പാലാ. കുട്ട്‌റൂ...ഡോ.രേവതി ഗിരീഷ് നീട്ടിവിളിച്ചപ്പോൾ പാലാ ഗവ.മൃഗാശുപത്രി വളപ്പിലെ നായ്ക്കൂട്ടിൽ മയങ്ങിക്കിടന്ന നായ്ക്കുട്ടി ഒറ്റക്കാലിൽ എഴുന്നേറ്റിരുന്നു. പിന്നെ വാലാട്ടി. വീട്ടിൽ നിന്ന് തിളപ്പിച്ചാറിച്ചുകൊണ്ടുവന്ന പാൽ കുട്ട്റുവിന്റെ പാത്രത്തിലേക്ക് ഡോ.രേവതി പകർന്നുകൊടുത്തു. കടുത്ത വേദനയ്ക്കിടയിലും അല്പം പാൽ കുടിച്ചു.
കാലുകൾക്ക് ഗുരുതരമായി പരിക്കേറ്റ് വഴിയിൽ കിടന്ന നായ്ക്കുട്ടിയെ പാലാ നഗരസഭ ചെയർമാൻ ആന്റോ ജോസിന്റെ ഇടപെടലിനെ തുടർന്ന് നഗരസഭ ആരോഗ്യവിഭാഗം ജീവനക്കാരും സൻമനസുള്ള രണ്ട് യുവാക്കളും ചേർന്നാണ് പാലാ ഗവ. മൃഗാശുപത്രിയിൽ എത്തിച്ചത്.
സീനിയർ വെറ്ററിനറി സർജൻ ഡോ.സാജൻമോൻ ആന്റണിയുടെയും ഡോ.രേവതി ഗിരീഷിന്റെയും നേതൃത്വത്തിൽ മൂന്ന് മണിക്കൂറോളം നീണ്ട ശസ്ത്രക്രിയയ്ക്ക് ശേഷം കാലിൽ പ്ലാസ്റ്ററിട്ടാണ് കുട്ട്‌റുവിനെ കൂട്ടിലേക്ക് മാറ്റിയത്. അടുത്ത നാലുദിവസങ്ങളിലായി ആന്റിബയോട്ടിക് ഇൻജക്‌ഷനും ക്ഷീണം മാറാനുള്ള മരുന്നും നൽകുന്നുണ്ടെന്ന് ഡോ.രേവതി പറഞ്ഞു. ആദ്യദിവസത്തെ കടുത്ത അവശതയിൽ നിന്ന് ഇന്നലെ അല്പം മോചനം കിട്ടിയിയെങ്കിലും ഭക്ഷണത്തോട് കുട്ട്‌റു അത്ര താത്പര്യം കാണിക്കുന്നില്ല. ഇന്നലെയും നഗരസഭ ചെയർമാൻ ആന്റോ ജോസ് പടിഞ്ഞാറേക്കരയും പ്രതിപക്ഷ നേതാവ് പ്രൊഫ.സതീശ് ചൊള്ളാനിയും വിളിച്ച് നായ്ക്കുട്ടിയുടെ വിവരങ്ങൾ അന്വേഷിച്ചതായി ഡോ.രേവതി ഗിരീഷ് പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |