കോട്ടയം : അക്ഷരനഗരിയെന്ന വിശേഷണത്തെ അന്വർത്ഥമാക്കി പത്താംക്ലാസ് പരീക്ഷയിൽ കോട്ടയം മിന്നുന്ന വിജയം നേടി. കൊവിഡ് ഉയർത്തിയ പ്രതിസന്ധിഘട്ടത്തിലും പരീക്ഷ എഴുതിയവരിൽ 99.75 ശതമാനം പേരും വിജയിച്ചു. പാലാ സംസ്ഥാനത്തെ ഏറ്റവും വിജയശതമാനമുള്ള വിദ്യാഭ്യാസ ജില്ലയെന്ന നേട്ടവും സ്വന്തമാക്കി. ജില്ലയിലെ 5,278 വിദ്യാർത്ഥികൾ മുഴുവൻ വിഷയങ്ങൾക്കും എ പ്ലസ് നേടി. സംസ്ഥാനതലത്തിൽ ജില്ല നാലാമതാണ്. കഴിഞ്ഞ വർഷം മൂന്നാമതായിരുന്നു. മൊത്തം പരീക്ഷയെഴുതിയ 19685 പേരിൽ 9997 ആൺകുട്ടികളും 9688 പെൺകുട്ടികളുമായിരുന്നു. 19636 പേരാണ് ഉപരിപഠനത്തിന് യോഗ്യത നേടിയത്. 49 പേരാണ് പരാജയപ്പെട്ടത്. 33 പേർ ആൺകുട്ടികളും 16 പേർ പെൺകുട്ടികളും.
സ്കൂൾ പഠനം അന്യമായിരുന്ന ഇത്തവണ ക്ലാസുകൾ പൂർണമായി ഓൺലൈനിലായിരുന്നു. ഇത് കണക്കിലെടുത്ത് ഫോക്കസ് എരിയ നിശ്ചയിച്ചായിരുന്നു ചോദ്യങ്ങൾ. സമ്പൂർണ എ പ്ലസുകാരുടെയും നൂറുശതമാനം വിജയം നേടിയ സ്‌കൂളുകളുടെ എണ്ണവും റെക്കാഡാണ്. ജില്ലയിലെ ഭൂരിഭാഗം സ്‌കൂളുകളും നൂറുമേനി സ്വന്തമാക്കി.
കഴിഞ്ഞ വർഷം 99.38 ശതമാനം പേരാണ് വിജയിച്ചത്. കഴിഞ്ഞതവണ 1851 പേർ എല്ലാ വിഷയത്തിനും എ പ്ലസ് നേടിയെങ്കിൽ ഇത്തവണ ഇത് 5,278 ആയി കുതിച്ചുയർന്നു.
വിദ്യാഭ്യാസ ജില്ല തിരിച്ചുള്ള എപ്ലസ് കണക്ക്
പാലാ : 1172
കാഞ്ഞിരപ്പള്ളി : 1305
കോട്ടയം : 1863
കടുത്തുരുത്തി : 938
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |