വൈക്കം : കൊവിഡ് പ്രതിസന്ധിക്കിടയിലും സർക്കാർ കൈത്താങ്ങായതോടെ കയർ മേഖലയിൽ ഉണർവ്. ഈ മേഖലയിലെ പ്രവർത്തനങ്ങൾക്ക് ഊർജം പകരാൻ 58 കോടി രൂപയാണ് അനുവദിച്ചത്. കയർഫെഡിന്റെയും കയർ കോർപ്പറേഷന്റേയും ഉത്പന്നങ്ങളുടെ തുക, ഉത്പന്ന വില വരുമാനമുറപ്പു പദ്ധതി പ്രകാരം തൊഴിലാളികൾക്കുള്ള തുക, തൊഴിലാളികളുടെ ക്ഷേമാനുകൂല്യങ്ങൾ തുടങ്ങിയവയ്ക്കായാണ് ഈ തുക വിനിയോഗിക്കുന്നത്. കയർഫെഡിന് ഉത്പന്നത്തിന്റെ വില ലഭിച്ചതോടെ സംഘങ്ങളിൽ നിന്ന് കയർഫെഡ് സംഭരിച്ച കയറിന്റെ വിലയും സംഘങ്ങൾക്കു ലഭിക്കും. കയർ സംഘത്തിൽ പണിയെടുക്കുന്ന തൊഴിലാളിക്ക് 240 രൂപ സംഘവും 110 രൂപ സർക്കാരുമാണ് നൽകുന്നത്. ഉത്പന്ന വില വരുമാന ഉറപ്പു പദ്ധതി പ്റകാരം ലഭിക്കുന്ന 110 രൂപ എട്ടു മാസമായി കുടിശികയായിരുന്നത് തൊഴിലാളികൾക്ക് ഓണത്തിനു മുമ്പ് ലഭിക്കും. വൈക്കത്തെ കയർ സംഘങ്ങളിൽ റാട്ടിൽ പിരിച്ചു കയർ മുഴുവനും കയർഫെഡ് സംഭരിച്ചു കഴിഞ്ഞു. ' കയർ ഉത്പാദനംവർദ്ധിപ്പിച്ചും വൈവിദ്ധ്യവത്കരണം നടപ്പാക്കിയും ഈ പരമ്പരാഗത വ്യവസായത്തെ നിലനിർത്തുന്നതിനും തൊഴിലാളികൾക്ക് മെച്ചപ്പെട്ട വേതനം ഉറപ്പാക്കുന്നതിനുമുള്ള പ്രവർത്തനങ്ങൾ സർക്കാർ നടത്തിവരികയാണ്.' കെ.കെ.ഗണേശൻ, കയർ തൊഴിലാളി ക്ഷേമനിധി ബോർഡ് ചെയർമാൻ ഉത്പാദന മികവിൽ പറക്കാട്ടുകുളങ്ങര സംഘം
അതിജീവനത്തിനായി കൈയും മെയ്യും മറന്ന് പോരാടിയ ടി.വി. പുരം പറക്കാട്ടുകുളങ്ങര കയർ സഹകരണ സംഘം ഉത്പാദന മികവിൽ സംസ്ഥാനത്തെ മൂന്നാമത്തെ മികച്ച കയർ സംഘമായി.
അഞ്ച് വർഷം മുമ്പ് 230 ക്വിന്റൽ കയർ ഉത്പാദിപ്പിച്ചിരുന്ന പരിതാപകരമായ അവസ്ഥയിൽ നിന്ന് പടിപടിയായി ഉയർന്ന് 1400 ക്വിന്റൽവരെ ഉത്പാദിപ്പിച്ചു. കൊവിഡിനെ തുടർന്ന് സംഘത്തിന്റെ പ്രവർത്തനം ദിവസങ്ങളോളം മുടങ്ങിയിട്ടും ഇതിനകം 1230 ക്വിന്റൽ കയർ ഉത്പാദിപ്പിക്കാനായി. മൂന്നാം സ്ഥാനം നേടിയതിന് സർക്കാർ ഒരു ലക്ഷം രൂപ അവാർഡും സംഘത്തിനു നൽകി. വൈക്കത്തെ 43 കയർ സംഘങ്ങളിൽ 38 എണ്ണമാണ് പ്രവർത്തിക്കുന്നത്. ഓട്ടോമാറ്റിക് സ്പിന്നിംഗ് മെഷിനും ഡീഫൈബറിംഗ് യൂണിറ്റുകളും ആരംഭിച്ചതിനെ തുടർന്ന് പത്തോളം സംഘങ്ങളുടെ പ്രവർത്തനം ഏറെ മെച്ചപ്പെട്ടു. ചെമ്മനാകരി, പറക്കാട്ടുകുളങ്ങര, വെച്ചൂർ കയർ സംഘങ്ങൾ പ്രതിവർഷം ആയിരത്തിലധികം ക്വിന്റൽ കയർ ഇപ്പോൾ ഉത്പാദിപ്പിക്കുന്നുണ്ട്. പള്ളിപ്രത്തുശേരി, ചെമ്മനത്തുകര, അക്കരപ്പാടം, നേരേകടവ് കയർ സംഘങ്ങൾ 500നും 1000 നും മദ്ധ്യേ ക്വിന്റൽ കയർ ഉത്പാദിപ്പിച്ച് മുൻനിരയിലെത്താനുള്ള തീവ്രശ്രമത്തിലാണ്. 250ലധികം തൊഴിലാളികളുള്ള പറക്കാട്ടുകുളങ്ങര സംഘത്തിൽ കൊവിഡ് വ്യാപനത്തെ തുടർന്ന് 175 ഓളം തൊഴിലാളികളാണ് പണിയെടുക്കുന്നത്. പഴയ പോലെ തൊണ്ടു മൂടലടക്കമുള്ള ഭാരപ്പെട്ട പണികൾ ഇല്ലാതായതോടെ കയർ മേഖലയിലെ പുരുഷപങ്കാളിത്തം നാമമാത്രമായി. കയർ കെട്ടുന്നതിനും കയർ ചുമക്കുന്നതിനും ചകിരി അലിയിക്കുന്നതിനും പച്ച തൊണ്ടിറക്കുന്നതിനുമൊക്കെ മാത്രം പുരുഷ തൊഴിലാളികളുടെ സഹായം തേടിയാൽ മതിയെന്നായി. പറക്കാട്ടുകുളങ്ങര കയർ സംഘം 194 തൊഴിലാളികൾക്ക് 500 രൂപ വിലവരുന്ന ഭക്ഷ്യ കിറ്റ് നൽകി കൊവിഡ് കാലത്ത് കൈത്താങ്ങായി. ഓണത്തിനു മുമ്പ് മൂന്നു ലക്ഷത്തോളം രൂപ തൊഴിലാളികൾക്ക് ബോണസ് നൽകുന്നതിനുള്ള നടപടികൾ പൂർത്തിയാവുകയാണ്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |