പാലാ . നിയന്ത്രണംവിട്ട് തമ്മിലിടിച്ച് പറന്നുവന്നു രണ്ട് വാഹനങ്ങൾക്കിടയിൽ നിന്ന് എങ്ങനെ രക്ഷപ്പെട്ടെന്ന് ഐഷമ്മയ്ക്ക് ഇപ്പോഴും വിശ്വസിക്കാനാകുന്നില്ല. വെള്ളിയാഴ്ച ഉച്ചയ്ക്ക് 12.30 ഓടെ തൊടുപുഴ കെ എസ് ആർ ടി സി സ്റ്റാൻഡിന് മുൻവശം നടന്ന അപകടത്തിന്റെ സി സി ടി വി ദൃശ്യങ്ങൾ സമൂഹമാദ്ധ്യമങ്ങളിൽ ശ്വാസംഅടക്കി പിടിച്ചാണ് പലരും കണ്ടത്. നിറുത്തിയിട്ടിരുന്ന ഒാട്ടോറിക്ഷയ്ക്ക് പിന്നിൽ പാഞ്ഞുവന്ന കാർ ഇടിക്കുന്നു. ഒാട്ടോയും കാറും ഉയർന്ന് പൊങ്ങി ഒരു സ്ത്രീയുടെ നേർക്ക് പാഞ്ഞടുക്കുന്നു. തൊട്ടടുത്ത നിമിഷം ഈ വാഹനങ്ങൾക്കിടയിൽ നിന്ന് സ്ത്രീ ഓടി പുറത്തുകടക്കുന്നു. അതിനടുത്തുതന്നെ ഒാട്ടോ തലകീഴായി മറിഞ്ഞു. കാർ അടുത്തുള്ള പോസ്റ്റിലിടിച്ച് നിന്നു. ഇതായിരുന്നു ആ ദൃശ്യം.
പുനർജന്മം കിട്ടിയ ഈ ഭാഗ്യവതി രാമപുരം ഏഴച്ചേരി മുണ്ടയ്ക്കാട്ട് വിശ്വലക്ഷ്മി രാജ്‌മോഹൻ (60) എന്ന ഐഷമ്മയാണ്.
അപകടത്തെക്കുറിച്ച് ഐഷമ്മ പറയുന്നു. ഭർത്താവ് രാജ്‌മോഹനുമൊത്ത് തൊടുപുഴയിലെ സ്വകാര്യ ആശുപത്രിയിൽ പോയി മടങ്ങുകയായിരുന്നു. ഭർത്താവ് മെഡിക്കൽ സ്റ്റോറിൽ മരുന്ന് വാങ്ങാൻ കയറി. ഈ സമയം സ്റ്റാൻഡിന് മുന്നിലുള്ള ഒാട്ടോറിക്ഷയിൽ കയറാനാണ് ഞാൻ ചെന്നത്. എന്നാൽ തൊട്ടുമുന്നിൽ പാഞ്ഞുവന്ന കാർ ഒാട്ടോറിക്ഷയിൽ ഇടിക്കുന്നതും രണ്ടുവാഹനങ്ങളും ചാടിച്ചാടി എന്റെ നേർക്ക് കുതിച്ചു വരുന്നതും കണ്ടു. വലിയൊരു കാറ്റും മൂളിച്ചയും. എല്ലാം തീർന്നെന്നു കരുതി. സർവശക്തിയും എടുത്ത് മുന്നിലേക്ക് ഓടി. രക്ഷപ്പെടുമെന്ന് ഒരിക്കലും വിചാരിച്ചില്ല. അവിടെ നിന്ന് പൊട്ടിക്കരഞ്ഞുപോയി. പരിക്കൊന്നും പറ്റിയില്ലെങ്കിലും മറ്റ് യാത്രക്കാരുടെ നിർബന്ധം മൂലം ആശുപത്രിയിൽ പോയി. അവിടെ ചെന്നിട്ടും കരച്ചിലടക്കാനായില്ല. സര്‍വ്വ ഈശ്വരന്‍മാര്‍ക്കും നന്ദി പറയുകയാണ് ഐഷമ്മ പറഞ്ഞു. ഭർത്താവ് രാജ്‌മോഹനൊപ്പം ഇപ്പോൾ കരിങ്കുന്നത്താണ് ഐഷമ്മയുടെ താമസം. ദിലീപ് (കാനഡ), ദീപ (കരിങ്കുന്നം) എന്നിവരാണ് മക്കൾ.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |