കോട്ടയം : ഒരു കുരുക്ക് അഴിക്കാൻ കാണിച്ച കുബുദ്ധി നീതുവിന് ഒരുക്കിയത് തടവറ. തിരുവല്ല സ്വദേശിനിയും, കളമശേരിയിലെ ഇവന്റ് മാനേജ്മെന്റ് കമ്പനി ജീവനക്കാരിയുമായിരുന്ന നീതു ഒരേ സമയം ഭർത്താവിനെയും, കാമുകനെയും കബളിപ്പിക്കാൻ നടത്തിയ നാടകമാണ് തടവറയിലേക്കുള്ള വഴിയൊരുക്കിയത്. ഭർത്താവും എട്ട് വയസുള്ള കുട്ടിയുമുള്ള നീതു, ടിക് ടോക്കിലൂടെ പരിചയപ്പെട്ട കാമുകനായ ഇബ്രാഹിം ബാദുഷയുടെ ഇവന്റ് മാനേജ്‌മെന്റ് സ്ഥാപനത്തിൽ ജീവനക്കാരിയായിരുന്നു. ഇതിനിടെയാണ് പ്രണയം മൊട്ടിട്ടത്. ഒടുവിൽ ഗർഭം ധരിക്കുകയും അലസിപ്പോകുകയും ചെയ്തു. എന്നാൽ ഇക്കാര്യം കാമുകനോട് മറച്ചുവച്ചു. ഗർഭം അലസിയതോടെ നീതു പ്രതിസന്ധിയിലായി. പത്ത് മാസമായിട്ടും കുട്ടി ഉണ്ടാകാത്തതിനാൽ കാമുകനും സുഹൃത്തുക്കളും കുടുംബവും നീതുവിനെ ചോദ്യം ചെയ്യാൻ തുടങ്ങി. എത്രയും പെട്ടെന്ന് ഒരു കുട്ടിയെ സംഘടിപ്പിക്കുകയായിരുന്നു അടുത്ത ലക്ഷ്യം. ഇതാണ് തട്ടിക്കൊണ്ട് പോകലിൽ കലാശിച്ചത്. കുഞ്ഞ് കാമുകന്റേതാണെന്ന് തെറ്റിദ്ധരിപ്പിക്കാനായിരുന്നു ശ്രമം. ഇതുവഴി മറ്റൊരു വിവാഹം കഴിക്കാനുള്ള കാമുകന്റെ നീക്കം തടയാനാകുമെന്നും കരുതി.
ഉത്തരം കിട്ടാത്ത ചോദ്യങ്ങൾ
വിദേശത്തുള്ള ഭർത്താവിനെ മാത്രം ഗർഭം അലസിയ കാര്യം എന്തിന് അറിയിച്ചു
മറ്റൊരു കുട്ടിയെ തട്ടിക്കൊണ്ടു പോകാൻ എട്ടുവയസുള്ള മകനുമായി വന്നതെന്തിന്
കുഞ്ഞിനെ തട്ടിയെടുക്കാൻ മറ്റാരുടെയയെങ്കിലും സഹായം കിട്ടയോ
നീതുവിന്റെ താമസം കാമുകനൊപ്പമാണെന്ന് ഭർത്താവ് അറിഞ്ഞിരുന്നല്ലേ
കാമുകന്റെ പശ്ചാത്തലം വെളിപ്പെടുത്താതെ പൊലീസ്
നീതുവിനെ ഗർഭിണി ആക്കിയ ശേഷം അകന്ന കാമുകൻ സമ്പന്നരായ യുവതികളെ പാട്ടിലാക്കി പണവും സ്വർണവും തട്ടിയെടുക്കുന്ന സ്ഥിരം ക്രിമിനലാണോ മറ്റെന്തെങ്കിലും ഉദ്ദേശമുണ്ടായിരുന്നോ എന്ന സംശയം ബലപ്പെടുന്നതാണെങ്കിലും പൊലീസ് അതേക്കുറിച്ച് മിണ്ടാതെ കുട്ടിയെ തട്ടിക്കൊണ്ടു പോയ കേസിൽ ഇയാൾക്ക് ബന്ധമില്ലെന്ന് പറഞ്ഞ് കൈയൊഴിയുകയാണ്. ബിസിനസ് ആവശ്യത്തിനും മറ്റുമായി നീതുവിൽ നിന്ന് 30 ലക്ഷം രൂപയും സ്വർണവും ഇബ്രാഹിം വാങ്ങിയിരുന്നു. പണവും സ്വർണവും തട്ടിയെടുത്ത ശേഷം ഇബ്രാഹിം മറ്റൊരു വിവാഹത്തിന് മുതിർന്നതാണ് നീതുവിനെ ചൊടിപ്പിച്ചത്. ഇത് തിരികെ വാങ്ങുകയായിരുന്നു നീതുവിന്റെ ലക്ഷ്യം.
പൊലീസംഗങ്ങൾക്ക് പാരിതോഷികം
വ്യാഴാഴ്ച വൈകിട്ട് നാലോടെയാണ് കുട്ടിയെ കാണാനില്ലെന്ന വിവരം ഗാന്ധിനഗർ പൊലീസിന് ലഭിച്ചത്. ഉടൻ സ്റ്റേഷൻ ഹൗസ് ഓഫീസർ കെ.ഷിജിയും, എസ്.ഐ ടി.എസ്.റെനീഷും ജില്ലയിലെ എല്ലാ പൊലീസ് സ്റ്റേഷനിലേയ്ക്കും സന്ദേശം അയച്ചു. ഗാന്ധിനഗറിലും പരിസരത്തും വ്യാപക തെരച്ചിൽ നടത്തി. ഇതിനിടയിലാണ് ഹോട്ടലിൽ ചോരക്കുഞ്ഞുണ്ടെന്ന വിവരം ടാക്സി ഡ്രൈവറിൽ നിന്ന് ലഭിക്കുന്നതും കുട്ടിയെ വീണ്ടെടുക്കുന്നതും. സ്ഥിരം വിമർശനത്തിന് പകരം പൊലീസിന്റെ ജോലിയെ അംഗീകരിച്ചതിൽ സന്തോഷമുണ്ടെന്നും അന്വേഷണ സംഘത്തിന് പാരിതോഷികം നൽ കുമെന്നും ജില്ലാ പൊലീസ് മേധാവി ഡി. ശില്പ അറിയിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |