SignIn
Kerala Kaumudi Online
Friday, 26 April 2024 9.18 PM IST

കനത്ത ചൂടിൽ കരുതൽ വേണം,​ മുന്നറിയിപ്പുമായി ആരോഗ്യവകുപ്പ്

chood

കോട്ടയം : കനത്ത മഴയ്ക്ക് ശേഷം പുറത്തിറങ്ങാൻ കഴിയാത്ത വിധം ചൂട് കൂടിയതോടെ മുന്നറിയുപ്പുമായി ആരോഗ്യ വിഭാഗം. ഈ സ്ഥിതി തുടർന്നാൽ പല പ്രദേശങ്ങളും വൈകാതെ വരൾച്ചയുടെ പിടിയിലാകും. ഡിസംബർ കഴിയുന്ന വരെ തുലാവർഷം തുടരാറുണ്ടെങ്കിലും മഴ പിൻവാങ്ങിയതായാണ് കാലാവസ്ഥാ വിദഗ്ദ്ധർ നൽകുന്ന സൂചന. ഡിസംബറിൽ കുളിരുള്ള കാലാവസ്ഥ പ്രതീക്ഷിച്ചിരിക്കെ, ഇപ്പോൾ ദിവസങ്ങളായി പൊള്ളിക്കുന്ന ചൂടാണ് പലയിടങ്ങളിലും. കാലാവസ്ഥാ വ്യതിയാനത്തിന്റെയും ആഗോള താപനത്തിന്റെയും അവസ്ഥയ്ക്കാണ് മദ്ധ്യകേരളം സാക്ഷിയാകുന്നത്. നീണ്ട കാലയളവിൽ വരൾച്ച, പെട്ടെന്നുള്ള മഴ എന്നിവ ചൂട് വർദ്ധിക്കുന്നതിന്റെ അനന്തര ഫലമാണ്. രാജ്യത്ത് ഏറ്റവും കൂടുതൽ ചൂട് രേഖപ്പെടുത്തിയ ജില്ലയും കോട്ടയമായിരുന്നു.

സൂര്യാതപം : വേണം മുൻകരുതൽ

സ്ഥിരമായ ഒരു മാറ്റമല്ല ചൂടെങ്കിലും ഉയർന്ന ചൂടിനെ സൂക്ഷിക്കണമെന്നാണ് വിദഗ്ധരുടെ നിർദേശം. ചൂടു കൂടിയതോടെ സൂര്യാതപമേൽക്കാനുള്ള സാദ്ധ്യതയേറെയാണ്. ചൂട് അമിതമാകുന്ന കാലാവസ്ഥയിൽ ശരീരത്തിന്റെ സ്വാഭാവിക താപനിയന്ത്രണ സംവിധാനം തകരാറിലാകുന്നതാണ് സൂര്യാതപത്തിനു കാരണം. വെയിലത്ത് പണിയെടുക്കുന്ന തൊഴിലാളികൾ, കുട്ടികൾ, മുതിർന്ന പൗരന്മാർ, അമിതവണ്ണമുള്ളവർ, പ്രമേഹം, ഹൃദ്രോഗം, വൃക്കരോഗം തുടങ്ങി രോഗങ്ങളുള്ളവർ എന്നിവർക്കാണ് സൂര്യാതപ സാദ്ധ്യത. വളരെ ഉയർന്ന ശരീരതാപം, വരണ്ട് ചുവന്നു ചൂടായ ശരീരം, നേർത്ത വേഗത്തിലുള്ള നാഡിമിടിപ്പ്, ശക്തമായ തലവേദന, തലകറക്കം, മാനസികാവസ്ഥയിലുള്ള മാറ്റങ്ങൾ തുടങ്ങിയവയും തുടർന്നുള്ള അബോധാവസ്ഥയും സൂര്യാതപത്തിന്റെ ലക്ഷണങ്ങളാണ്.

ശ്രദ്ധിക്കാൻ

 പകൽ സമയം തുറസായ സ്ഥലങ്ങളിൽ ജോലി ചെയ്യുന്നവർ മുൻകരുതലുകളെടുക്കണം. ഇടയ്ക്കിടെ തണലിൽ വിശ്രമിക്കുക. കഴിയുന്നതും ഉച്ചയ്ക്ക് 12 മുതൽ 3 വരെയുള്ള സമയം വിശ്രമിച്ചും രാവിലെയും വൈകിട്ടുമുള്ള സമയം ജോലി ചെയ്യണം

 ശരീരം ചുട്ടുപൊള്ളുന്നതായി അനുഭവപ്പെട്ടാൽ ജോലി നിറുത്തി വിശ്രമിക്കുക. ശരീരം തണുത്ത വെള്ളംകൊണ്ട് തുടയ്ക്കുക. ചുവന്ന നിറമോ കുമിളളോ പ്രത്യക്ഷപ്പെട്ടാൽ അവ പൊട്ടിക്കരുത്

ദാഹമില്ലെങ്കിലും ധാരാളം വെള്ളം കുടിക്കുക. പഴങ്ങളും പച്ചക്കറികളും കഴിക്കുക. കൃത്രിമ ശീതളപാനിയങ്ങൾ, മദ്യം എന്നിവ ഒഴിവാക്കുക.

 വീടുകളുടെ ജനലുകളും വാതിലുകളും തുറന്നിടണം, വെയിലത്തു പാർക്ക് ചെയ്യുന്ന കാറുകളിലും മറ്റും കുട്ടികളെ ഇരുത്തിയിട്ടു പോകരുത്

 കുട്ടികളെ വെയിലത്ത് കളിക്കാൻ അനുവദിക്കരുത്. കട്ടികുറഞ്ഞ വെളുത്തതോ ഇളം നിറത്തിലോ ഉള്ള വസ്ത്രങ്ങൾ ധരിക്കുന്നതാണു നല്ലത്

 സൂര്യാതപമേറ്റാൽ അടിയന്തരമായി ആശുപത്രിയിലെത്തിക്കണം. സൂര്യാതപമേറ്റയാൾക്ക് ധാരാളം വെള്ളം നൽകണം. ഗ്ലൂക്കോസും നൽകാം

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: LOCAL NEWS, KOTTAYAM
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.