കോട്ടയം: അതിരമ്പുഴ എം.ജി സർവകലാശാല കാമ്പസിന്റെ പ്രവേശന കവാടത്തിനു സമീപം പ്രശസ്ത എഴുത്തുകാരൻ ഒ.വി.വിജയനും മുൻ വൈസ് ചാൻസലർ ഡോ.യു.ആർ. അനന്തമൂർത്തിയും നട്ടു പിടിപ്പിച്ചതടക്കം അമ്പതിലേറെ മരങ്ങൾ 'മൾട്ടി ലാബ് ' പണിയുന്നതിനായി വെട്ടി മാറ്റുന്നു.
ഇതിന് അനുമതി തേടി സർവകലാശാലാ അധികൃതർ ജില്ലാ ട്രീ കമ്മിറ്റിക്ക് അപേക്ഷ നൽകി.
32 വർഷം മുമ്പ് ഒ.വി.വിജയനും വൈസ് ചാൻസലർ അന്തമൂർത്തിയും ചേർന്നു നട്ട അശോകമുൾപ്പെടെ വളർന്ന് ചെറുവനമായി മാറിയ പ്രദേശം 'വിജയൻ ഇട'മായാണ് അറിയപ്പെടുന്നത്. സർവകലാശാലയുടെ തുടക്കത്തിൽ നിർമിച്ച പഴയ കെട്ടിടം പൊളിച്ചു മാറ്റിയാണ് ലാബ് നിർമിക്കുന്നത്. ട്രയാംഗിളിലുള്ള കെട്ടിട സമുച്ചയത്തിന് നടുവിലെ മരങ്ങളാണ് മൾട്ടി ലാബ് നിർമിക്കുന്നതിനായി വെട്ടി മാറ്റുന്നത്. ലാബ് നിർമിക്കുന്നതിന് ബയോസയൻസ് , പെഡഗോഗിക്കൽ സയൻസ് വകുപ്പുകൾക്കു സമീപം ആവശ്യമായ സ്ഥലം ഉണ്ടായിട്ടും സർവകലാശാലാ ആസ്ഥാനത്തിന് മുൻപിലെ ഹരിതച്ഛായ പകരുന്ന മരങ്ങൾ വെട്ടി ലാബ് പണിയാനാണ് നീക്കം.
വിവിധതരം മുളകൾ, അഞ്ചിനം മാവുകൾ, കാട്ടുഞാവൽ, ഇലഞ്ഞി അശോകം,പേര, ചാമ്പ, മുട്ടപ്പഴം,നെല്ലി തുടങ്ങിയ മരങ്ങളുമുള്ളതിനാൽ ഇവിടം പക്ഷികളുടെ കേന്ദ്രമാണ് . ശലഭോദ്യാനവുമുണ്ട്. 'വിജയൻ ഇട"മാകട്ടെ കലാ സാംസ്കാരിക പരിപാടികളുടെ വേദിയായിരുന്നു. പ്രശസ്ത എഴുത്തുകാരൻ കൂടിയായ അനന്തമൂർത്തി വൈസ് ചാൻസലറായിരുന്നപ്പോൾ മരങ്ങൾ വച്ചു പിടിപ്പിക്കാൻ പ്രത്യേകം താത്പര്യം കാട്ടിയിരുന്നു . പിന്നീട് വന്ന പല വൈസ് ചാൻസലർമാരും മരങ്ങൾ വെട്ടി മാറ്റി കെട്ടിടങ്ങൾ പണിയാനായിരുന്നു താത്പര്യം കാട്ടിയത്.
നാൽപ്പാത്തിമല
എം.ജി സർവകലാശാലാ കാമ്പസിന്റെ പിറകിലുള്ള നാൽപ്പാത്തിമല സ്വാഭാവിക വന പ്രദേശമായിരുന്നു . ഇവിടത്തെ മരങ്ങൾ വെട്ടിമാറ്റിയായിരുന്നു നിർമാണ പ്രവർത്തനങ്ങൾ നടന്നത്. ഇതിനെതിരെ വിദ്യാർത്ഥികൾ അടക്കം പരിസ്ഥിതി പ്രേമികളും മാദ്ധ്യമങ്ങളും രംഗത്തെത്തിയിരുന്നു .ട്രീ കമ്മിറ്റിയുടെ എതിർപ്പോടെ സ്വാഭാവിക വനം നിലനിറുത്താനുള്ള ശ്രമം താത്ക്കാലികമായി ഉണ്ടായെങ്കിലും ഇടതു സിൻഡിക്കേറ്റ് ഭരണത്തിൽ മരങ്ങൾക്ക് മേൽ വീണ്ടും മഴു വീഴുകയാണ് .
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |