കോട്ടയം. എന്താ മാഷേ രംഗപടം?. രംഗപടമെന്ന് കേട്ടാൽ ആർട്ടിസ്റ്റ് സുജാതനെന്ന പേര് മനസിലേയ്ക്ക് ഓടിയെത്തുമെങ്കിലും കുട്ടികളുടെ ചോദ്യം കേട്ടപ്പോൾ ചിരിയായിരുന്നു ആദ്യം അദ്ദേഹത്തിന്റെ പ്രതികരണം. ഓരോ നാടകത്തിന്റെയും സ്ക്രിപ്റ്റ് വായിച്ച് ആവശ്യമായ പശ്ചാത്തലം രംഗത്തിനു പിന്നിൽ വരച്ച് ചേർക്കുന്നതാണെന്ന് ആർട്ടിസ്റ്റ് സുജാതൻ പറഞ്ഞുകൊടുത്തു. രചനാ രീതികളെക്കുറിച്ചും കുട്ടികൾ ചോദിച്ചു മനസിലാക്കി.
ആർട്ടിസ്റ്റ് സുജാതന്റെ വേളൂരിലുള്ള വീടിനോട് ചേർന്നുള്ള നാടകകളരി സന്ദർശിക്കാനെത്തിയതായിരുന്ന തൃക്കൊടിത്താനം അയർക്കാട്ടുവയൽ പയനിയർ യു.പി സ്‌കൂളിലെ കുട്ടികൾ. അവധിക്കാല പഠനകളരിയുടെ ഭാഗമായാണ് ഇവരെത്തിയത്.
ആർട്ടിസ്റ്റ് സുജാതനെ ഹെഡ്മിസ്ട്രസ് പ്രീതി എച്ച്. പിള്ള പൊന്നാടയണിയിച്ച് ആദരിച്ചു. ഉണ്ണികൃഷ്ണൻ നായർ, രതീഷ് ജി, നിഷാ ജേക്കബ്, പ്രസീദ രാജ്, വി.വിഷ്ണുപ്രിയ, കെ.രശ്മി എന്നിവരും പങ്കെടുത്തു.
പടയണിയെ കുറിച്ചുള്ള പഠനം, ചുവരെഴുത്ത് പരിശീലനം, പൂക്കളുടെ നിർമ്മാണം, ഇംഗ്ലീഷ് പരിശീലനം, ശാസ്ത്ര പരീക്ഷണങ്ങൾ എന്നിവ മൂന്നുദിവസമായി പഠനക്കളരിയുടെ ഭാഗമായി നടന്നു. സമാപനസമ്മേളനം ബി.പി.ഒ രാജേഷ് ബാബു ഉദ്ഘാടനം ചെയ്തു. വാർഡ് മെമ്പർ മറിയാമ്മ മാത്യു പ്രസംഗിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |