കോട്ടയം. ഓണവിപണി ലക്ഷ്യമിട്ടുള്ള ഏത്തവാഴ കൃഷിയിലാണ് കർഷകർ. കൊവിഡിലും ലോക്ഡൗണിലും തകർന്ന വിപണി തിരികെ പിടിക്കാനുള്ള ശ്രമം. നിലവിൽ ഏത്തയ്ക്കായ്ക്ക് 70 രൂപ വില ലഭിക്കുന്നുണ്ട്. ഇത് നല്ല വിലയാണ്. അതിനാൽ തന്നെ ജില്ലയുടെ വിവിധ ഭാഗങ്ങളിൽ നിരവധി പേരാണ് വാഴ കൃഷി ചെയ്യുന്നത്.
ഓണവിപണിക്കായി ഏത്തവാഴ കൃഷി ആരംഭിക്കുന്നത് ഡിസംബർ, ജനുവരി മാസത്തിലാണ്. എട്ട് മാസമാണ് ഏത്തവാഴ കൃഷിയ്ക്ക് വേണ്ടത്. എല്ലാ മാസത്തിലും ഒരു തവണ രാസവള പ്രയോഗം നടത്തേണ്ടതുണ്ട്. പ്രധാനമായും പൊട്ടാഷും 18,18, കപ്പവളവുമാണ് ഇതിനായി ഉപയോഗിക്കുന്നത്. എന്നാൽ വളത്തിന്റെ വിലയിലുണ്ടായ വർദ്ധന കർഷകരെ പ്രതിസന്ധിയിലാക്കുന്നു. 500 രൂപയുണ്ടായിരുന്ന 18,18 വളത്തിന് 1100 രൂപയായി. ഏഴാം മാസത്തിൽ പ്രയോഗിക്കുന്ന പൊട്ടാഷിന്റെ വില 900 രൂപയിൽ നിന്നും 1800 രൂപയായും വർദ്ധിച്ചു. ഇവ സൊസൈറ്റികളിലും വളംകടകളിലും കിട്ടാനില്ലാത്ത സ്ഥിതിയുമാണ്. കൃഷി ഓഫീസ് മുഖേന വാഴവിത്തുകൾ ലഭ്യമാക്കാറുണ്ടെങ്കിലും ഇവ തികയാറില്ലെന്ന് കർഷകർ പറയുന്നു. തമിഴ്‌നാട്, വയനാട് എന്നിവിടങ്ങളിൽ നിന്നാണ് ആവശ്യമായ വിത്തുകൾ എത്തിയ്ക്കുന്നത്. 15 മുതൽ 25രൂപവരെയാണ് വിത്തുകളുടെ വില.
കർഷക കോൺഗ്രസ് ജില്ലാ സെക്രട്ടറി എബി ഐപ്പ് പറയുന്നു.
''ഉത്പാദനം കുറഞ്ഞതിനാൽ, ഓണ വിപണിയാകുമ്പോഴേയ്ക്കും നാടൻ ഏത്തക്കുലയ്ക്ക് വില ഇനിയും ഉയരാനുള്ള സാദ്ധ്യതയാണ്. 100 രൂപയ്ക്ക് മുകളിൽ എത്തുമെന്നാണ് പ്രതീക്ഷ''
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |