സാമൂഹിക പ്രസക്തിയുള്ള സന്ദേശം പെട്ടെന്ന് ജനശ്രദ്ധയിലേക്ക് കൊണ്ടു വരുന്നതിന് ജനങ്ങൾ തടിച്ചു കൂടുന്ന പൊതുസ്ഥലങ്ങളിൽ നടത്തുന്ന ഫ്‌ളാഷ് മോബ് പലയിടത്തും കോപ്രായമായി മാറിയതോടെ ഇത് കണ്ടുമടുത്ത നാട്ടുകാർ ഇത് എന്തിന്, ആർക്കു വേണ്ടി എന്ന ചോദ്യവുമായി രംഗത്തുവന്ന് തുടങ്ങി. സ്കിറ്റും തെരുവുനാടകങ്ങളുമൊക്കെയായി രക്തദാനം, അവയവദാനം, സ്ത്രീ സുരക്ഷ, വനസംരക്ഷണം, വനിതാദിനം തുടങ്ങി ഏത് ദിനാചരണത്തിന്റെയും ഭാഗമായി ഫ്ലാഷ് മോബുകൾ സംഘടിപ്പിച്ച് ഇപ്പോൾ കുറേ ന്യൂജെൻ പിള്ളേർക്ക് നഗരമദ്ധ്യത്തിൽ ശരീരഭാഗങ്ങൾ ഇളത്തി തുള്ലിച്ചാടാനുള്ള ഏർപ്പാടായി മാറി. പൊതുഇടങ്ങളിൽ യാത്രക്കാരെ ബുദ്ധിമുട്ടിലാക്കിയും ഗതാഗതക്കുരുക്കും സൃഷ്ടിച്ച് ഫ്ളാഷ് മോബെന്ന പേരിൽ തുള്ളിച്ചാടുന്നവർക്കിട്ട് രണ്ട് പെടയ്ക്കാൻ നാട്ടുകാർ തയ്യാറായതാണ് മുണ്ടക്കയത്ത് കണ്ടത്. വനിതാ ദിനത്തോട് അനുബന്ധിച്ച് സ്‌കൂൾ വിട്ട സമയത്ത് മുണ്ടക്കയം ബസ് സ്റ്റാന്റിൽ നടത്തിയ ഫ്‌ളാഷ് മോബ് പ്രതിഷേധത്തിനിടയാക്കി. ഒരു സ്വകാര്യ കോളേജിലെ കുട്ടികൾ ബസ് സ്റ്റാന്റിന്റെ നടുഭാഗത്തായി ജീപ്പിട്ട് ചെവിട് അടിച്ചു പോകുന്ന ശബ്ദസംവിധാനത്തോടെ നടത്തിയ ഫ്‌ളാഷ് മോബ് കാണുവാൻ വിദ്യാർത്ഥികൾ ഉൾപ്പെടെയുള്ളവർ തടിച്ചുകൂടിയതോടെ ബസുകളുടെ നിര ദേശീയപാതയിലേക്കും നീണ്ട് വൻ ഗതാഗതക്കുരുക്കിന് ഇടയാക്കി. ഒരു രാഷ്ട്രീയപാർട്ടിയുടെ സമ്മേളനം നടന്നുകൊണ്ടിരിക്കെ ബസ് വന്നത് ശ്രദ്ധയിൽപ്പെടാതെ വീട്ടമ്മ ബസിനടിയിൽപെട്ട് മരിച്ചിരുന്നു. തുടർന്ന് പഞ്ചായത്തിന്റെ നേതൃത്വത്തിൽ സർവ്വകക്ഷിയോഗം വിളിച്ച് ബസ് സ്റ്റാന്റിനുള്ളിലെ പരിപാടികൾ ഒഴിവാക്കുവാനും പൊതുപരിപാടികൾ കംഫർട്ട് സ്റ്റേഷനു സമീപം നടത്തുവാനും തീരുമാനിച്ചിരുന്നു. ഇത് ലംഘിച്ചായിരുന്നു ബസ് സ്റ്റാന്റിലെ തുള്ളിച്ചാട്ടം. ബസുകൾക്ക് അകത്തേക്കും പുറത്തേക്കും പോകാൻ കഴിയാതെ വൻ ഗതാഗതക്കുരുക്കിനും ഇടയാക്കി. ഹോം ഗാർഡും ബസ് തൊഴിലാളികളും ഏറെ സമയമെടുത്താണ് തിരക്ക് ഒഴിവാക്കിയത്. വഴിമുടക്കികളായ ഫ്ലാഷ് മോബുകാരെ കൈ വയ്ക്കാൻ നാട്ടുകാരിൽ ചിലർ തയ്യാറായെങ്കിലും പൊലീസിന്റെ ഇടപെടലിൽ സംഘർഷം ഒഴിവാകുകയായിരുന്നു. കോളേജുകളിലോ വലിയ മാളുകളിലോ ഇൻഡോറിൽ ഫ്ലാഷ് മോബ് സംഘടിപ്പിക്കാം. ആർക്കും എതിർപ്പില്ല.നാട്ടുകാരെ ബുദ്ധിമുട്ടിക്കാനും വട്ടം ചുറ്റിക്കാനും എന്തിന് ബസ് സ്റ്റാൻഡിലും മറ്റും ഈ ഏർപ്പാട്. വീട്ടിൽ നിന്ന് രാവിലെ കോളേജിലേക്ക് പോയ മോൾ ബസ് സ്റ്റാൻഡിനുള്ളിൽ കുറേ ആണുങ്ങളുമായി തുള്ളിച്ചാടുന്നത് കണ്ട് ബസ് കയറാനെത്തിയ അമ്മ നാണക്കേട് തോന്നി ഫ്ലാഷ് മോബെന്ന് അറിയാതെ മോളുടെ കരണക്കുറ്റിക്കിട്ട് പൊട്ടിച്ചത് സമീപ കാലത്ത് വാർത്തയായിരുന്നു. ഫ്ലാഷ് മോബിനെതിരെ പ്രതികരിച്ചതിന് പഴഞ്ചൻ എന്നു പരിഹസിച്ച് സ്ത്രീ പക്ഷവും അല്ലാത്തതുമായ നവോത്ഥാന വാദികൾ ഉറഞ്ഞുതുള്ളിയാലും കുഴപ്പമില്ല. ഇത് പേക്കൂത്താണ് കാണുന്നവർക്ക് ബോറായി തുടങ്ങി . നാട്ടുകാരെ ബുദ്ധിമുട്ടിക്കുന്ന ഈ ഏർപ്പാട് നിറുത്തേണ്ട കാലമായി. ഞങ്ങൾ ക്കൊന്നും ചെയ്യാൻ കഴിയില്ലെന്നാണ് ഒരു ഉന്നത പൊലീസ് ഉദ്യോഗസ്ഥൻ നിസഹായതയോടെ പ്രതികരിച്ചത്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |