വൈക്കം : അനന്തരം ചകിരിച്ചോറും ചോറായി. കയർസഹകരണ സംഘങ്ങളുെടെ വളപ്പിലും തൊണ്ട് അടിച്ചു ചകിരിയാക്കുന്ന മില്ലുകളിലും ഒരു കാലത്ത് ഉപയോഗശൂന്യമായി കിടന്ന ചകിരിച്ചോറിന് നിറയെ ആവശ്യക്കാരാണിപ്പോൾ. ജനങ്ങൾ ജൈവകൃഷിയോട് കൂടുതൽ ആഭിമുഖ്യം കാട്ടി തുടങ്ങിയതോടെ കൊവിഡ് പ്രതിസന്ധിയിൽ നട്ടം തിരിഞ്ഞ കയർസഹകരണ സംഘത്തിലെ തൊഴിലാളികൾക്കും ജീവനക്കാർക്കും അന്നം മുട്ടാതെ കാത്തതിൽ ചകിരിച്ചോറിനും വലിയ പങ്കുണ്ട്. വൈക്കം ടി.വി പുരം പറക്കാട്ടുകുളങ്ങര കയർ സഹകരണ സംഘത്തിൽ കഴിഞ്ഞ നാലുവർഷത്തിനിടയിൽ ആറ് ലക്ഷം രൂപയുടെ ചകിരിച്ചോറാണ് വിറ്റത്. കൊവിഡ് പടർന്നു പിടിച്ച ഒന്നര വർഷത്തിനിടയിൽ മാത്രം പറക്കാട്ടുകുളങ്ങര സംഘം രണ്ടരലക്ഷത്തോളം രൂപയുടെ ചകിരിച്ചോർ വിറ്റതായി പ്രസിഡന്റ് ഇ. എൻ.സാലിമോൻ പറഞ്ഞു. ഉദയനാപുരത്തെ അക്കരപ്പാടം കയർ സഹകരണ സംഘം കഴിഞ്ഞ നാല് വർഷത്തിനിടയിൽ നാല് ലക്ഷം രൂപയുടെ ചകിരിച്ചോർ വിറ്റഴിച്ചു. മറവൻതുരുത്തിലെ ചെമ്മനാകരി , വെച്ചൂർ കയർസഹകരണ സംഘങ്ങളും ചകിരിച്ചോർ വിറ്റ് നേട്ടമുണ്ടാക്കി.
ഒരുകിലോയ്ക്ക് ആറു രൂപ
കയർ സംഘങ്ങൾ ഒരു കിലോ ചകിരിച്ചോർ ആറു രൂപ നിരക്കിലാണ് വിൽക്കുന്നത്. പറക്കാട്ടുകുളങ്ങര കയർ സഹകരണ സംഘം ചാക്കുകളിൽ നിറച്ചും ചകിരിച്ചോർ ആവശ്യക്കാർക്ക് നൽകുന്നുണ്ട്. 22 കിലോ ചകിരിച്ചോർ അടങ്ങുന്ന ചാക്ക് 150 രൂപയ്ക്കാണ് വിൽക്കുന്നത്. ചെടികളും പച്ചക്കറി തൈകളും വിൽക്കുന്ന നഴ്‌സറികളിൽ ചകിരിച്ചോറിനൊപ്പം മറ്റു മിശ്രിതങ്ങൾ കൂടി ചേർത്താണ് തൈകൾ നിറച്ച ഗ്രോ ബാഗുകൾ വിതരണം ചെയ്യുന്നത്. ജലത്തെ കൂടുതലായി ആഗിരണം ചെയ്യുന്ന ചകിരിച്ചോറ് മികച്ച വളവുമായതിനാൽ കർഷകർക്കും ഏറെ പ്രിയങ്കരമാണ്.
കോഴിഫാമുകളിലും പ്രിയം
തടിമില്ലുകളുടെ എണ്ണം കുറഞ്ഞതിനെ തുടർന്ന് അറുക്കപൊടിയുടെ ലഭ്യത കുറഞ്ഞതിനാൽ കോഴി ഫാമുകളിൽ ഈർപ്പം കുറക്കാൻ അറുക്കപ്പൊടിക്ക് പകരം ചകിരിച്ചോറാണിപ്പോൾ കൂടുതലായി ഉപയോഗിക്കുന്നത്. കയർസഹകരണ സംഘങ്ങൾ ചകിരി ഉത്പാദിപ്പിക്കുന്നതിന് വാങ്ങുന്ന പച്ച തൊണ്ടിന്റെ 90 ശതമാനം വിലയുമിപ്പോൾ ചകിരിച്ചോർ വിറ്റ് ലഭിക്കുന്നതിനാൽ കയർ സഹകരണ സംഘങ്ങളുടെ അതിജീവനത്തിൽ ഗണ്യമായ പങ്കാണ് ചകിരിച്ചോറിനുള്ളത്.
ചകിരിച്ചോറിനിപ്പോൾ ഏറെ ഡിമാൻഡുള്ളതിനാൽ വളരെ വേഗം വിറ്റുപോകുന്നുണ്ട്. ഇതോടെ സംഘത്തിന്റെ പ്രതിസന്ധിയ്ക്കും പരിഹാരമായി
എ.പി.നന്ദകുമാർ, അക്കരപ്പാടം കയർ സംഘം പ്രസിഡന്റ്
.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |