കോട്ടയം: ഇന്ത്യയിലെ ആദ്യ ഉൾനാടൻ ചെറുതുറമുഖമായ കോട്ടയം പോർട്ട് സജീവമാകുന്നു.
കഴിഞ്ഞ ദിവസം വ്യവസായ മന്ത്രി പി.രാജീവ് സഹകരണ മന്ത്രി വി.എൻ.വാസവനൊപ്പം പോർട്ട് സന്ദർശിച്ചു. കിൻഫ്രയുടെ പങ്കാളിത്തത്തോടെ ഉൾനാടൻ ജലഗതാഗതത്തിന്റെ വിജയകരമായ മാതൃകയായ കോട്ടയം പോർട്ടിൽ കൂടുതൽ കണ്ടെയ് നറുകളുടെ കയറ്റിറക്കിന് ക്രമീകരണമൊരുക്കുമെന്ന് വ്യവസായ മന്ത്രി പറഞ്ഞു.
തണ്ണീർമുക്കം ബണ്ട് വഴി കണ്ടെയ്നറുകൾ കൊണ്ടു പോകുന്നതിന് സമീപ ആറുകളിലെയും വേമ്പനാട്ടുകായലിലെയും ആഴം കൂട്ടും. മന്ത്രി വി.എൻ.വാസവൻ മുൻകൈയെടുത്താണ് കോട്ടയം പോർട്ടിന്റെ വികസനം ഉറപ്പാക്കുന്നതിന് വ്യവസായ മന്ത്രിയുടെ ഇടപെടൽ നടത്തിയത്.
2009 ആഗസ്റ്റിൽ വ്യവസായ മന്ത്രി എളമരം കരീമാണ് കോട്ടയം തുറമുഖം നാടിന് സമർപ്പിച്ചതെങ്കിലും 2019ലായിരുന്നു ചരക്കു നീക്കം തുടങ്ങിയത് . സാങ്കേതിക കാരണങ്ങളാൽ ഇടയ്ക്ക് തടസപ്പെട്ടെങ്കിലും പുനരാരംഭിച്ചു. കോട്ടയം, ഇടുക്കി, പത്തനംതിട്ട ജില്ലകളിൽ നിന്നും കൊച്ചിയിലേക്കുള്ള ചരക്കു നീക്കം കുറഞ്ഞ ചെലവിൽ നടത്താം എന്നതാണ് ഈ തുറമുഖത്തിന്റെ നേട്ടം.
ആഭ്യന്തര കണ്ടെയ്‌നറുകളാണ് ജലമാർഗം നീക്കാൻ ധാരണയായത്. കസ്റ്റംസ് നടപടികൾ ആകുന്നതോടെ കയറ്റിറക്കു കണ്ടെയ്‌നറുകളുടെ നീക്കവും ആരംഭിക്കും. കൂടുതൽ സൗകര്യങ്ങൾ ഒരുക്കുന്നതിനായി കേരള പോർട്ട് ഡിപ്പാർട്ട്മെന്റ് , ഇൻലാൻ‌് ഡ് വാട്ടർ അതോറിട്ടി , ഡി.പി വേൾഡ്, വിവിധ ഷിപ്പിംഗ് ലൈൻ പ്രതിനിധികളുമായും കണ്ടെയ്‌നറുകൾ കൊച്ചിയിൽ നിന്ന് കോട്ടയത്തേക്ക് കൊണ്ടുവരുന്ന വ്യാപാരികളുമായും ചർച്ച നടത്തി. ദേശീയ ജലപാത പൂർണമായും ഉപയോഗപ്പെടുത്തി കൂടുതൽ വികസന വഴിയൊരുക്കാനാണ് നീക്കം.
ദേശീയ ജലപാത മൂന്നും ഒൻപതും ബന്ധിപ്പിക്കുന്ന പഴുക്കാനിലത്തെ മണ്ണു നീക്കുക, ദേശീയ ജലപാതയിൽ ഗതാഗതം നടത്തുന്നതിന് നടപടി സ്വീകരിക്കുക, ഉൾനാടൻ ജലഗതാഗതം സുഗമമാക്കുക തുടങ്ങിയ ആവശ്യങ്ങൾ അടങ്ങിയ നിവേദനം തുറമുഖ മാനേജിംഗ് ഡയറക്ടർ എബ്രഹാം വർഗീസ്, ഡയറക്ടർ എസ്.ബൈജു, ജനറൽ മാനേജർ രൂപേഷ് ബാബു എന്നിവർ നൽകി. വിഷയം പഠിക്കുന്നതിന് ഉടൻ ഉദ്യോഗസ്ഥയോഗം വിളിക്കുമെന്ന് മന്ത്രിമാരായ പി.രാജീവും വി.എൻ.വാസവനും അറിയിച്ചു.
വാസവന്റെ നേട്ടം
വാസവൻ കോട്ടയം എം.എൽ. എ ആയിരുന്നപ്പോൾ നടത്തിയ ശ്രമഫലമായാണ് നാട്ടകത്തെ കോട്ടയം പോർട്ട് നിർമ്മാണം സാദ്ധ്യമായത്. കടലില്ലാത്ത കോട്ടയത്ത് പോർട്ടെന്ന് എതിരാളികൾ പരിഹസിച്ചെങ്കിലും ജലമാർഗം കണ്ടെയ്‌നറുകളിൽ ചരക്കുനീക്കം യാഥാർത്ഥ്യമായത് അഭിമാന നേട്ടത്തിനാണ് വഴിയൊരുക്കിയത്. ചരക്ക് നീക്കം കോട്ടയം പോർട്ടിൽ സജീവമാകുന്നതോടെ മദ്ധ്യകേരളത്തിലെ വ്യാപാരികൾക്ക് ചരക്കുകൂലി ഗണ്യമായി കുറയുന്നതിനും നിലവിൽ റോഡ് വഴിയുള്ള ചരക്കു നീക്കത്തിലെ ഇന്ധനനഷ്ടവും ഗതാഗതകുരുക്കും അപകടവും കുറയ്ക്കുന്നതിനും സഹായകരമാകുമെന്ന് സഹകരണ മന്ത്രി വി .എൻ. വാസവൻ പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |