കോട്ടയം : പഴവും പപ്പടവും പായസവുമൊക്കെയായി ഓണസദ്യ വീടുകളിലെത്തിക്കാനുളള തിരക്കിലാണ് ജില്ലയിലെ ഹോട്ടലുകളും, കാറ്ററിംഗ് യൂണിറ്റുകളും. ഓൺലൈൻ വഴി ഓർഡർ ചെയ്യാം, അല്ലെങ്കിൽ ഒരു ഫോൺ കോൾ മതി സദ്യ വീട്ടുപടിക്കലെത്തും. തിരുവോണ നാളിൽ തൂശനിലയിൽ വിഭവ സമൃദ്ധമായ ഓണസദ്യയുണ്ണാം. സോഷ്യൽ മീഡികളിൽ അടക്കം ഓരോ ഹോട്ടലുകളുടെയും വ്യത്യസ്തമായ ആകർഷകമായ ഓഫറുകളും മെനുവും അടങ്ങിയവ ബ്രോഷറുകൾ പ്രചരിച്ച് തുടങ്ങി. രണ്ട് വർഷത്തെ കൊവിഡ് ഇടവേളയ്ക്ക് ശേഷമുള്ള ഓണം പ്രതീക്ഷയോടെയാണ് ഇവർ കാണുന്നത്. അത്തം മുതൽ തിരുവോണ നാൾ വരെ സദ്യ വിളമ്പുന്ന ഹോട്ടലുകളുണ്ട്. 400 രൂപയാണ് വില. മൂന്ന് പേർക്ക് കഴിക്കാം. വിഭവങ്ങളുടെ എണ്ണമനുസരിച്ച് കണ്ടെയ്‌നറുകളിൽ തുണി ഉപയോഗിച്ച് ബിഗ്‌ഷോപ്പറിലാണ് നൽകുന്നത്. 30 ഓളം വിഭവങ്ങളുമുണ്ട്. മധുരപലഹാരം, ഉപ്പ്, ശർക്കരവരട്ടി, കായ് വറുത്തത്, പാവയ്ക്ക വറുത്തത്, കളിയോടയ്ക്ക, കാളൻ, സാമ്പാർ, പാവയ്ക്കാ അച്ചാർ, പച്ചമോര്, തോരൻ, മധുരക്കറി, ഓലൻ, പച്ചടി, കിച്ചടി, ഇഞ്ചിക്കറി, കടുമാങ്ങ, നാരങ്ങ അച്ചാർ, അവിയൽ, കൂട്ടുക്കറി, പരിപ്പ്കറി, നെയ്യ്, പുഴുക്കലരിച്ചോറ്, പപ്പടം വലുത് ചെറുത്, പഴം നുറുക്ക്, പൂവൻ പഴം, ഞാലിപൂവൻ പഴം, അട പ്രഥമൻ, സേമിയാ പായസം ഇങ്ങനെ നീളും സദ്യയിലെ വിഭവങ്ങൾ. ഓരോ ഹോട്ടലുകളിലും വ്യത്യസ്തമായ മെനുവാണ്. ഇതിനോടകം ബുക്കിംഗ് ആരംഭിച്ചതായി ഹോട്ടൽ ഉടമകൾ പറഞ്ഞു.
രൂചികൂട്ടാൻ സ്‌പെഷ്യൽ പായസങ്ങൾ.
വിവിധതരം പായസങ്ങളാണ് ഇത്തവണ വിപണി പിടിക്കാൻ ഹോട്ടലുകൾ തയ്യാറാക്കിയിരിക്കുന്നത്. പാൽപ്പായസം, നവരസം പായസം, കാരറ്റ് പായസം, പൈനാപ്പിൾ പായസം, അടപ്രഥമൻ, പരിപ്പ് പ്രഥമൻ, പാലടപ്രഥമൻ തുടങ്ങിയവ.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |