാതെ സോഡാ കുപ്പി പെറുക്കേണ്ട ജോലിയും പൊലീസുകാർക്കായി.
അരഡസനോളം അക്രമികാരികളായ മാനസികരോഗികൾ കോട്ടയം നഗരത്തിൽ മാത്രമുണ്ടെന്നാണ് പൊലീസിന്റെ കണക്ക്. ഇവരെപിടികൂടി മാനസിക കേന്ദ്രങ്ങളിലാക്കാൻ ഒരു സന്നദ്ധ സംഘടനയുമില്ല. നഗരമദ്ധ്യത്തിൽ നക്ഷത്ര വേശ്യാലയവും ചീട്ടുകളി സംഘങ്ങളും പൊലീസ് ഏമാന്മാർ അറിഞ്ഞും അറിയാതെയും ബിസിനസ് കൊഴുപ്പിക്കുകയാണ്. ഇടപാടുകാർ തമ്മിലുള്ള തർക്കം അക്രമണത്തിലേക്ക് വഴിമാറിയതോടെയാണ് ചന്തക്കടവിൽ ജൂനിയർ സിനിമാതാരങ്ങൾ വരെ വന്നു പോകുന്ന വേശ്യാലയത്തിന്റെ കഥ പൊലീസ് അറിയുന്നത്. ബീറ്റ് പൊലീസ് എന്നൊരു വിഭാഗം ഇപ്പോഴില്ലേയെന്നാണ് നാട്ടുകാർ ചോദിക്കുന്നത്. അധിക ജോലി ഭാരവും മാനസിക സമ്മർദ്ദവും സഹിക്കാനാവാതെ ആത്മഹത്യചെയ്യുന്ന പൊലീസുകാരും രോഗത്തിനടിപ്പെടുന്നവരും വർദ്ധിക്കുകയാണ്. മേൽത്തട്ടിൽ നക്ഷത്രങ്ങളുടെ എണ്ണമുള്ളവർ കൂടുന്നു. അത്യാവശ്യം വേണ്ട താഴെത്തട്ടിൽ പൊലീസുകാർ കൂടുന്നില്ല. ഇതിന് മാറ്റം വന്നേ മതിയാകൂ.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |