ചങ്ങനാശേരി: നഗരത്തിലെ രണ്ട് കടകളിൽ നിന്നായി 97000 രൂപയുടെ വെള്ളി ആഭരണങ്ങൾ മോഷണം പോയി. ചങ്ങനാശേരി സെൻട്രൽ ജംഗ്ഷനിൽ നിന്ന് മാർക്കറ്റ് റോഡിലേയ്ക്ക് പ്രവേശിക്കുന്ന ഭാഗത്തെ ആലുക്കൽ, ഐശ്വര്യ എന്നീ ആഭരണക്കടകളിലാണ് മോഷണം നടന്നത്. ഇന്നലെ രാവിലെ കട തുറക്കാനായി എത്തിയപ്പോഴാണ് മോഷണവിവരം അറിഞ്ഞത്.
തിരുവല്ല ഇടിഞ്ഞില്ലം സ്വദേശി ദേവസ്യയുടെ ആലുക്കൽ എന്ന കടയിൽ നിന്ന് എൺപത്തി അയ്യായ്യിരം രൂപ വിലവരുന്ന രണ്ട് കിലോ വെള്ളി ആഭരണങ്ങളും വാഴപ്പള്ളി സ്വദേശി പ്ലാപ്പറമ്പിൽ മണിയുടെ ഐശ്വര്യ എന്ന കടയിൽ നിന്ന് 12000 രൂപ വിലവരുന്ന 200 ഗ്രാം വെള്ളി ആഭരണങ്ങളും നഷ്ടമായി. ഇരുകടകളും മാർക്കറ്റ് റോഡിന്റെ രണ്ട് വശത്തായാണ് സ്ഥിതി ചെയ്യുന്നത്. പൂട്ട് പൊളിച്ചാണ് മോഷ്ടാക്കൾ അകത്ത് പ്രവേശിച്ചതെന്ന് പൊലീസ് പറഞ്ഞു. സമീപ സ്ഥാപനങ്ങൾക്ക് മുൻപിലെ സി.സി.ടി. വികൾ തകർത്ത നിലയിലാണ്. എന്നാൽ മോഷ്ടാവിന്റെ ദൃശ്യം മറ്റൊരു സ്ഥാപനത്തിലെ സി.സി.ടി.വിയിൽ നിന്ന് പൊലീസിനു ലഭിച്ചു.
ജില്ലാ പൊലീസ് മേധാവി ഡി. ശില്പ സംഭവ സ്ഥലം സന്ദർശിച്ചു. സമാന രീതിയിൽ നടന്ന മോഷണ കേസുകളും സി.സി.ടി.വി ദൃശ്യങ്ങളും പരിശോധിക്കുമെന്ന് ജില്ലാ പൊലീസ് മേധാവി അറിയിച്ചു. വിരലടയാള വിദഗ്ധർ, ഡോഗ് സ്‌ക്വാഡ് എന്നിവരും പരിശോധന നടത്തി. പൊലീസ് നായ സംഭവ സ്ഥലത്ത് നിന്ന് അസീസി റോഡിലെത്തിയ ശേഷം എം.സി റോഡിലൂടെ എസ്.ബി കോളേജിനു മുൻ വശത്തുള്ള റോഡുവഴി കാക്കാംതോട് എത്തി നിന്നു. ഇവിടങ്ങളിലെ സി സി ടി വി ദൃശ്യങ്ങൾ പരിശോധിക്കുമെന്ന് പൊലീസ് പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |