കോട്ടയം. നാശത്തിന് ഒരു നിമിഷം മതി. നഷ്ടപരിഹാരത്തിന് നാളുകൾ നീണ്ട കാത്തിരിപ്പ്. മഴയും കാറ്റും കർഷകന്റെ ഉറക്കം കെടുത്തുമ്പോൾ നഷ്ടപരിഹാരം ഇപ്പോഴും സ്വപ്നമായി അവശേഷിക്കുന്നു. ഈ സാമ്പത്തിക വർഷം ഒരു രൂപ പോലും നഷ്ടപരിഹാരം നൽകിയില്ലെന്നു മാത്രമല്ല, മുൻ സാമ്പത്തിക വർഷത്തെത് പൂർണമായി വിതരണം ചെയ്തിട്ടുമില്ല. സംസ്ഥാനത്തേക്കാൾ കേന്ദ്രമാണ് ഇക്കാര്യത്തിൽ ഏറെ പിന്നിൽ.
നശിച്ചകൃഷിക്ക് പരിഹാരമാകില്ലെങ്കിലും തുച്ഛമായ നഷ്ടപരിഹാരത്തുക കർഷകർക്ക് ആശ്വാസമാണ്. കൃഷി വകുപ്പിന്റെ കണക്കുപ്രകാരം ജില്ലയിൽ നടപ്പുസാമ്പത്തിക വർഷം 2.55 കോടി രൂപയാണ് നൽകേണ്ടത്. 2.40 കോടി രൂപ കേന്ദ്ര വിഹിതവും 15.27 ലക്ഷം രൂപ സംസ്ഥാന വിഹിതവും. ഏപ്രിൽ, മേയ് മാസങ്ങളിലാണ് ജില്ലയിൽ ഏറെ നാശനഷ്ടമുണ്ടായത്. ഈ രണ്ടു മാസങ്ങളിലായി പെയ്ത മഴയിലും കാറ്റിലും കൊയ്യാറായ നെല്ലാണ് നശിച്ചത്. മുൻ സാമ്പത്തിക വർഷത്തെ തുകയിൽ 3.96 ലക്ഷം രൂപ കേന്ദ്ര-സംസ്ഥാന കുടിശികയാണ്. കേന്ദ്രവിഹിതമായ 31.9 ലക്ഷം രൂപയും സംസ്ഥാന വിഹിതമായ 76558 രൂപയും. മുൻവർഷത്തെയും തുക ഉടൻ നൽകുമെന്ന വാഗ്ദാനം എന്നു നടപ്പാകുമെന്ന് ഉറപ്പുമില്ല.
വൈകിപ്പിക്കുന്നത് കേന്ദ്രസർക്കാർ.
മനപൂർവം കേന്ദ്രസർക്കാർ തുക വിതരണം വൈകിപ്പിക്കുകയാണെന്ന് കർഷകരുടെ പരാതി. നശിക്കുന്ന കൃഷിയുടെ നാലിലൊന്നു നഷ്ടപരിഹാരം പോലും അധികൃതരുടെ കണക്കിൽ ഉൾപ്പെടാറില്ല. ഈ തുച്ഛമായ തുകയ്ക്ക് വേണ്ടിയാണ് ഈ കാത്തിരിപ്പ്. നഷ്ടം മൂലം കൃഷി ഉപേക്ഷിക്കുന്നതിനെ കുറിച്ച് പോലും കർഷകർ ആലോചിച്ചു തുടങ്ങി. നെൽകർഷകർക്ക് വിത്തുവാങ്ങാനും നിലമൊരുക്കാനും വൻതുക സ്വരൂക്കൂട്ടേണ്ട സമയമാണിത്. ഇതിനിടയിൽ നിത്യച്ചെലവിനുള്ള പണവും കണ്ടെത്തണം. നഷ്ടപരിഹാര തുക ലഭിച്ചിരുന്നവെങ്കിൽ താത്കാലിക ആശ്വാസമാകുമായിരുന്നു.
കേന്ദ്രം നൽകേണ്ടത്
2.40 കോടി രൂപ.
കർഷകനായ ബിന്ദീഷ് ആയ്മനം പറയുന്നു.
അപേക്ഷകളെല്ലാം കെട്ടിക്കിടക്കുകയാണ്. കൃഷി ഓഫീസിനെ സമീപിക്കുമ്പോൾ നഷ്ടപരിഹാരം ഉടൻ വരുമെന്ന മറുപടിയാണ് ലഭിക്കുന്നത്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |