വൈക്കം. ജീർണ്ണതയിലാണ് ചരിത്ര സ്മൃതികൾ. വൈക്കത്തെ പഴയ ബോട്ടുജെട്ടി അറ്റകുറ്റ പണി നടത്താത്തതിനെ തുടർന്ന് ചോർന്നൊലിക്കുന്നു.
രാജഭരണ കാലത്തെ ശംഖുമുദ്റ പേറുന്ന, നൂറ്റാണ്ടുപിന്നിട്ട ബോട്ടുജെട്ടിയാണ് അധികൃതരുടെ അവഗണനയാൽ നനഞ്ഞ് നശിക്കുന്നത്. വൈക്കം സത്യഗ്രഹസമരത്തിൽ പങ്കെടുക്കാനായി മഹാത്മജി വന്നിറങ്ങിയത് ഈ ബോട്ടുജെട്ടിയിലാണ്. ചരിത്രത്തിന്റ ഭാഗമായ ഇത് തനിമ ചോരാതെ പുനർനിർമ്മിച്ച് സ്മാരകമാക്കണമെന്ന നാട്ടുകാരുടെ നിരന്തര ആവശ്യത്തെ തുടർന്ന് സംസ്ഥാന സർക്കാർ 42 ലക്ഷം രൂപ അനുവദിച്ചിരുന്നു. ഇറിഗേഷൻ വകുപ്പാണ് നിർമ്മാണ പ്രവർത്തനങ്ങളുടെ മേൽനോട്ടം വഹിക്കുന്നത്. ഈ പദ്ധതിയുടെ ആദ്യ ഘട്ടമെന്ന നിലയിൽ പഴയ ബോട്ടുജെട്ടിയുടെ കായലിലേക്ക് നീണ്ട പ്ലാറ്റ്ഫോം വീതി കൂട്ടി പുനർനിർമ്മിച്ച് ടൈൽ പാകി. ബോട്ടുജെട്ടി കെട്ടിടത്തിന്റെ തടിയുടെ മേൽക്കൂരയ്ക്ക് മീതെ ആസ്ബസ്റ്റോസ് ഷീറ്റാണ് വിരിച്ചിട്ടുള്ളത്. കായലോരത്ത് ഉപ്പു കാറ്റേറ്റ് പൊടിഞ്ഞ് നശിക്കാതിരിക്കാൻ ഇഷ്ടിക ഭിത്തിക്കു പകരം പലകകളും ഉപയോഗിച്ചു.
പോയ കാലത്തിന്റ ദീപ്ത സ്മരണകളിരമ്പുന്ന ചരിത്രസ്മാരകം പുതുതലമുറയ്ക്കുകൂടി അനുഭവവേദ്യമാകുന്ന തരത്തിൽ പുനർ നിർമ്മിക്കണമെന്നാണ് ജനങ്ങൾ ആവശ്യപ്പെട്ടിരുന്നതെങ്കിലും മേൽക്കൂരയിലെ തടി നീക്കി ഇരുമ്പു പൈപ്പ് സ്ഥാപിച്ച് ടിൻഷീറ്റിടാനാണ് അധികൃതർ പദ്ധതി തയ്യാറാക്കിയതെന്ന് ആരോപണമുയർന്നിരുന്നു. പ്ലാറ്റ്ഫോമിൽ പാകിയ ടൈലുകളിൽ ചിലത് പൊട്ടി. മിനുസമേറിയ ടൈലുകളിൽ യാത്രക്കാർ തെന്നിവീഴാതിരിക്കാൻ ബോട്ടു ജീവനക്കാർ നിരന്തരം ഫ്‌ളാറ്റ്‌ഫോം കഴുകേണ്ടിവരുന്നു. ചരിത്രത്തിന്റെ ഭാഗമായ പഴയ ബോട്ടുജെട്ടി കെട്ടിടം കുറച്ചുകൂടി ഭാവനാത്മകമായി പുനർനിർമ്മിച്ച് സംരക്ഷിക്കുന്നതിന് നടപടി സ്വീകരിക്കണമെന്ന ആവശ്യം എല്ലാ ഭാഗത്തു നിന്നും ഉയരുന്നുണ്ട്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |