പാലാ : അപകടത്തിൽ കാലൊടിഞ്ഞ് മെഡിക്കൽ ലീവിലായിട്ടും പൊലീസ് ഡ്രൈവറുടെ കരുണയില്ലാത്ത പെരുമാറ്റം സേനയ്ക്ക് അമർഷവും നാണക്കേടുമുണ്ടാക്കി. വഴിയാത്രക്കാരനായ വയോധികനെ ഇടിച്ചു വീഴ്ത്തി വാഹനം നിറുത്താതെ പോയ പൊലീസ് ഡ്രൈവറെ പാലാ പൊലീസ് പിന്നീട് പിന്തുടർന്ന് പിടികൂടുകയായിരുന്നു. ഇന്നലെ രാവിലെ 11.30 ഓടെ പാലാ സെന്റ് തോമസ് പ്രസിന് സമീപമായിരുന്നു അപകടം. പാലാ ടൗണിൽ നിന്ന് കോട്ടയം റൂട്ടിലേക്ക് പാഞ്ഞു പോയ ഇന്നോവ ഇടിച്ച് ഉള്ളനാട് തെക്കേക്കരോട്ട് ഫ്രാൻസിസ് (70) നാണ് ഗുരുതരമായി പരിക്കേറ്റത്. ഫ്രാൻസിസ് വീണയുടൻ ഇന്നോവ വെട്ടിച്ചെടുത്ത് ഡ്രൈവർ പാഞ്ഞു പോവുകയായിരുന്നു. വിവരമറിഞ്ഞ് പാലാ സ്റ്റേഷൻ ഇൻസ്‌പെക്ടർ കെ.പി.ടോംസൺ, ട്രാഫിക് എസ്.ഐ ജോർജ് എന്നിവരുൾപ്പെട്ട സംഘം പിന്നാലെ പാഞ്ഞ് അരുണാപുരം ബൈപ്പാസ് ജംഗ്ഷന് സമീപം പൊലീസ് ജീപ്പ് റോഡിനു കുറുകെയിട്ട് ഇന്നോവ തടഞ്ഞ് ഡ്രൈവർ ശാസ്താംകോട്ട ഡയാനാപ്പാറ ടെന്നിസനെ (34) കസ്റ്റഡിയിലെടുത്തു. ഇയാളെ വിശദമായി ചോദ്യം ചെയ്തപ്പോഴാണ് ആംഡ് പൊലീസ് നാലാം ബറ്റാലിയനിലെ ഡ്രൈവറാണെന്ന് മനസിലായത്. മറ്റൊരു അപകടത്തിൽ കാലൊടിഞ്ഞ് മെഡിക്കൽ ലീവിലായിരുന്നു ഇയാൾ. ഇടുക്കി കഞ്ഞിക്കുഴി ഭാഗത്തുള്ള ഭാര്യ വീട്ടിൽ നിന്ന് ശാസ്താംകോട്ടയിലെ സ്വന്തം വീട്ടിലേക്ക് പോവുകയായിരുന്നു ഇയാളെന്ന് പൊലീസ് പറഞ്ഞു. ഇന്നോവ കസ്റ്റഡിയിലെടുത്തു. ടെന്നിസനെ പിന്നീട് ജാമ്യത്തിൽ വിട്ടയച്ചു. ഇതു സംബന്ധിച്ച് ആംഡ് പോലീസ് നാലാം ബറ്റാലിയൻ അധികാരികൾക്ക് പാലാ പൊലീസ് പ്രത്യേക റിപ്പോർട്ട് നൽകും. ഗുരുതരമായി പരിക്കേറ്റ ഫ്രാൻസിസിനെ ആദ്യം പാലാ ജനറൽ ആശുപത്രിയിലും പിന്നീട് ചേർപ്പുങ്കൽ മാർ സ്ലീവാ ആശുപത്രിയിലും പ്രവേശിപ്പിച്ചു. തലയ്ക്കും കാലിനും പരിക്കുണ്ട്. തോളെല്ലിനു പൊട്ടലുമുണ്ട്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |