കോട്ടയം. വിലത്തകർച്ചയിൽ നിന്ന് ആശ്വാസമായി കപ്പയുടെ വില ഉയരുന്നു. ഇപ്പോൾ കപ്പയ്ക്ക് വിപണിയിൽ 40 രൂപ വരെ വിലയുണ്ട്. കപ്പ സുലഭമല്ലാത്തതാണ് വിലവർദ്ധനവിന് കാരണം. ജില്ലയിൽ ചുരുക്കം സ്ഥലങ്ങളിൽ മാത്രമേ കപ്പ ലഭ്യമാകുന്നുള്ളൂ.
അയർക്കുന്നം, കൂരോപ്പട, പാമ്പാടി, നെടുംകുന്നം, കറുകച്ചാൽ, വാകത്താനം, മീനടം എന്നിവിടങ്ങളിലാണ് വലിയ തോതിൽ കപ്പ കൃഷി ചെയ്തിരുന്നത്. കഴിഞ്ഞ കാലങ്ങളിൽ കപ്പയ്ക്കുണ്ടായ തുടർച്ചയായ വിലയിടിവ് മൂലം കൃഷിയിൽ നിന്ന് കർഷകർ പിന്തിരിഞ്ഞു നിൽക്കുകയായിരുന്നു. ഇതാണ് കപ്പയുടെ ലഭ്യത കുറയാൻ കാരണം. മൂന്നു മാസമായി കപ്പയ്ക്ക് വില വർദ്ധിക്കാൻ തുടങ്ങിയിട്ട്. നേരത്തെ 15 രൂപ വരെ ഇടിഞ്ഞിരുന്നു. 5 വർഷത്തിനിടെ കപ്പയ്ക്ക് ലഭിക്കുന്ന ഏറ്റവും ഉയർന്നവിലയാണിപ്പോഴുള്ളത്.
ജില്ലയിൽ പലയിടത്തും കപ്പ നട്ട് തുടങ്ങിയിട്ടേ ഉള്ളൂ. ഇത് മൂപ്പെത്തിയാൽ മാത്രമേ വിപണിയിലേക്ക് കൂടുതൽ കപ്പ എത്തുകയുള്ളൂ. അതിനാൽ വിലവർദ്ധന ഉണ്ടെങ്കിലും കർഷകന് പ്രയോജനം ലഭിക്കുന്നില്ല. ഉത്പാദനം കുറഞ്ഞുനിൽക്കുന്ന സമയമായതുകൊണ്ട് നാമമാത്രമായ കർഷകർക്കേ വില വർദ്ധനവിന്റെ ഗുണം ലഭിക്കുന്നുള്ളൂ. എന്നാൽ വില ഉയരുന്നത് കർഷകർക്ക് പ്രചോദനമാണ്. പിന്തിരിഞ്ഞു നിൽക്കുന്ന കർഷകരെ വീണ്ടും കപ്പകൃഷിയിലേക്ക് ഇറങ്ങാൻ ഇത് പ്രേരിപ്പിക്കും.
ലഭ്യത കുറഞ്ഞതോടെ ആവശ്യക്കാരും കൂടി. വില ഉയർന്നു നിൽക്കുന്നതിനാൽ തമിഴ്‌നാട്ടിൽ നിന്ന് കപ്പ വിപണിയിലെത്തുന്നുണ്ട്.
പച്ചക്കപ്പ 40 രൂപ.
ഉണക്ക 80 രൂപ.
കപ്പകർഷകനായ എബി ഐപ്പ് പറയുന്നു.
കപ്പ കൃഷി ചെയ്യുന്ന മേഖലകളിലെ കാട്ടുമൃഗങ്ങളുടെ ശല്യം കർഷകന് തിരിച്ചടിയാകുന്നു. കഴിഞ്ഞ ദിവസം പാമ്പാടി മേഖലയിൽ പാകമായ കപ്പ കാട്ടുപന്നി നശിപ്പിച്ചു. ഇക്കാര്യത്തിൽ സർക്കാരിന്റെ അടിയന്തര ഇടപെടൽ ഉണ്ടാകണം.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |