കോട്ടയം: ഏറ്റുമാനൂർ മഹാദേവ ക്ഷേത്ര വിഗ്രഹത്തിൽ ചാർത്തുന്ന സ്വർണ രുദ്രാക്ഷ മാലയിലെ മണികൾ കാണാതായ സംഭവം പുറത്തുവന്ന് ദിവസങ്ങളായിട്ടും അന്വേഷണം എങ്ങുമെത്തിയില്ല . മണികൾ മാത്രം നഷ്ടപ്പെട്ടതാണോ, അതോ തിരുവാഭരണം തന്നെ മാറ്റിയോ എന്ന കാര്യത്തിൽ അന്വേഷണ സംഘം ഇരുട്ടിൽ തപ്പുകയാണ്. ദേവസ്വം ബോർഡ് നേരിട്ട് അന്വേഷണം നടത്തിയതിന് പുറമേ തിരുവാഭരണ കമ്മിഷണർ എസ്. അജിത്കുമാർ, ദേവസ്വം വിജിലൻസ് എസ്.പി.പി. ബിജോയ് എന്നിവരും പരിശോധന നടത്തി. മാലയുടെ തൂക്കത്തിൽ മൂന്നു ഗ്രാം കുറവുണ്ടെന്ന് അന്ന് കണ്ടെത്തിയിരുന്നു.
ഏറ്റുമാനൂർ പൊലീസ് ഇതുവരെ മുൻമേൽശാന്തി അടക്കം 2006 മുതലുള്ള 12 ജീവനക്കാരുടെ പേരുടെ മൊഴി രേഖപ്പെടുത്തി . എങ്കിലും നിർണായക വിവരങ്ങളൊന്നും ലഭിച്ചില്ല. വഴിപാടായി മാല നൽകിയ മുൻ ജീവനക്കാരന്റെ മൊഴി രേഖപ്പെടുത്തേണ്ടതുണ്ട്.
ശ്രീകോവിലിൽ സൂക്ഷിക്കുന്ന മാല അഭിഷേകം ചെയ്യുമ്പോഴടക്കം വിഗ്രഹത്തിൽ അണിയാറുണ്ട്. അതുകൊണ്ടു മാലയുടെ കാലപ്പഴക്കമടക്കം പരിശോധിക്കുന്നതിനും തടസ്സങ്ങളുണ്ട്. ഏറെ പഴക്കമുള്ള മാലയാണെങ്കിൽ ഡിസൈനും മറ്റും പരിശോധിച്ച് വ്യക്തത വരുത്താൻ കഴിയുമായിരുന്നു. സമീപകാലത്ത് സമർപ്പിക്കപ്പെട്ടതിനാൽ അതിന് കഴിയുന്നില്ല.
രണ്ട് എസ്.ഐമാർ അടങ്ങുന്ന പൊലീസ് സംഘം ഏറ്റുമാനൂരിൽ ക്യാമ്പു ചെയ്താണ് അന്വേഷണം നടത്തുന്നത്. രണ്ടാംഘട്ട അന്വേഷണം അടുത്ത തിങ്കളാഴ്ച ആരംഭിക്കുമെന്ന് പൊലീസ് അറിയിച്ചിട്ടുണ്ട്. ഏറ്റുമാനൂരപ്പന്റെ വിഗ്രഹത്തിൽ ചാർത്തിയ മാലയിലെ സ്വർണ മോഷണം ഭക്തരുടെ ഇടയിൽ വലിയ പ്രതിഷേധത്തിന് വഴിയൊരുക്കിയിരുന്നു. ദേവസ്വം ബോർഡ് ഒത്തുകളിക്കുന്നതായും ഭക്തജന സംഘടനകൾ ആരോപിക്കുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |