ഏറ്റുമാനൂർ മഹാദേവ ക്ഷേത്രത്തിലെ വിഗ്രഹത്തിൽ ചാർത്തിയിരുന്ന സ്വർണ രുദ്രാക്ഷമാലയിലെ ഒമ്പതു മുത്തുകൾ മോഷ്ടിച്ചത് ആരായാലും കള്ളൻ കപ്പലിൽ തന്നെയായതിനാൽ ഒതുക്കി തീർക്കാതെ കർശന നടപടി വേണമെന്നാണ് ഭക്തജനങ്ങൾ ആവശ്യപ്പെടുന്നത്.
ഏറ്റുമാനൂരപ്പനെ അഘോരമൂർത്തിയായിട്ടാണ് വിശ്വാസികൾ കാണുന്നത്. ഇഷ്ടപ്പെട്ടില്ലെങ്കിൽ സംഹരിക്കും. പണ്ട് ഏഴരപൊന്നാന തൃശൂർ വടക്കുംനാഥന് കൊടുക്കാൻ തീരുമാനിച്ച മഹാരാജാവിനെ ഏറ്റുമാനൂരിനപ്പുറത്തേക്ക് വിടാൻ അനുവദിക്കാതെ അത് സ്വന്തമാക്കിയ ഉഗ്രരൂപിയായ ദേവന്റെ മാലയിലെ സ്വർണം അടിച്ചുമാറ്റാൻ ധൈര്യം കാട്ടിയവരെക്കുറിച്ച് എന്തു പറയാൻ !
സ്വർണ മാല കാണാതെ പോയില്ല. 81 രുദ്രാക്ഷം കെട്ടിയ സ്വർണമാലയിലെ ഒമ്പതു സ്വർണ മുത്തുകൾക്ക് കുറവ് വന്നേ ഉള്ളൂ എന്ന ദേവസ്വം ഉദ്യോഗസ്ഥരുടെ വിശദീകരണം. കേട്ടാൽ " വെറുമൊരു മോഷ്ടാവായൊരെന്ന കള്ളനെന്നു വിളിക്കല്ലേ .നിങ്ങൾ കള്ളനെന്ന് വിളിക്കല്ലേ .. എന്ന അയ്യപ്പപണിക്കരുടെ കവിതയാണ് ഓർമ വരുന്നത്. ഒമ്പത് രുദ്രാക്ഷ കാ അടക്കമാണ് ദേവ വിഗ്രഹത്തിൽ കിടന്ന സ്വർണമുത്തുക്കൾ മോഷ്ടിച്ചത്. ദേവസ്വം സ്ട്രോങ്ങ് റൂമിൽ ഇരുന്ന സ്വർണമല്ല മോഷണം പോയതെന്നായിരുന്നു ബോർഡ് പ്രസിഡന്റിന്റെ ന്യായീകരണം പറച്ചിൽ. സ്ട്രോങ്ങ് റൂമിൽ നിന്ന് അടിച്ചു മാറ്റുന്നതിലും ഭയങ്കരമല്ലേ വിഗ്രഹത്തിൽ നിന്ന് അടിച്ചു മാറ്റിയത്. ?
പണ്ട് പുറത്തേക്കെഴുന്നള്ളിക്കുന്ന വിഗ്രഹമായിരുന്നു സ്റ്റീഫൻ എന്നയാൾ മോഷ്ടിച്ചത്. പാറാവില്ലാതിരുന്നതു കൊണ്ടായിരുന്നു മോഷ്ടാവ് ഉള്ളിൽ കടന്നതെന്ന് ഭക്തജനങ്ങൾ പറഞ്ഞപ്പോൾ ഭഗവാന് എന്തിന് പാറാവെന്ന് അന്ന് മുഖ്യമന്ത്രിയായിരുന്ന ഇ.കെ.നായനാർ പരിഹസിച്ചത് വിവാദമായിരുന്നു . ഭക്തന്മാർ ഇളകിയെങ്കിലും പൊലീസ് അന്വേഷണത്തിൽ വൈകാതെ വിഗ്രഹം കിട്ടി .
സ്ട്രോംഗ് റൂമിൽ സൂക്ഷിച്ചിരുന്ന ഏഴരപൊന്നാനയ്ക്ക് കേടുപാടുകൾ സംഭവിച്ചതിനാൽ അറ്റകുറ്റപണി നടത്തണമെന്ന് ദേവസ്വം ബോർഡിന് ഏതാനും വർഷം മുമ്പ് വിളി തോന്നി. പുറത്തു സ്വർണപണിക്കാരുടെ അടുത്തു കൊണ്ടു പോയി നന്നാക്കാൻ ആയിരുന്നു ആലോചന. രാജാവ് നൽകിയ തനി തങ്കത്തിലുള്ള ഏഴര പൊന്നാന നന്നാക്കാനെന്ന പേരിൽ ദേവസ്വത്തിലെ വീരന്മാർ പുറത്തു കൊണ്ടു പോയാൽ തിരിച്ചു കൊണ്ടു വരുന്നത് അതേ ഗുണനിലവാരമുള്ള സ്വർണമാകില്ലെന്ന് ഉറപ്പുള്ളതിനാൽ ഭക്തജനങ്ങൾ സമ്മതിച്ചില്ല . പുറത്ത് കൊണ്ടു പോകാതെ ക്ഷേത്ര മതിൽകെട്ടിനുള്ളിൽ ഭക്തജനങ്ങളുടെ സാന്നിദ്ധ്യത്തിൽ അറ്റകുറ്റ പണി നടത്തിയാൽ മതിയെന്ന ആവശ്യം ഉയർന്നതോടെ ഏഴരപൊന്നാന നന്നാക്കൽ പദ്ധതിയും ഉപേക്ഷിക്കപ്പെട്ടു. കേടുപാടു വന്നെന്ന പ്രചാരണം ഉണ്ടായ ഏഴരപൊന്നാനയാണ് ഇപ്പോഴും ഒരു കുഴപ്പവുമില്ലാതെ എഴുന്നള്ളിക്കുന്നത് എന്നതാണ് ശ്രദ്ധേയം.
സ്വർണ മുത്തുകൾ മോഷ്ടിച്ചത് ആരാണെങ്കിലും അവരെ കണ്ടുപിടിച്ചു നഷ്ടപ്പെട്ട സ്വർണമുത്തിനു പകരം മുത്തുകൾവെച്ച് പിടിപ്പിച്ച് രുദ്രാക്ഷമാല പഴയ പോലെ വിഗ്രഹത്തിൽ ചാർത്തണം. ജോലിയിൽ നിന്നു പുറത്താക്കണം. ശ്രീകോവിലിനുള്ളിൽ കയറാൻ അനുവാദമുള്ള വല്യ തിരുമേനിമാരാണ് ഇതിന് പിന്നിലെ ങ്കിലും നടപടി ഉണ്ടാവണം. അല്ലാതെ ഒതുക്കി തീർക്കരുതെന്നാണ് ബന്ധപ്പെട്ടവരെ ഓർമിപ്പിക്കാനുള്ളത് .
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |