കോട്ടയം: ആമ്പലിന്റേതുമാത്രമല്ല, ഗ്രാമീണ സൗന്ദര്യവും കായൽ സൗന്ദര്യവും ഒരുപോലെ ആസ്വദിക്കാം മലരിക്കലിൽ വന്നാൽ. കണ്ണെത്താ ദൂരത്ത് പരന്നുകിടക്കുന്ന പാടത്ത് കണ്ണിനു കുളിർമയേകി വസന്തം തീർത്തിരിക്കുകയാണ് വാട്ടർ ലില്ലി. മലരിക്കൽ വയലോര, കായലോര ടൂറിസം കേന്ദ്രമായ ഇവിടെ സഞ്ചാരികളുടെ തിരക്കു വർദ്ധിച്ചു. 14നാണ് ആമ്പൽ ഫെസ്റ്റ് ആരംഭിച്ചത്. വിരിഞ്ഞു നിൽക്കുന്ന ആമ്പൽ ഭംഗി നുകരാനായി സഞ്ചാരികൾ പുലർച്ചെ മുതലാണ് ഇങ്ങോട്ടേക്ക് എത്തുന്നത്. മുൻവർഷങ്ങളിൽ പ്രവേശനം സൗജന്യമായിരുന്നു. ഇപ്പോൾ ഒരാൾക്ക് 30 രൂപ നിരക്കിലാണ് പ്രവേശനം. വാഹനങ്ങൾ പാർക്ക് ചെയ്യുന്നതിനും സൗകര്യം ക്രമീകരിച്ചിട്ടുണ്ട്. മലരിക്കൽ പ്രവേശന ഭാഗത്തായുള്ള താമരപ്പൂവുകളും സഞ്ചാരികളെ ആകർഷിക്കുന്നു. ചുവന്ന നിറത്തിൽ മാത്രമല്ല, വെള്ള ആമ്പൽ, നെയ്യാമ്പൽ എന്നിവയും ഇവിടെയുണ്ട്.
കടൽതീരത്തെ ഹാർബറിലേതിനു സമാനമായാണ് ആമ്പൽവസന്തം കാണാൻ എത്തുന്നവർക്കായി 60 ഓളം ചെറുതോണികൾ നിരനിരയായി ഇട്ടിരിക്കുന്നത്. തോണി യാത്രയ്ക്ക് 100 രൂപയാണ് നിരക്ക്. സേവ് ദ ഡേറ്റ്, ഫോട്ടോ ഷൂട്ട്, ഓണം ഷൂട്ട് തുടങ്ങിയവയ്ക്കുള്ള പ്രധാന ലൊക്കേഷൻ കൂടിയായി ഇവിടം. സേവ് ദ ഡേറ്റിന് എത്തുന്നവർക്കായി ആമ്പൽ തിങ്ങി നിൽക്കുന്ന പ്രത്യേക ഇടം ഒരുക്കിയിട്ടുണ്ട്.
സഞ്ചാരികൾക്കായി വഴയോര കച്ചവടങ്ങളും ആരംഭിച്ചിട്ടുണ്ട്. ചെറുതോടുകളുടെ കരയിലൂടെ കാൽനടയായി ആമ്പൽ വസന്തം കാണാനും സാധിക്കും. പുലർച്ചെ മുതൽ 11 വരെയാണ് ആമ്പൽ വിരിഞ്ഞ് നിൽക്കുന്നത്. വെയിലാകുന്നതോടെ പൂവ് വാടി തുടങ്ങും.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |