കോട്ടയം : മുഖത്ത് ചെറുപുഞ്ചിരി... അജയ്യയെ ചേർത്തപിടിച്ച് ശ്രീജിത്തും അശ്വതിയും മെഡിക്കൽ കോളേജ് ആശുപത്രിക്ക് പുറത്തേക്ക് എത്തുമ്പോൾ കാമറ ഫ്ലാഷുകൾ തുടരെ മിന്നി. മകളെ തിരികെകിട്ടിയ സന്തോഷത്തിൽ മധുരവുമായി ഇരുവരും ആദ്യം പോയത് ഗാന്ധിനഗർ പൊലീസ് സ്റ്റേഷനിലേക്കാണ്. കുഞ്ഞ് അജയ്യയെ കാണാൻ സ്റ്റേഷനിൽ പൊലീസ് ഉദ്യോഗസ്ഥർ കാത്തുനിൽപ്പുണ്ടായിരുന്നു. സി.ഐയും എസ്.ഐയും സ്ഥലത്തില്ലാത്തതിനാൽ മറ്റ് ഉദ്യോഗസ്ഥർ ചേർന്ന് സ്വീകരിച്ചു. കുട്ടിയുടെ അമ്മാവൻ അഭിനാഥും മുത്തശ്ശി ഉഷയും ചേർന്ന് ഉദ്യോഗസ്ഥർക്കും മാധ്യമപ്രവർത്തകർക്കും മധുരം നൽകി. കുട്ടിയെ തിരികെയെത്തിച്ച ഗാന്ധിനഗർ പൊലീസ് സ്റ്റേഷൻ സബ് ഇൻസ്‌പെക്ടർ റെനീഷിന്റെ നിർദേശപ്രകാരമായിരുന്നു കുഞ്ഞിന് അജയ്യ എന്ന പേര് നൽകിയത്. ഡിവൈ.എസ്.പി ജെ.സന്തോഷ് കുമാറിന്റെ നേതൃത്വത്തിൽ നേരത്തെ ആശുപത്രിയിലെത്തി കുട്ടിക്ക് സമ്മാനപ്പൊതി കൈമാറിയിരുന്നു. കുട്ടിയെ കണ്ടെത്താൻ സഹായിച്ച ടാക്‌സി ഡ്രൈവർ അലക്‌സിനോട് നന്ദിയുണ്ടെന്ന് മാതാപിതാക്കളായ അശ്വതിയും ശ്രീജിത്തും പറഞ്ഞു. അശ്വതിയുടെ മൂത്തമകൾ അലംകൃതയും അടുത്ത ബന്ധുക്കളും ഇവരെ വീട്ടിലേക്ക് കൂട്ടിക്കൊണ്ടുപോകാൻ ആശുപത്രിയിൽ എത്തിയിരുന്നു. വൈകിട്ട് 4 മണിയോടെയാണ് കുഞ്ഞുമായി കുടുംബം വണ്ടിപ്പെരിയാറിലേക്ക് മടങ്ങിയത്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |