SignIn
Kerala Kaumudi Online
Friday, 26 April 2024 10.12 AM IST

വേലിയേറ്റത്തിൽ പടിഞ്ഞാറൻ മേഖല വെള്ളത്തിൽ

a

കുമരകം : പടിഞ്ഞാറൻ മേഖലയിലെ ജനങ്ങൾക്ക് വെള്ളപ്പൊക്ക ദുരിതം ഒഴിയുന്നില്ല. കഴിഞ്ഞ ദിവസങ്ങളിൽ ഉണ്ടായ ശക്തമായ വേലിയേറ്റമാണ് കുട്ടനാട്ടിലെ ജനങ്ങളെ വീണ്ടും വെള്ളത്തിലാക്കിയത്. കുമരകം, തിരുവാർപ്പ്, അയ്മനം , ആർപ്പൂക്കര, വെച്ചൂർ എന്നീ പഞ്ചായത്തുകളിലെ താഴ്ന്ന പ്രദേശങ്ങളിലെ ഒട്ടേറെ വീടുകളിലും ഉൾനാടൻ വഴികളിലും വെള്ളം കയറി. അപ്രതീക്ഷിതമായി ഉണ്ടായ വെള്ളപ്പൊക്കം കാർഷിക മേഖലയെയാണ് ഏറെ പ്രതിസന്ധിയിലാക്കിയത്. നിരവധി പാടശേഖരങ്ങളിൽ പുറം ബണ്ട് കവിഞ്ഞും അള്ളയും മടയും വീണും വെള്ളം കയറി. പുറംബണ്ട് ബലപ്പെടുത്തി കൃഷി സംരക്ഷിക്കാനുള്ള തത്രപ്പാടിലാണ് കർഷകർ. തോടുകളിൽ നിന്ന് യന്ത്രം ഉപയോഗിച്ച് കട്ട കുത്തി വച്ചും മണൽ ചാക്കുകൾ അടുക്കി റിംഗ് ബണ്ട് നിർമ്മിച്ചും കൃഷി സംരക്ഷിക്കാനുള്ള പ്രയത്നത്തിലാണ് കർഷകർ. ആപ്പുകായൽ, പത്തു പങ്ക്, എം. എൻ ബ്ലോക്ക് , കണ്ണാടിച്ചാൽ, കിഴി മുട്ടത്തുശ്ശേരി, കോന്നക്കരി, മോർകാട് , സെന്റ് പീറ്റേഴ്സ് പള്ളിപ്പാടം തുടങ്ങി ബഹുഭൂരിപക്ഷം പാടശേഖരങ്ങളും വേലിയേറ്റത്തെ അതിജീവിക്കാനുള്ള പരിശ്രമം തുടരുകയാണ്.

 വീടുകളും വെള്ളത്തിൽ

വേലിയേറ്റം കൂടുതലായി ബാധിച്ചത് കുമരകം പഞ്ചായത്തിലെ ജനങ്ങളെയാണ്. താഴ്ന്ന പ്രദേശങ്ങളായ കരിയിൽ കോളനി, ചക്രംപടി, മൂലേപ്പാടം, മറ്റീത്രച്ചിറ, നാലുപങ്ക്, പള്ളിത്തോപ്പ് തുടങ്ങി ഒട്ടനവധി പ്രദേശങ്ങളിൽ വെള്ളം കയറി. പുലർച്ചെ ആരംഭിക്കുന്ന വേലിയേറ്റം നട്ടുച്ചവരെ തുടരുന്നു. ഈ സമയങ്ങളിലാണ് വീടുകളിൽ വെള്ളം കയറുന്നത്. ഉച്ചയ്ക്ക് ശേഷം വെള്ളം ഇറങ്ങിത്തുടങ്ങുമെങ്കിലും അധികം വൈകാതെ അതിലേറെ തിരിച്ചെത്തും. ഒരാഴ്ചയായി ഇതാണ് സ്ഥിതി.

 ഷട്ടറുകൾ താത്ക്കാലികമായി അടച്ചു

കുമരകം : കുട്ടനാടിനെ വൃശ്ചിക വേലിയേറ്റം മൂലമുള്ള വെള്ളപ്പാെക്കത്തിൽ നിന്നു രക്ഷിക്കാൻ തണ്ണീർമുക്കം ബണ്ടിന്റെ എല്ലാ ഷട്ടറുകളും താത്ക്കാലികമായി ഇന്നലെ അടച്ചു. അപ്പർകുട്ടനാട്ടിൽ പുഞ്ചകൃഷി ഇറക്കിയ പാടശേഖരങ്ങൾ പുറംബണ്ട് കവിഞ്ഞു കയറിയും മട വീണും നശിക്കുന്ന സാഹചര്യം കണക്കിലെടുത്ത് ഷട്ടറുകൾ വേലിയേറ്റ സമയങ്ങളിൽ അടച്ചിടണമെന്ന് ആലപ്പുഴ കളക്ടർ ഉത്തരവിട്ടെങ്കിലും ധീവരസഭയുടെ എതിർപ്പിനെ തുടർന്ന് കഴിഞ്ഞ ദിവസം അടക്കാനായിരുന്നില്ല. എന്നാൽ ജലനിരപ്പ് ആശങ്കാജനകമായി ഉയർന്നതിനെ തുടർന്ന് ഉന്നത ഉദ്യോഗസ്ഥർ വൻ പൊലീസ്‌ സന്നാഹത്താേടെ എത്തി ഷട്ടറുകൾ അടപ്പിക്കുകയായിരുന്നു. പിന്നീട് ഉച്ചക്ക് ശേഷം വേലിയിറക്ക സമയത്ത് 15 ൽപ്പരം ഷട്ടറുകൾ ഉയർത്തുകയും ചെയ്തു. വേലിയേറ്റ സമയത്ത് എല്ലാ ഷട്ടറുകളും അടച്ചിടാനും ഇറക്ക സമയങ്ങളിൽ കുറെ ഷട്ടകൾ തുറന്ന് റെഗുലേറ്റു ചെയ്യാനുമാണ് നീക്കം. ഇന്ന് ആലപ്പുഴ കളക്ടറേറ്റിൽ കൂടുന്ന ഉന്നതതല യാേഗം ഷട്ടറുകൾ എന്നു മുതൽ പൂർണ്ണമായി അടച്ചിടണമെന്നത് അന്തിമമായി തീരുമാനിക്കും.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: LOCAL NEWS, KOTTAYAM, BUND
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.