കോട്ടയം. മഴയായും വരൾച്ചയായും കാലാവസ്ഥ കർഷകരെ ചതിക്കുമ്പോൾ ആശ്വാസമാവേണ്ട സർക്കാർസഹായവും അകലെ. ഈ സാമ്പത്തിക വർഷം ഒരു രൂപ പോലും സംസ്ഥാന സർക്കാരിൽ നിന്ന് കർഷകർക്ക് ലഭിച്ചിട്ടില്ല. കേന്ദ്രവിഹിതവും നൽകിയിട്ടില്ല. കർഷകർ പ്രീമിയം അടക്കുന്ന വിള ഇൻഷുറൻസിലും കോടികളാണ് കുടിശിക.
അപ്പർകുട്ടനാട്ടിലേയും മലയോരത്തേയും കർഷകരാണ് നഷ്ടപരിഹാരം കിട്ടാതെ വലയുന്നത്. മഴയും വെള്ളപ്പൊക്കവും പിന്നീടുണ്ടായ വരൾച്ചയും മൂലം കോടികളുടെ കൃഷി നശിച്ചെങ്കിലും നഷ്ടപരിഹാരം ലഭ്യമാക്കാൻ നടപടിയില്ല. നെല്ലിന് പുറമേ വാഴ, കപ്പ, റബർ, ജാതി എന്നിവയ്ക്കാണ് ഏറ്റവുമധികം നഷ്ടമുണ്ടായത്. കഴിഞ്ഞ വേനൽ മഴയ്ക്കാവട്ടെ കൊയ്തുകൂട്ടിയ നെല്ല് മുഴുവൻ വെള്ളം കയറി നശിച്ചു.
നെല്ലിന് ഹെക്ടറിന് 35000 രൂപ ഇൻഷുറൻസ് പരിരക്ഷയായും അത്ര തന്നെ തുക പ്രകൃതിക്ഷോഭ ദുരിതാശ്വാസമായും ലഭിക്കുമെന്നാണ് സർക്കാർ അറിയിച്ചിരുന്നത്.
കേന്ദ്ര വിഹിതം എന്നുവരും.
പ്രകൃതിക്ഷോഭത്തിൽ നഷ്ടപരിഹാരമായി കേന്ദ്ര, സംസ്ഥാന വിഹിതങ്ങൾ പ്രത്യേകമാണ് നൽകുന്നത്. കഴിഞ്ഞ ഡിസംബർ 21നാണ് ജില്ലയിൽ അവസാനം കേന്ദ്ര വിഹിതം ലഭിച്ചത്. 5857 കർഷകർക്കായി 3.69 കോടി രൂപ ലഭിച്ചു. അവസാനമായി സംസ്ഥാന വിഹിതം 2.17 കോടി രൂപ കഴിഞ്ഞ ഫെബ്രുവരിയിലും നൽകി. മാർച്ച്, ഏപ്രിൽ മാസങ്ങളിലെ വരൾച്ചയിലും പിന്നീടുണ്ടായ വേനൽമഴയിലും കോടികളുടെ കൃഷിയാണ് നശിച്ചത്. ഈ പണം എന്നുകിട്ടുമെന്ന് കൃഷി വകുപ്പ് അധികൃതർക്കും ഉറപ്പില്ല.
വിള ഇൻഷുറൻസ് കുടിശിക 2 കോടി.
കഴിഞ്ഞ വർഷം ആകെ നൽകിയ നഷ്ടപരിഹാരം 5.86 കോടി.
കൃഷി വിഭാഗം ഉദ്യോഗസ്ഥ പ്രീത പോൾ പറയുന്നു.
'' കണക്കെടുപ്പ് അവസാന ഘട്ടത്തിലാണ്. കൃഷി നഷ്ടമുണ്ടായാൽ 10 ദിവസത്തിനകം അപേക്ഷ നൽകണം. 30 ദിവസം പരിശോധനയുൾപ്പെടെയുള്ള കാര്യങ്ങൾക്ക് വേണ്ടിവരും. ആദ്യം ലഭിച്ച അപേക്ഷകളെല്ലാം നഷ്ടപരിഹാരത്തിനായി ഡയറക്ടറേറ്റിലേയ്ക്ക് നൽകി''
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |