കോട്ടയം: ഒമിക്രോൺ വകഭേദം വേഗത്തിൽ വ്യാപിക്കുമെന്ന ആശങ്ക നിലനിൽക്കുന്ന സാഹചര്യത്തിൽ കോട്ടയം ജില്ലയിൽ കൂടുതൽ നിയന്ത്രണങ്ങൾ ഏർപ്പെടുത്തി ജില്ലാ കളക്ടർ ഡോ. പി.കെ ജയശ്രീ ഉത്തരവായി.
ഇൻഡോർ പരിപാടികൾ സംഘടിപ്പിക്കുമ്പോൾ ആവശ്യമായ വായു സഞ്ചാരം ഉറപ്പാക്കുകയും കൃത്യമായ സാമൂഹിക അകലം പാലിക്കുകയും വേണം. മാസ്‌കിന്റെ ഉപയോഗം കർശനമായി ഉറപ്പു വരുത്തണം.
ബാറുകൾ, ക്ലബുകൾ, ഹോട്ടലുകൾ, റസ്റ്റോറന്റുകൾ, ഭക്ഷണശാലകൾ, തിയേറ്ററുകൾ എന്നിവിടങ്ങളിലെ സീറ്റിംഗ് കപ്പാസിറ്റി 50 ശതമാനത്തിൽ കൂടുതലാകാൻ പാടില്ല.
നാളെ മുതൽ ജനുവരി രണ്ടു വരെ രാത്രി 10 മുതൽ രാവിലെ അഞ്ചു വരെ രാത്രികാല നിയന്ത്രണങ്ങൾ ഏർപ്പെടുത്തും. പുതുവത്സര ആഘോഷങ്ങൾ രാത്രി 10ന് ശേഷം അനുവദിക്കില്ല. പള്ളികളിൽ പുതുവത്സരത്തോടനുബന്ധിച്ചുള്ള രാത്രി കുർബാന നടത്താവുന്നതാണെങ്കിലും മാസ്‌ക്, സാമൂഹിക അകലം, പങ്കെടുക്കുന്നതിന് അനുവദനീയമായ ആളുകളുടെ എണ്ണം എന്നിവ കർശനമായി പാലിക്കണം. കുർബാനയോടനുബന്ധിച്ച് ആളുകൾ കൂട്ടം ചേരുന്നവിധം മറ്റ് ആഘോഷ പരിപാടികൾ നടത്താൻ പാടില്ല.
ആൾക്കൂട്ടങ്ങൾ ഉണ്ടാകാൻ സാദ്ധ്യതയുള്ള ഷോപ്പിംഗ് മാളുകൾ, പാർക്കുകൾ തുടങ്ങിയ ഇടങ്ങളിൽ സെക്ടറൽ മജിസ്ട്രേറ്റുമാരേയും പൊലീസ് ഉദ്യോഗസ്ഥരേയും നിയോഗിച്ചിട്ടുണ്ട്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |