കോട്ടയം: കൊവിഡിനെ തുടർന്നുണ്ടായ വിപണി തകർച്ചയിൽ നിന്നും പൈനാപ്പിൾ വിലയിൽ മുന്നേറ്റം. മൊത്തവിപണിയിൽ പൈനാപ്പിളിന് നിലവിൽ കിലോയ്ക്ക് 43 രൂപ ലഭിക്കുന്നുണ്ടെന്ന് കർഷകർ പറയുന്നു. കൊവിഡ് കാലത്ത് എട്ടുരൂപയിൽ താഴെയായിരുന്നു വില. രണ്ട് വർഷത്തെ ഇടവേളയ്ക്ക് ശേഷമാണ് വിലയിൽ വർദ്ധനവ് ഉണ്ടാകുന്നത്. അടുത്ത കാലത്തെ ഏറ്റവും ഉയർന്ന വിലയാണ് പൈനാപ്പിളിന് ഉണ്ടായിരിക്കുന്നത്. ആഭ്യന്തര വിപണിയിലെ ഉത്പാദനക്കുറവാണ് വിലവർദ്ധനവിന് കാരണം.
കൊവിഡിന്റെ പിന്മാറ്റത്തോടുകൂടി ടൂറിസത്തിന്റെ സാദ്ധ്യതകളും ട്രെയിൻ സർവീസും വർദ്ധിച്ചത് പൈനാപ്പിൾ വിപണിയ്ക്ക് ഉണർവേകി. മുൻവർഷം ജനുവരി, ഫെബ്രുവരി മാസങ്ങളിൽ കൊവിഡ് രൂക്ഷമായതിനെ തുടർന്ന്, ലോക് ഡൗണിന്റെയും മറ്റും പശ്ചാത്തലത്തിൽ കൃഷിയിറക്കാൻ സാധിച്ചിരുന്നില്ല. വളത്തിന്റെ ക്ഷാമവും പൈനാപ്പിളിന്റെ ഉല്പാദനം കുറയാൻ ഇടയാക്കി. ആഭ്യന്തര ഉത്പാദനം 28 ശതമാനമായി കുറഞ്ഞു.
കർഷകന് ഗുണമില്ല
പൈനാപ്പിളിന് നിലവിൽ നല്ല വില ലഭിക്കുന്നുണ്ടെങ്കിലും കർഷകർക്ക് ഗുണകരമാകുന്നില്ല.
10 ടൺ കൈതച്ചക്ക പ്രതീക്ഷിച്ച് കൃഷിയിറക്കിയ കർഷകന് 7500 കിലോ മാത്രമാണ് കൃഷിയിൽനിന്ന് ലഭിച്ചത്. മഴ ധാരാളം ലഭിച്ചെങ്കിലും ലഭ്യതക്കുറവ് മൂലം യഥാസമയം വളം ചെയ്യാൻ സാധിച്ചില്ല. കൂടാതെ, കൈതച്ചെടികളിൾ ഷണ്ഡക രോഗം വ്യാപകമാവുകയും ചെയ്തു. രോഗം ബാധിച്ചാൽ ചെടികളിൽ കൈതച്ചക്ക കുലക്കാത്ത അവസ്ഥവരും. 25 ശതമാനത്തോളം കൃഷിയിടങ്ങളിൽ രോഗം വ്യാപിച്ചിട്ടുണ്ട്. ഷണ്ഡക രോഗത്തിന്റെ യാഥാർത്ഥ കാരണം എന്താണെന്ന് കാർഷിക സർവകലാശാലക്കോ, പൈനാപ്പിൾ ഗവേഷണ കേന്ദ്രത്തിനോ ഇതുവരെ കണ്ടെത്താൻ സാധിച്ചിട്ടില്ല.
കിലാേയ്ക്ക് 43 രൂപ
' കഴിഞ്ഞ ബജറ്റിൽ പഴവർഗങ്ങളിൽനിന്ന് വൈൻ നിർമ്മാണത്തെക്കുറിച്ച് പറഞ്ഞിരുന്നെങ്കിലും ഇതിനുള്ള നടപടിക്രമങ്ങൾ പൂർത്തീകരിച്ചിട്ടില്ല. പൈനാപ്പിളിൽനിന്ന് വീര്യം കുറഞ്ഞതും കൂടിയതുമായ മദ്യം ഉത്പാദിപ്പിക്കുന്നതിനെപ്പറ്റി ഗവേഷണം നടത്തി പ്രോത്സാഹിപ്പിക്കണം. ആഭ്യന്തര ഉപഭോഗം കഴിഞ്ഞും ഏറെ കയറ്റുമതി സാദ്ധ്യതയുള്ള ഫലമാണ് പൈനാപ്പിൾ. പൈനാപ്പിൾ ഉപയോഗിച്ച് മൂല്യവർദ്ധിത വസ്തുക്കൾ ഉണ്ടാക്കാനുള്ള സംവിധാനം ഉണ്ടെങ്കിൽ മാത്രമേ സ്ഥായിയായ നിലനിൽപ്പ് സാധ്യമാകൂ'
- നാരായണൻ, കർഷകർ
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |