കോട്ടയം : വൈക്കം പൊലീസ് സ്റ്റേഷനിലെ സീനിയർ സിവിൽ പൊലീസ് ഓഫീസറെ ആക്രമിച്ചു കൊലപ്പെടുത്താൻ ശ്രമിച്ച കേസിലെ പ്രതിയ്ക്ക് 20 വർഷം തടവും, മുക്കാൽ ലക്ഷം രൂപ പിഴയും. വൈക്കം സ്റ്റേഷനിലെ സീനിയർ സിവിൽ പൊലീസ് ഓഫിസർ റെജിമോനെ കൊലപ്പെടുത്താൻ ശ്രമിച്ച കേസിലെ പ്രതി ഉല്ലല ഓണിശേരി ലക്ഷംവീട് കോളനിയിൽ അഖിലിനെ (ലെങ്കോ-32) ആണ് അഡീഷണൽ സെഷൻസ് കോടതി ജഡ്ജി ജോൺസൺ ജോൺ ശിക്ഷിച്ചത്. വിവിധ വകുപ്പുകളിലായി 20 വർഷം തടവ് അനുഭവിക്കണം. 2019 ഒക്ടോബർ ആറിനായിരുന്നു കേസിനാസ്പദമായ സംഭവം. മറ്റൊരു വധശ്രമക്കേസിൽ ഒളിവിൽ കഴിഞ്ഞിരുന്ന ലെങ്കോയെ പിടികൂടുന്നതിനായാണ് വൈക്കം സി.ഐയുടെ നേതൃത്വത്തിലുള്ള സംഘം എത്തിയത്. പിടികൂടാൻ ശ്രമിക്കുന്നതിനിടെ ഇയാൾ വീട്ടിൽ നിന്ന് ഓടിരക്ഷപ്പെട്ടു. പിന്നാലെ ഓടിയ പൊലീസുകാരിൽ റെജിമോനെ മരക്കമ്പ് ഉപയോഗിച്ച് ആക്രമിച്ച പ്രതി പാടത്തേയ്ക്കു തള്ളിയിട്ട് ശരീരത്തിൽ കയറിയിരുന്ന് ആക്രമിക്കുകയായിരുന്നു. എസ്.ഐയും സംഘവും ബലം പ്രയോഗിച്ചാണ് പ്രതിയെ കീഴ്പ്പെടുത്തിയത്. ഇയാൾക്കെതിരെ വിവിധ സ്റ്റേഷനുകളിലായി കൊലപാതകം, കൊലപാതകശ്രമം, മോഷണം തുടങ്ങി 26 ഓളം കേസുകളുണ്ട്. വൈക്കം എസ്.എച്ച്.ഒ എസ്.പ്രദീപാണ് കുറ്റപത്രം സമർപ്പിച്ചത്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |