SignIn
Kerala Kaumudi Online
Friday, 26 April 2024 9.09 PM IST

പൂത്തുലഞ്ഞ് പൂര വസന്തം

sivan

കോട്ടയം : തിരുനക്കരയുടെ മാനത്തെ ചൂടിന് ഇന്നലെയും മാറ്റമില്ലായിരുന്നു. പക്ഷെ മനസിലെ പൂരാവേശം മഴയായി പെയ്തിറങ്ങി. പൂത്തുല‌ഞ്ഞപ്പൂരക്കാഴ്ച കാണാൻ പുരുഷാരം തിങ്ങിനിറഞ്ഞു. മേളവും താളവും ഗജവീരന്മാരുടെ ഗാംഭീര്യവുമൊക്കെ ഇഴചേർന്ന നിമിഷത്തിൽ മനസും ശരീരവും ഒരുപോലെ ആവേശക്കൊടിയുടെ തുഞ്ചത്തോളമെത്തി. രണ്ട് വർഷത്തെ ഇടവേളയ്ക്ക് ശേഷമുള്ള പൂരം അക്ഷരാർത്ഥത്തിൽ മനസിലേയ്ക്ക് ആവാഹിക്കുകയായിരുന്നു. നടൻ ജയറാമിന്റെ നേതൃത്വത്തിൽ 111 കലാകാരൻമാർ അണിനിരന്ന സ്‌പെഷ്യൽ പഞ്ചാരിമേളവും 22 കരിവീരന്മാരും പൂരപ്രേമികളെ ആറാടിച്ചു. തിരുനക്കര ഇന്നോളം കാണാത്ത ജനസാഗരം. സമീപ ക്ഷേത്രങ്ങളിൽ നിന്ന് ചെറുപൂരങ്ങൾ എത്തിത്തുടങ്ങിയ രാവിലെ തന്നെ പൂരത്തിരക്കായി. വൈകിട്ടായതോടെ തിരുനക്കര പൂരശോഭയിലായി. ജയറാമിന്റെ നേതൃത്വത്തിൽ പഞ്ചാരിമേളത്തിന് തുടക്കം. ഇതേ സമയം, ക്ഷേത്രത്തിൽ പൂരചടങ്ങുകളും ആരംഭിച്ചു. കരിവീരന്മാരെ കാണാൻ ആവേശത്തോടെ ജനം കാത്തു നിന്നു. കിഴക്കൻ ചേരുവാരത്തിൽ ഒന്നിന് പിന്നാലെ 10 ആനകൾ നിരന്നതോടെ തിരുനക്കര കരഘോഷത്താൽ നിറഞ്ഞു. പടിഞ്ഞാറൻ ചേരുവാരത്തും ഗജവീരൻമാർ നിരുന്നതോടെ ആവേശത്തിന്റെ അനന്തതയിലേയ്ക്ക് തിരുനക്കര താളമിട്ടു. കിഴക്കൻ ചേരുവാരത്ത് തിരുനക്കര തേവരുടെ സ്വർണ തിടമ്പുമായി തിരുനക്കര ശിവൻ നടയിറങ്ങിവന്നതോടെ കാതടപ്പിക്കുന്ന കരഘോഷം. ആനപ്രേമികളുടെ മനസിൽ ശിവനൊപ്പം സ്ഥാനമുള്ള ചിറയ്ക്കൽ കാളിദാസൻ ഭഗവതിയുടെ തിടമ്പുമായി പിന്നാലെയെത്തി. ഹരം പകർന്ന കുടമാറ്റം കൂടിയായതോടെ ഇടവേളയ്ക്ക് ശേഷമെത്തിയ പൂരം പുളകച്ചാർത്തേകി.

തേവർക്ക് ഇന്ന് ആറാട്ട്.

പത്തുദിവസം നീണ്ടു നിന്ന ഉത്സവത്തിന് സമാപനം കുറിച്ച് ഇന്ന് ആറാട്ട് നടക്കും. രാവിലെ അമ്പലക്കടവ് ദേവീക്ഷേത്രത്തിലെ ആറാട്ടുകടവിലേക്ക് പോകുന്ന തിരുനക്കരയപ്പൻ വൈകിട്ട് ആറാടിയ ശേഷം അമ്പലക്കടവ് മുതൽ തിരുനക്കരവരെയുള്ള പ്രദേശങ്ങളിൽ ഭക്തജനങ്ങളുടെ വരവേൽപ്പ് ഏറ്റുവാങ്ങി പുലർച്ചെ ക്ഷേത്രമൈതാനത്തെത്തും, തുടർന്ന് ആറാട്ടെതിരേൽപ്പ്. കാരാപ്പുഴ, മാളികപ്പീടിക, തെക്കുംഗോപുരം, വയസ്‌കര, പുളിമൂടുകവല, തിരുനക്കര ടാക്‌സി സ്റ്റാൻഡ്, ഓട്ടോ സ്റ്റാൻഡ് എന്നിവിടങ്ങൾക്കു പുറമെ പുതിയ സ്വീകരണ കേന്ദ്രങ്ങളിലും വരവേൽപ്പ് നൽകും. ഉച്ചയ്ക്ക് ആറാട്ട് സദ്യ. വൈകിട്ട് 5ന് നാദസ്വര കച്ചേരി. രാത്രി 8ന് സമാപന സമ്മേളനം ശബരിമല അയ്യപ്പ സേവാ സമാജം ദേശീയ സംഘടനാ സെക്രട്ടറി വി കെ വിശ്വനാഥൻ ഉദ്ഘാടനം ചെയ്യും.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: LOCAL NEWS, KOTTAYAM
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.