കോട്ടയം : ഇന്ധനവില കുതിക്കുമ്പോഴും ഇലക്ട്രിക് വാഹനങ്ങളോട് അടുപ്പം കുറച്ച് കോട്ടയംകാർ. സമീപ ജില്ലകളേക്കാൾ ഇലക്ട്രിക് വാഹനം ഉപയോഗിക്കുന്നവരുടെ എണ്ണം കുറവാണ് കോട്ടയത്ത്. ഉയർന്ന വിലയാണ് ഇലക്ട്രിക് കാറുകളിൽ നിന്ന് പലരെയും തടയുന്നത്. സബ്‌സിഡി ലഭിച്ചാൽ വലിയൊരു വിഭാഗം വാഹന ഉടമകളും നിലവിലെ വാഹനം ഉപേക്ഷിക്കുമെന്ന് ഉറപ്പാണ്. കുറഞ്ഞ ചെലവിൽ യാത്ര ചെയ്യാനുള്ള സൗകര്യമാണ് ഇലക്ട്രിക് വാഹനങ്ങൾ വാഗ്ദാനം ചെയ്യുന്നത്. 2018 ലെ മണ്ഡല കാലത്ത് കെ.എസ്.ആർ.ടി.സി ഇലക്ട്രിക് ബസുകൾ ഓടിച്ചെങ്കിലും പിന്നീട് സർവീസ് തുടർന്നില്ല. നിലവിൽ ചാർജിംഗ് സ്റ്റേഷനുകളില്ല. വീടുകളിൽ നിന്ന് തന്നെയാണ് ആളുകൾ ചാർജ് ചെയ്യുന്നത്. വാഹനം കൂടുന്നതോടെ ചാർജിംഗ് പോയിന്റുകളും വേഗത്തിൽ ചാർജ് ചെയ്യാനുള്ള സൗകര്യങ്ങളും ഉണ്ടാകും. ജില്ലയിൽ ഏഴിടത്ത് ചാർജിംഗ് സ്റ്റേഷന് അനുമതിയായെങ്കിലും പ്രവർത്തനം തുടങ്ങിയിട്ടില്ല. ദീർഘദൂര യാത്രകൾക്ക് ഇപ്പോഴത്തെ സാഹചര്യത്തിൽ കഴിയില്ല. ദേശീയ പാത, എം.സി റോഡ് എന്നിവയുടെ വശങ്ങളിലുള്ള വലിയ ഹോട്ടലുകൾ, മാളുകൾ എന്നിവിടങ്ങളിൽ ചാർജിംഗ് സ്റ്റേഷൻ സ്ഥാപിക്കാൻ അനർട്ട് 50 ശതമാനം സബ്‌സിഡി നൽകുന്ന പദ്ധതിയുണ്ട്. ഇത് വ്യാപകമാകാൻ സമയമെടുക്കും.
മികവ് തെളിയിച്ച് മോട്ടോർവാഹന വകുപ്പ്
ജില്ലയിൽ മോട്ടോർ വാഹന വകുപ്പ് എൻഫോഴ്‌സ്‌മെന്റ് വിഭാഗത്തിന് ആറു ഇലക്ട്രിക് വാഹനങ്ങളാണുള്ളത്. വാഹനത്തെക്കുറിച്ച് ഉദ്യോഗസ്ഥർക്ക് മികച്ച അഭിപ്രായമാണെങ്കിലും വാങ്ങാനോ ഉപയോഗിക്കാനോ താത്പര്യം കാട്ടുന്നില്ല.
ജില്ലയിൽ 25 ഇലക്ട്രിക് കാറുകൾ
ഗുണങ്ങൾ
മലിനീകരണം തീരെ കുറവ്. ഇപ്പോൾ കിലോമീറ്ററിന് 7 രൂപയിലധികം ചെലവിടുമ്പോൾ വൈദ്യുതി വണ്ടിയുടെ ചെലവ് കിലോമീറ്ററിന് 1.5 രൂപയാണ്
വൈദ്യുതി വാഹനങ്ങൾക്ക് എൻജിൻ, ഓയിൽ ഫിൽറ്റർ, റേഡിയേറ്റർ തുടങ്ങിയ ഭാഗങ്ങൾ ഇല്ല. അതിനാൽ അറ്റകുറ്റപ്പണികൾ കുറവ്
പെട്രോൾ, ഡീസൽ വാഹനങ്ങൾക്ക് 6 മാസം കൂടുമ്പോൾ അറ്റകുറ്റപ്പണികൾക്ക് കുറഞ്ഞത് 5000 രൂപ. ഇതിന് 1000 രൂപയിൽ താഴെ
ഇലക്ട്രിക് വാഹനങ്ങളുടെ ബാറ്ററിക്ക് 8 മുതൽ 10 വർഷം വരെയാണ് വാറന്റി. മലിനീകരണവും ഇല്ല.
റോഡ് ടാക്‌സിലും കുറവുണ്ട്. 5 ശതമാനമായിരുന്ന നികുതി 2.5 ശതമാനമായി കുറച്ചിട്ടുണ്ട്.
മോട്ടോർ വാഹന വകുപ്പും സർക്കാരും നികുതി ഇളവുകൾ ഇലക്ട്രിക്ക് വാഹനങ്ങൾക്ക് അനുവദിച്ചിട്ടുണ്ട്. എന്നാൽ, ഇത് വേണ്ട രീതിയിൽ ആളുകളിലേയ്ക്ക് എത്തിയിട്ടില്ല. ഇതിന് ബോധവത്കരണം ആവശ്യമാണ്
ആർ.ടി.ഒ കോട്ടയം
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |