കോട്ടയം: കെട്ടിട നിർമ്മാണ മേഖലയെ പ്രതിസന്ധിയിലാക്കി സാധന സാമഗ്രികളുടെ വില ഉയർന്നു. വീടു പണിയുന്നവരും കരാറുകാരും ദുരിതത്തിലായി. രണ്ടാംഘട്ട ലോക്ഡൗൺ പിന്നിട്ടതോടെ കടുത്ത പ്രതിസന്ധിയാണ് നിർമാണ മേഖല നേരിടുന്നത്. ഇന്ധനവില കൂടി കുതിച്ചുയർന്നതോടെയാണ് എല്ലാ നിർമാണ സാമഗ്രികൾക്കും വില വർദ്ധിച്ചതെന്ന് വ്യാപാരികൾ പറയുന്നു. ക്വാറി ഉത്പന്നങ്ങളുടെ ലഭ്യതക്കുറവാണ് മറ്റൊരു കാരണം. സാധനങ്ങളുടെ വില ഉയർന്നതോടെ കരാർ ഉറപ്പിച്ച തുകയ്ക്ക് ഏറ്റെടുത്ത നിർമാണം പൂർത്തിയാക്കാൻ കഴിയില്ലെന്നാണ് ഈ മേഖലയിലുള്ളവർ പറയുന്നത്.
കരിങ്കല്ല്, മെറ്റിൽ, പാറപ്പൊടി, സിമന്റ്, കമ്പി, കട്ട, എം സാൻഡ് തുടങ്ങി എല്ലാ നിർമാണ സാമഗ്രികൾക്കും പാറ ഉത്പന്നങ്ങൾക്കും വില കൂടി. പല ക്രഷറുകളിലും പല വിലയാണ്. ഇതിന് പുറമെ കിലോമീറ്റർ അനുസരിച്ച് ലോറി വാടകയും കൂടി. ക്രഷറുകളിൽ നിന്നല്ലാതെ ഏജൻസികളിൽ നിന്ന് വാങ്ങുമ്പോൾ വീണ്ടും വില ഉയരും. വീടുകളുടേതടക്കം നിരവധി നിർമാണ ജോലികൾ മുടങ്ങി കിടക്കുകയാണ്. സാമ്പത്തിക പ്രതിസന്ധി മൂലം നിർത്തിവെച്ച നിർമാണം പുനരാരംഭിക്കാനും കഴിഞ്ഞിട്ടില്ല. നിർമ്മാണ ചട്ടങ്ങളിലെ മാറ്റവും പ്രതികൂലമായി.
വിലനിലവാരം
സിമന്റ് ചാക്കിന് : 450
കരിങ്കല്ല് ലോഡിന് : 6500
മെറ്റിൽ : 6000
എംസാൻഡ് : 9000
കമ്പി കിലോയ്ക്ക് :75
വാർക്ക മണൽ ഒരടി : 54
ചുടുകട്ട ഒരെണ്ണം :12
സോളിഡ് കട്ട 6 ഇഞ്ച്
: 35രൂപ
ചെറിയ മെയിന്റനൻസ് വർക്കിനു പോലും വലിയ നൂലാമാലയാണിപ്പോൾ. മുൻപ് സൈറ്റ് പ്ലാൻ മാത്രം പഞ്ചായത്തിൽ സമർപ്പിച്ചാൽ മതിയായിരുന്നു. ഇപ്പോൾ ലൈസൻസുള്ള ഡ്രാഫ്റ്റ്‌സ്മാൻ, എൻജിനീയർ എന്നിവർ നേരിട്ടെത്തി ബോദ്ധ്യപ്പെട്ട് സാക്ഷ്യപത്രം സമർപ്പിക്കണം. സമീപവാസികൾക്ക് ബുദ്ധിമുട്ടുണ്ടാകാത്തതുമായിരിക്കണം. ഇവയെല്ലാം സാധാരണക്കാരുടെ വീടിന്റെ അറ്റകുറ്റപ്പണികൾക്ക് തടസ്സം സൃഷ്ടിക്കുന്നു.
-ജോസഫ് കൂവപ്പറമ്പിൽ, നിർമ്മാണ കരാറുകാരൻ
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |