കോട്ടയം: പച്ചക്കറിയുടെയും അവശ്യസാധനങ്ങളുടേയും വില മാനത്തെത്തി. പാചക വാതക വിലയും കുതിച്ചുകയറി. തുച്ഛമായ സർക്കാർ സഹായത്തിലും ഒരുകുട്ടി പോലും പട്ടിണിയാവാതിരിക്കാൻ സ്കൂൾ അധികൃതർ പെടാപ്പാടുപെടുകയാണ്. ഉച്ചഭക്ഷണത്തിനായി സർക്കാർ നൽകുന്ന ഗ്രാന്റ് അത്രയ്ക്ക് അപര്യാപ്തമാണ്.
ഒരു കുട്ടിക്ക് എട്ടു രൂപയാണ് പരമാവധി സർക്കാർസഹായം. വിറക് ഉപയോഗിച്ച് പാചകം ചെയ്യരുതെന്ന നിർദേശം വന്നതോടെ പാചക വാതകം ഉപയോഗിക്കണം. ആഴ്ചയിൽ രണ്ട് ദിവസം പാലും ഒരു ദിവസം മുട്ടയും നൽകണമെന്നും നിർദ്ദേശമുണ്ട്. ഇതിന്റെ വിലയും ഗണ്യമായി വർദ്ധിച്ചത് സ്‌കൂൾ അധികൃതരെ കഷ്ടത്തിലാക്കുന്നു. സാമ്പത്തിക ബാദ്ധ്യതമൂലം മിക്ക സ്കൂളുകളും ഇപ്പോൾ പ്രഭാത ഭക്ഷണം നൽകുന്നില്ല. മുൻപ് സഹായവുമായി സന്നദ്ധ സംഘടനകളുണ്ടായിരുന്നെങ്കിലും ഒന്നര വർഷത്തിന് ശേഷം സ്കൂളുകൾ തുറന്നപ്പോൾ ഈ സഹായവും നിലച്ചു.
2016ൽ നിന്ന് ഒരു മാറ്റവുമില്ല
2016ലാണ് അവസാനമായി ഗ്രാന്റ് വർദ്ധിപ്പിച്ചത്. അതിന് ശേഷം പലതവണ സാധനങ്ങളുടെ വിലകൂടി. ചോറും രണ്ടിനം കറികളും ഒരു ഒഴിച്ചുകറിയുമാണ് മെനു. ഇതിന് പുറമേയാണ് രണ്ട് ദിവസം പാലും ഒരു ദിവസം മുട്ടയും നൽകേണ്ടത്. അരി സൗജന്യമാണെങ്കിലും വണ്ടിക്കൂലി വഹിക്കണം.
പരാതികൾക്ക് പരിഹാരമില്ല
സ്കൂൾ തുറന്നത് മുതൽ പരാതിയുമായി വിദ്യാഭ്യാസ വകുപ്പിനെ സമീപിക്കുന്നെങ്കിലും നടപടിയില്ല. കൊവിഡ് വ്യാപനത്തിലെ സാമ്പത്തിക ബുദ്ധിമുട്ടിൽ സ്പോൺസർമാരെയും കണ്ടെത്താൻ കഴിയുന്നില്ല. പണമില്ലാത്തതിനാൽ സ്കൂൾ ബസ് പോലും അറ്റകുറ്റപ്പണി നടത്താൻ കഴിയാതിരുന്ന സ്കൂളുകളാണ് ജില്ലയിൽ കൂടുതലും. ഈ സാഹചര്യത്തിലാണ് ഉച്ചഭക്ഷണത്തിന്റെ സാമ്പത്തിക ബാദ്ധ്യത.
സർക്കാർ തുക
150 കുട്ടികളുള്ള സ്‌കൂളിന് ഒരാൾക്ക് 8 രൂപ
300 കുട്ടികളുണ്ടെങ്കിൽ അധികമുള്ളയാൾക്ക് 7രൂപ
300ൽ കൂടുതലെങ്കിൽ അധികമുള്ളയാൾക്ക് 6 രൂപ
സഹായം 884 സ്കൂളുകൾക്ക്
309 സർക്കാർ സ്കൂൾ
549 എയ്ഡഡ് സ്കൂൾ
26 സ്പെഷ്യൽസ്കൂൾ
'' സ്കൂൾ അധികൃതരുടെ പരാതി ഡയറക്ടറേറ്റിൽ അറിയിച്ചിരുന്നു. തുക 12 രൂപയെങ്കിലും ആക്കാമെന്നാണ് മറുപടി നൽകിയത്''
- ടി.ആർ. സുജയ, ഡെപ്യൂട്ടി ഡയറക്ടർ
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |