കോട്ടയം : രണ്ട് വർഷത്തെ കൊവിഡ് നിയന്ത്രണങ്ങളിൽ ഇളവ് വന്നതോടെ വിനോദസഞ്ചാരമേഖലയിലേക്ക് സഞ്ചാരികളുടെ ഒഴുക്ക്. ജില്ലയിലെ ചെറുതും വലുതുമായ വിനോദ സഞ്ചാരകേന്ദ്രങ്ങളിലും വാഗമണ്ണിലും ഇല്ലിക്കൽകല്ലിലും നിരവധി സഞ്ചാരികളാണെത്തുന്നത്. ഹോം സ്‌റ്റേകളും, റിസോർട്ടുകളുമെല്ലാം ബുക്കിംഗായി. കൊവിഡിനെ തുടർന്ന് ടൂറിസം രംഗത്ത് പ്രവർത്തിച്ച നിരവധിപ്പേർക്കാണ് തൊഴിൽ നഷ്ടമായത്. പലരും മറ്റു തൊഴിൽ രംഗത്തേക്ക് മാറിയിരുന്നു. അടുത്തിടെ ഇല്ലിക്കൽ കല്ലിൽ നടത്തിയ വികസനപ്രവർത്തനങ്ങൾ സഞ്ചാരികൾക്ക് ഗുണകരമായി. പടികളും കൈവരികളും സ്ഥാപിച്ചതോടെ സുരക്ഷിതമായി കയറിയിറങ്ങാനുള്ള സാഹചര്യം ഒരുങ്ങി. ഭിന്നശേഷിക്കാർക്ക് മലമുകളിലേക്കു കയറുന്നതിനു പ്രത്യേക സൗകര്യവും സജ്ജമാക്കിയിട്ടുണ്ട്. വൈകിട്ട് 6 വരെയാണ് പ്രവേശനം.
കുമരകത്തും ഹൗസ് ഫുൾ
കുമരകത്തും കായൽ ഭംഗി ആസ്വദിക്കാൻ സഞ്ചാരികൾ എത്തുന്നുണ്ട്. ബോട്ട് സർവീസിനോടാണ് ഏറെ പ്രിയം. മുണ്ടക്കയം, പീരുമേട്, മൂന്നാർ തുടങ്ങി നിരവധി സ്ഥലങ്ങളിലേക്കും സഞ്ചാരികൾ പോകുന്നുണ്ട്. ഗ്രാമീണ മേഖലയിലെ ചെറു വിനോദ കേന്ദ്രങ്ങളും സജീവമായി. പകൽ സമയങ്ങളിലെ കനത്ത ചൂടാണ് ടൂറിസം രംഗം നേരിടുന്ന വെല്ലുവിളി.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |