കോട്ടയം: സർക്കാരിന്റെ വസ്‌തുക്കളും റോഡരികിൽ നിർത്തിയിടുന്ന വാഹനങ്ങളുടെ പാർട്‌സുകളും അടക്കം മോഷ്‌ടിച്ച് ആക്രിക്കടകളിൽ വിൽക്കുന്നത് പതിവാകുന്നു. ഇതേത്തുടർന്ന് ആക്രിക്കടകളിൽ പരിശോധന വ്യാപകമാക്കാൻ പൊലീസ് തീരുമാനിച്ചു. നഗരത്തിൽ അലഞ്ഞു തിരിയുന്നവരും സ്ഥിരം മദ്യപാനികളുമാണ് മദ്യപിക്കാൻ പണം കണ്ടെത്തുന്നതിനും മറ്റുമായി മുഖ്യമായും ഇത്തരം മോഷണങ്ങൾക്കു പിന്നിലെന്നാണ് പൊലീസ് പറയുന്നത്.
കഴിഞ്ഞ ദിവസം കോട്ടയം നഗരസഭയുടെ ഉടമസ്ഥതയിലുള്ള വാട്ടർ ടാങ്കിന്റെ ഗ്രില്ലുകൾ മോഷണം പോയിരുന്നു. ഇതു സംബന്ധിച്ചുള്ള അന്വേഷണത്തിൽ ഇത് ആക്രിക്കടയിൽ വിറ്റതായി കണ്ടെത്തി. ഈ സാഹചര്യത്തിലാണ് കൃത്യമായ ഇടവെളകളിൽ ആക്രിക്കടകളിൽ പരിശോധന നടത്താൻ പൊലീസ് തീരുമാനിച്ചത്. തിരുനക്കര മൈതാനത്തെ കാസ്റ്റ് അയൺ ഗ്രില്ലുകളും വിവിധ സർക്കാർ സ്ഥാപനങ്ങളുടെ ഗേറ്റുകളും അടക്കം കഴിഞ്ഞ രണ്ടു മാസത്തിനിടെ മോഷണം പോയിട്ടുണ്ട്. ലോക്ക് ഡൗൺ സമയത്ത് പ്രവർത്തിക്കാതിരുന്ന സ്ഥാപനങ്ങളുടെ വസ്‌തുക്കളാണ് കൂടുതലായും മോഷണം പോയത്. ഇവയിൽ പലതും ആക്രിക്കടകളിൽ നിന്ന് കണ്ടെത്തി. ജില്ലയിലെ എല്ലാ പൊലീസ് സ്റ്റേഷൻ പരിധിയിലുമുള്ള ആക്രിക്കടകളുടെയും പട്ടിക തയ്യാറാക്കാനുള്ള നടപടി പൊലീസ് ആരംഭിച്ചുകഴിഞ്ഞു.
20 ലക്ഷത്തിന്റെ കവർച്ച!
കോടിമതയിൽ നിർത്തിയിട്ടിരുന്ന വെള്ളാറ കൺസ്‌ട്രക്ഷൻസിന്റെ 12 ലോറികളിൽ നിന്നായി 20 ലക്ഷത്തോളം രൂപയുടെ സാധനങ്ങളാണ് മോഷണം പോയത്. മോഷണ മുതൽ വാങ്ങിവച്ചാൽ ആക്രിക്കട ഉടമയ്‌ക്കെതിരെ കേസെടുക്കുമെന്ന് പൊലീസ് അറിയിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |