കോതനല്ലൂർ. വീടിനുനേരെ നാടൻബോംബെറിഞ്ഞ സംഭവത്തിൽ അഞ്ച് പേർ പിടിയിൽ. മുട്ടുചിറ കുരിശുമ്മൂട് ചെത്തുകുന്നേൽ അനന്തു (23), കുറുപ്പന്തറ പഴംമഠം വള്ളിക്കാഞ്ഞിരത്ത് ശ്രീജേഷ് (20), അറുനൂറ്റിമംഗലം ശങ്കരപ്പള്ളി വെഞ്ചാംപുറത്ത് വീട്ടിൽ അക്ഷയ് (21), കുറുപ്പന്തറ പഴേമഠം പള്ളിത്തറമാലിയിൽ ശ്രീലേഷ് (21), മുട്ടുചിറ പറമ്പ്രം ചാത്തൻകുന്ന് കൊണ്ടുക്കുന്നേൽ രതുൽ രാജ് (27) എന്നിവരെയാണ് കടുത്തുരുത്തി പൊലീസ് പിടികൂടിയത്.
ഏഴിന് വൈകിട്ട് കോതനെല്ലൂർ ട്രാൻസ്‌ഫോമർ ജംഗ്ഷനു സമീപമായിരുന്നു സംഭവം. വാക്കുതർക്കത്തെ തുടർന്ന് ഗുണ്ടകളുടെ കുത്തേറ്റ് ചികിത്സയിലായിരുന്ന ഓട്ടോഡ്രൈവർ കോതനല്ലൂർ പട്ടമന മാത്യു (53) ഏഴിനാണ് ആശുപത്രി വിട്ട് കോതനല്ലൂർ ട്രാൻസ്‌ഫോമർ ജംഗ്ഷന് സമീപത്തെ വീട്ടിൽ എത്തിയത്. ഈ സമയം സ്‌കൂട്ടറിൽ എത്തിയ അക്രമി സംഘം ബോംബ് ആക്രമണം നടത്തുകയായിരുന്നു. ആദ്യം റോഡിൽ നിന്നവർക്ക് നേരെ ബോംബ് എറിഞ്ഞു. ഇതോടെ സ്‌കൂട്ടറിനു പിന്നിൽ ഇരുന്ന യുവാവിനെ പിടികൂടാൻ നാട്ടുകാർ ശ്രമിച്ചെങ്കിലും സംഘം വീണ്ടും ബോംബെറിയുകയായിരുന്നു. പ്രദേശവാസികളായ ഞരളക്കാട്ട് തുരുത്തേൽ സാജു (54), ജേക്കബ് മാത്യു (54), മഠത്തിൽപ്പറമ്പിൽ കുഞ്ഞച്ചൻ എന്നിവർ കഷ്ടിച്ചാണ് രക്ഷപ്പെട്ടത്. തുടർന്ന് സാജു പൊലീസിൽ പരാതി നൽകി. എസ്.എച്ച്.ഒ രഞ്ജിത്ത് വിശ്വനാഥൻ, എസ്.ഐ.വിപിൻചന്ദ്രൻ എന്നിവരാണ് പ്രതികളെ പിടികൂടിയത്. കഞ്ചാവ് കേസിലും ഇവർ പ്രതികളാണ് പൊലീസ് പറഞ്ഞു. കോടതി പ്രതികളെ റിമാൻഡ് ചെയ്തു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |