കോട്ടയം . ഇതുവരെ തെരുവു നായ്ക്കളുടെ ശല്യം കാരണം മനുഷ്യന് വഴിയിലിറങ്ങി നടക്കാൻ പറ്റാത്ത സ്ഥിതിയായിരുന്നെങ്കിൽ ഇപ്പോൾ അതിലും വലിയ വിപത്താണ് ജനങ്ങൾ നേരിടുന്നത്. കുറുനരിയും, കാട്ടുപൂച്ചയും കൂട്ടത്തോടെ നാട്ടിലിറങ്ങിയതോടെ ജനം ഭീതിയിലാണ്. കറുകച്ചാൽ, പാമ്പാടി, തോട്ടയ്ക്കാട്, നെടുംകുന്നം, മൈലാടി മേഖലകളിലാണ് ഇവയുടെ ശല്യം വർദ്ധിച്ചു വരുന്നത്. ഒഴിഞ്ഞു കിടക്കുന്ന പുരയിടങ്ങളിലും ആൾത്താമസമില്ലാത്ത പ്രദേശങ്ങളിലും റബർ തോട്ടങ്ങളിലുമാണ് ഇവ കൂടുതലായി കാണപ്പെടുന്നത്. മുൻപ് കാട്ടുപന്നിയുടെ ശല്യമായിരുന്നു പ്രദേശത്ത്. നെടുംകുന്നം മൈലാടിയിൽ അടുത്തകാലത്ത് രണ്ട് കുറുനരിയെ പിടികൂടിയിരുന്നു. ഇവിടെ ആട്, കോഴി, പശു എന്നീ വളർത്തുമൃഗങ്ങളെ കുറുനരി ആക്രമിക്കുന്നത് പതിവായിരുന്നു. ഇതോടെ പ്രദേശവാസികൾ ചേർന്ന് കമ്പിക്കൂട് കെണിയൊരുക്കി കുറുനരിയെ പിടികൂടി. കുരങ്ങ്, മയിൽ, പുള്ളിമാൻ തുടങ്ങിയവയും പ്രദേശത്ത് കാണാറുണ്ടെന്ന് പ്രദേശവാസികൾ പറയുന്നു.
കാലാവസ്ഥവ്യതിയാനവും വില്ലൻ.
ഭക്ഷണത്തിന്റെ ലഭ്യതക്കുറവും കാലാവസ്ഥവ്യതിയാനവുമാണ് കാട്ടുമൃഗങ്ങൾ കൂടുതലായി നാട്ടിലേക്ക് ഇറങ്ങുന്നതെന്ന് വനംവകുപ്പ് അധികൃതർ പറയുന്നു. വനംവകുപ്പിന്റെ കീഴിൽ പാമ്പുകളെ പിടികൂടുന്നതിനായി വോളണ്ടിയർമാരെ നിയോഗിച്ചിട്ടുണ്ട്. എന്നാൽ കാട്ടുപന്നി, തേനീച്ച എന്നിവയെ പിടികൂടുന്നതിനായി വനം വകുപ്പ് ഉദ്യോഗസ്ഥർക്ക് പരിശീലനം ലഭിച്ചിട്ടില്ല. പിടികൂടുന്ന കാട്ടുമൃഗങ്ങളെ ജില്ലയിലെ വനം വകുപ്പ് അധികൃതർ അതാത് പ്രദേശങ്ങളിൽ എത്തി ഇവയ്ക്ക് അനുയോജ്യമായ ആവാസവ്യവസ്ഥയിലേക്ക് വിട്ടയക്കുകയാണ് ചെയ്യുന്നതെന്ന് ജില്ലാ ഫോറസ്റ്റ് ഓഫീസർ അബീഷ് പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |