കോട്ടയം. ഇതുവരെ 40000 ടൺ നെല്ല് സംഭരിച്ചതായി പാഡി മാർക്കറ്റിംഗ് ഓഫീസർ സ്മിത അറിയിച്ചു. 98 പാടശേഖരങ്ങളിലെ നെല്ലാണ് ഇനി സംഭരിക്കാനുള്ളത്. മഴയാണ് നെല്ല് സംഭരണത്തിന് പ്രധാന പ്രതിസന്ധി. കഴിഞ്ഞ മാസം 12നാണ് കൊയ്ത് ആരംഭിച്ചത്. 28ന് പൂർത്തിയായതോടെ നെല്ല് സംഭരണം ആരംഭിച്ചിരുന്നു. അപ്രതീക്ഷിതമായി പെയ്ത വേനൽമഴയിൽ പാടത്ത് കൂട്ടിയിട്ട നെല്ല് പലയിടത്തും നനയുകയും ഈർപ്പം പിടിക്കുകയും ചെയ്തു. അതിനാൽ ഇത് പൂർണമായും സംഭരിക്കാൻ കഴിയില്ലെന്ന നിലപാടിലായിരുന്നു മില്ലുടമകൾ. ഈർപ്പം കൂടുതലുള്ള നെല്ല് സംഭരിക്കാൻ ആനുപാതികമായ സംസ്കരണശേഷി ഇല്ല എന്നതായിരുന്നു അവർ കാരണമായി ചൂണ്ടിക്കാട്ടിയത്. എന്നാൽ ഭക്ഷ്യ മന്ത്രി ജി.ആർ.അനിലിന്റെ ഇടപെടലിനെ തുടർന്ന് സംഭരണം അടിയന്തരമായി പൂർത്തിയാക്കാൻ മില്ലുടമകളും തയാറായി. 80 ശതമാനവും സംഭരിച്ചു കഴിഞ്ഞു. മഴ കാരണം നെല്ല് വീണത് ഗുണനിലവാരത്തെ ബാധിച്ചിട്ടുണ്ട്. നെല്ല് ഉണക്കി സൂക്ഷിക്കുന്നതിനുള്ള അവസരവും ഇല്ലാതായി. വെള്ളം കെട്ടിക്കിടക്കുന്നത് കാരണം കൊയ്‌തെടുക്കാൻ പറ്റാത്തതും സംഭരണം വൈകിപ്പിക്കുന്നു. ഈർപ്പക്കൂടുതൽ ഉള്ളതുകൊണ്ട് മില്ലുകൾക്ക് ആവശ്യത്തിന് കുത്തിസൂക്ഷിക്കുന്നതിന് ബുദ്ധിമുട്ട് ഉണ്ടാകും. ഈർപ്പത്തോടുകൂടിയ ഒരുപാട് നെല്ല് ചെന്നാൽ അതും ബുദ്ധിമുട്ടാകും. എന്നിരുന്നാലും മില്ലുകൾ സഹകരിച്ച് നെല്ല് സംഭരണം നടത്തുന്നുണ്ടെന്ന് പാഡി മാർക്കറ്റിംഗ് ഓഫീസർ അവകാശപ്പെട്ടു.
കൊയ്യാൻ ശേഷിക്കുന്നത് 5000 ടൺ.
ഇതുവരെ സംഭരിച്ചത് 40000 ടൺ.
സംഭരിക്കേണ്ട പാടങ്ങളുടെ എണ്ണം 98.
സംഭരണം നടത്തുന്നത് 15 മില്ലുകൾ.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |