കോട്ടയം: കുടുംബശ്രീ ചിക്കൻ ചിറകടിച്ചുയർന്നതോടെ പദ്ധതിയുടെ ഭാഗമാകാൻ അപേക്ഷകരുടെ തിരക്ക്. ലോക്ക് ഡൗൺ കാലത്ത് തൊഴിൽ നഷ്ടപ്പെട്ട പ്രവാസികളടക്കമുള്ളവരാണ് അപേക്ഷകരിലേറെയും. ഓരോ അപേക്ഷയും വിശദമായി പരിശോധിച്ച് ഘട്ടംഘട്ടമായി പദ്ധതിയുടെ ഭാഗമാക്കാനാണ് കുടുംബശ്രീയുടെ തീരുമാനം.
വിലക്കുറവിൽ ഇറച്ചിക്കോഴികൾ ലഭ്യമാക്കാനായി സംസ്ഥാന സർക്കാർ ആരംഭിച്ച കുടുംബശ്രീ കേരള ചിക്കൻ ഇടക്കാലത്ത് ജില്ലയിൽ പ്രതിസന്ധിയിലായെങ്കിലും കൊവിഡിന് ശേഷം കൂടുതൽ ഊർജിതമാവുകയാണ്. ദിവസവും ഒരു പഞ്ചായത്തിൽ കുറഞ്ഞത് രണ്ട് അപേക്ഷകളെങ്കിലും എത്തുന്നുണ്ട്. സ്വന്തമായി ഹാച്ചറി തുടങ്ങി കുഞ്ഞുങ്ങളെ ഉത്പാദിപ്പിച്ചാൽ മാത്രമേ നിലവിലെ സാഹചര്യത്തിൽ അപേക്ഷകൾ പരിഗണിക്കാനാവൂ.
കോഴി ഫാമുകൾ, ചിക്കൻ യൂണിറ്റുകൾ എന്നിവ തുടങ്ങാനാണ് അപേക്ഷകൾ. മുൻപ് കുടുംബശ്രീ അംഗങ്ങൾക്ക് മാത്രമായിരുന്നു പദ്ധതിയെങ്കിൽ പിന്നീട് മാറ്റം വരുത്തി. ഇപ്പോൾ ഒരു കുടംബശ്രീ അംഗം കുടുംബത്തിലുണ്ടെങ്കിൽ ആർക്കും പദ്ധതിയിൽ ചേരാം.
ഫാമുകളും ഔട്ട് ലെറ്റുകളും
ഫാമുകൾക്ക് 1200 സ്ക്വയർഫീറ്റ് സ്ഥലവും ആയിരം കുഞ്ഞുങ്ങളെ വളർത്താവുന്ന അടിസ്ഥാന സൗകര്യവുമുണ്ടാവണം. ജനവാസ മേഖലയാകരുത്. വാഹനം എത്താനുള്ള സൗകര്യമുണ്ടാവണം . ഔട്ട് ലെറ്റുകൾക്ക് 250 സ്ക്വയർ ഫീറ്റ് വേണം. അഞ്ച് കിലോമീറ്റർ പരിധിയിൽ മറ്റൊരു ഔട്ട്‌ലെറ്റ് ഉണ്ടാകാൻ പാടില്ല. പഞ്ചായത്തിന്റെയടക്കം ലൈസൻസു വേണം. ഫാമുകളിൽ ഒരുദിവസം പ്രായമായ കുഞ്ഞുങ്ങളെ എത്തിച്ചു നൽകും. നാൽപ്പത് ദിവസത്തിന് ശേഷം ഔട്ട് ലെറ്റുകൾക്ക് കൈമാറാം.
10-15 രൂപ ലാഭം
പൊതുവിപണിയേക്കാൾ 15 രൂപ വരെ കുറവാണ് കേരള ചിക്കന്. സംരംഭകന് കിലോയ്ക്ക് 10-15 രൂപ ലാഭമുണ്ട്. ജില്ലയിൽ 31 ഫാമുകളും 11 ഔട്ട് ലെറ്റുകളുമാണുള്ളത്. ഈ മാസം പുതുതായി നാല് ഔട്ട് ലെറ്റുകൾ കൂടി വരും.
50,000 രൂപ അഡ്വാൻസ് നൽകണം
4 ശതമാനം പലിശയ്ക്ക് വായ്പ ലഭിക്കും
'' പ്രതിദിനം 1.10 ലക്ഷം കോഴികളെ വിതരണം ചെയ്യാനുള്ള സൗകര്യമാണ് നിലവിലുള്ളത്. ഇത് 1.50 ലക്ഷമായി ഉയർത്തുകയാണ് ലക്ഷ്യം. കുടുംബശ്രീയുടെ സ്വന്തം ഹാച്ചറി കൂടി വരുന്നതോടെ കൂടുതൽ അപേക്ഷകർക്ക് പദ്ധതിയുടെ ഭാഗമാകാനാവും''
- അനൂപ്, കുടുംബശ്രീ
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |