കോട്ടയം : മഴ ചതിച്ചപ്പോൾ ജില്ലയിലെ വിരിപ്പ് കൃഷിയുടെ കൊയ്ത്ത് ഒന്നരമാസം കൂടി നീളും. കൊയ്ത്ത് വൈകുന്നതോടെ അടുത്ത കൃഷിയ്ക്കുള്ള നിലമൊരുക്കലും അവതാളത്തിലായി. ഇനിയും പകുതിയോളം പാടങ്ങളിൽ കൊയ്ത്ത് നടക്കാനുണ്ട്. അതേസമയം പരമാവധി സംഭരണം വേഗത്തിലാക്കാനുള്ള നീക്കത്തിലാണ് സപ്ളൈക്കോ. ഈർപ്പത്തിന്റെ അളവിന്റെ പേരിൽ കർഷകരും മില്ലുകാരും തമ്മിൽ സംഘർഷം പതിവാണെങ്കിലും പരമാവധി വേഗം നെല്ലു കൊയ്ത് കൊടുത്തു തീർക്കാനുള്ള ശ്രമമാണ് എങ്ങും. സപ്ലൈകോയുടെ കണക്ക് പ്രകാരം ഇതുവരെ 5090 ടൺ നെല്ല് സംഭരിച്ചു. ഇനി അളവിൽ നെല്ല് സംഭരിക്കാനുണ്ട്. മഴമൂലം പാടത്ത് കൊയ്ത്ത് യന്ത്രം ഇറക്കാൻ സാധിക്കാതെ വന്നതോടെ ഷെഡ്യൂൾ അനുസരിച്ചുള്ള കൊയ്ത്ത് മുടങ്ങി.
പണം നൽകിത്തുടങ്ങി
സംഭരണമനുസരിച്ചല്ലെങ്കിലും കർഷകർക്ക് പണം ലഭിച്ചു തുടങ്ങിയിട്ടുണ്ട്. ജില്ലയിൽ ആയിരത്തോളം കർഷകർക്കായി മൂന്നു കോടിയോളം രൂപ ഇതുവരെ അക്കൗണ്ടുകളിലെത്തി. കോട്ടയം, ഇടുക്കി, എറണാകുളം ജില്ലകൾ ഉൾപ്പെടുന്ന കോട്ടയം പാഡി ഓഫീസിന്റെ പരിധിയിൽ 2180 കർഷകരാണ് സംഭരണത്തിനായി രജിസ്റ്റർ ചെയ്തിരുന്നത്. ഇവരിൽ നിന്നാണ് 5090 ടൺ നെല്ല് സംഭരിച്ചത്.
കൊയ്ത്ത് പുരോഗമിക്കുന്നത്
നിലവിൽ കുമരകം, കല്ലറ, തലയാഴം, വെച്ചൂർ, ആർപ്പൂക്കര പഞ്ചായത്തുകളിലാണ് കൊയ്ത്ത് പുരോഗമിക്കുന്നത്. ഡിസംബർ ആദ്യത്തോടെ വിരിപ്പുകൃഷിയുടെ കൊയ്ത്ത് പൂർത്തിയാകേണ്ടതാണെങ്കിൽ ഇത്തവണ ജനുവരി പകുതിയാകും. അപ്പോഴേയ്ക്കും പുഞ്ച കൃഷിയുടെ രജിസ്‌ട്രേഷൻ ആരംഭിക്കണം.
സാധാരണ വിരിപ്പു കൃഷിയുടെ തുടക്കത്തിൽ മഴ കൃഷി നശിക്കുന്നതായിരുന്നു പതിവ്. കഴിഞ്ഞ മൂന്നു വർഷവും വിതച്ചതിൽ ഏറെ നെല്ലും ഒഴുകി പോയിരുന്നു. ഇത്തവണ കൊയ്ത്തിന് പാകമായ ഏക്കറുകണക്കിനു നെല്ല് വെള്ളത്തിൽ മുങ്ങി നശിച്ചു. ഇതുവരെ സംഭരണത്തിൽ കാര്യമായ പ്രശ്‌നങ്ങൾ അനുഭവപ്പെട്ടിട്ടില്ല
പാഡി മാർക്കറ്റിംഗ് ഓഫീസർ
3 ജില്ലകളിലായി നൽകിയത് : 7.64 കോടി രൂപ
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |