കോട്ടയം : പശു പരിപാലത്തിനുള്ള ചെലവ് വർദ്ധിച്ച സാഹചര്യത്തിൽ പിടിച്ചു നിൽക്കാനാകാതെ ചെറുകിട ക്ഷീരകർഷകർ പ്രതിസന്ധിയിൽ. കാലിത്തീറ്റയുടെയും, മരുന്നുകളുടെയും, കാത്സ്യം പൊടികളുടെയും, ടോണിക്കുകളുടെയും വിലയാണ് കുത്തനെ ഉയർന്നത്. 1390 രൂപയാണ് കാലീത്തീറ്റ വില. പിണ്ണാക്കിന് 56, ചോളം 27, ഗോതമ്പ് ഉമ്മി 25 രൂപ എന്നിങ്ങനെയാണ് വില. മരുന്നുകൾക്ക് എല്ലാം 30 ശതമാനത്തിന്റെ വർദ്ധനവാണ് ഉണ്ടായിരിക്കുന്നത്. കാത്സംയ ടോണിക്കിന് 1500 ന് മുകളിലാണ് വില. കച്ചിക്ഷാമം രൂക്ഷമായതോടെ ഒരു കെട്ട് പുല്ലിന്റെ വില 60 രൂപയിൽ എത്തി. കറവയുള്ള പശുവിന് ഒരു ദിവസം 30 മുതൽ 35 കിലോ വരെ പുല്ല് വേണം. കാലിത്തീറ്റ രണ്ടുനേരമായി 4 കിലോ കൊടുക്കണം. കിടാരി കിടാവിന് 15 കിലോ മുതൽ പുല്ല് കൊടുക്കണം.
പാൽ വില വർദ്ധിപ്പിക്കണം
സ്റ്റോറുകളിൽ ഡി.ആർ.സി (കൊഴുപ്പിനെ അടിസ്ഥാനമാക്കി) അനുസരിച്ച് കർഷകന് 39 രൂപ വരെയെ പാലിന് വില ലഭിക്കുന്നുള്ളൂ.
കാലിത്തീറ്റ വില വർദ്ധനവ് മൂലം ചെറുകിട ക്ഷീരകർഷകരിൽ പലരും പശു വളർത്തൽ ഉപേക്ഷിക്കാൻ നിർബന്ധിതരായിരിക്കുകയാണ്. പാൽ വില ലിറ്ററിന് 60 രൂപയായി ഉയർത്താൻ സർക്കാർ നടപടി സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ട് കർഷക കോൺഗ്രസ് ക്ഷീര സെൽ മുഖ്യമന്ത്രിക്ക് നിവേദനം നൽകി.
നിലവിൽ ക്ഷീരകർഷകന് അദ്ധ്വാനത്തിന്റെ ഫലംപോലും കിട്ടാത്ത സാഹചര്യമാണ്. പാൽ വില ഉയർത്തുകയാണ് പരിഹാരം.
എബി ഐപ്പ്, ക്ഷീര സെൽ ജില്ലാ ചെയർമാൻ
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |