പാലാ. തലനാട്ടില്‍ നിന്ന് ഇല്ലിക്കല്‍ കല്ലിന്റെ നെറുകയിലേക്കിനി സുഖ യാത്ര. അവിടെ ചെന്ന് അൽപ്പനേരം മേഘങ്ങളെ തൊട്ടുരുമിയിരിക്കാം. കോട്ടയം ജില്ലയിലെ ഏറ്റവും ഉയര്‍ന്ന പ്രദേശമായ ഇല്ലിക്കല്‍ കല്ലിലേക്കുള്ള റോഡിന്റെ നിർമ്മാണം പൂർത്തിയായി. സമുദ്രനിരപ്പില്‍ നിന്ന് 2500 ല്‍പരം അടി ഉയരമുയ് ഈ മലമുകളിലേക്ക്. ഇല്ലിക്കല്‍ കല്ലിന്റെ നെറുകയിലേയ്ക്കാകട്ടെ 3000 ത്തോളം അടിയും. ഇവിടേയ്ക്കുണ്ടായിരുന്നു ദുർഘട പാതയൊക്കെ ഇനി പഴങ്കഥ. നന്നായി ടാർ ചെയ്ത റോഡിലൂടെ വളഞ്ഞ് പുളഞ്ഞ് സാഹസികവും ഒപ്പം രസകരവുമായ യാത്രയ്ക്ക് ഇനി തയ്യാറെടുത്തോളൂ. ഓരോ വളവിലും നിന്ന് മനോഹരമായ പ്രകൃതിദൃശ്യങ്ങള്‍ ഒപ്പിയെടുക്കുകയുമാകാം.
കേന്ദ്രപദ്ധതിയില്‍പെടുത്തി ആകാശം തൊടുന്ന ഈ മനോഹര പാതയ്ക്ക് തുടക്കം കുറിച്ചത് ജോസ് കെ.മാണി എം.പി.യാണ്. മൂന്നരകിലോമീറ്റര്‍ റോഡ് പൂര്‍ത്തീകരിക്കാന്‍ മൂന്നുകോടിയില്‍ പരം രൂപ ചെലവഴിച്ചു. ഈ റോഡ് പൂര്‍ത്തിയായതോടെ ഇല്ലിക്കല്‍കല്ലിന്റെ ഇരുവശത്തുനിന്നും വിനോദസഞ്ചാരികള്‍ക്ക് എത്താന്‍ കഴിയും.
കെ.എം.മാണി മന്ത്രിയായിരുന്നപ്പോള്‍ തുടക്കമിട്ട ഗ്രീന്‍ ടൂറിസം പദ്ധതിയുടെ ഭാഗമായാണ് ഇല്ലക്കല്‍ കല്ല് ടൂറിസം വികസന പദ്ധതി നടപ്പാക്കിയത്. അന്ന് ഇല്ലിക്കല്‍കല്ലിലേക്ക് എത്താന്‍ മൂന്ന് റോഡുകള്‍ പൂര്‍ത്തീകരിച്ചിരുന്നെങ്കിലും ടാറിംഗും മറ്റ് അനുബന്ധ നടപടികളും ആയിരുന്നില്ല.
തുടങ്ങിയത് 2017 ല്‍.
2017 ല്‍ ഫണ്ട് അനുവദിച്ച് നിര്‍മ്മാണം ആരംഭിച്ചുവെങ്കിലും സാങ്കേതിക കാരണങ്ങളാല്‍ പണികള്‍ പലപ്പോഴും തടസ്സപ്പെട്ടിരുന്നു. ജില്ലയിലെ ഏറ്റവും ഉയരത്തിലുള്ള റോഡ് മാര്‍ഗ്ഗമാണ് നവീകരിക്കപ്പെട്ടിരിക്കുന്നതെന്ന് തലനാട് ഗ്രാമപഞ്ചായത്ത് മെമ്പര്‍ വത്സമ്മ ഗോപിനാഥ് പറഞ്ഞു.
ഇനി നടകള്‍ കെട്ടും: എം.പി.
വിശാലമായ റോഡ് അവസാനിക്കുന്ന ഭാഗത്തുനിന്നും ഇല്ലിക്കല്‍കല്ലിന്റെ മുകളില്‍ എത്തുവാന്‍ നടകള്‍ നിര്‍മ്മിക്കുമെന്ന് ജോസ് കെ. മാണി എം.പി. പറഞ്ഞു. വഴി പൂര്‍ത്തിയായതോടെ കൂടുതല്‍ വിനോദസഞ്ചാരികളെ ഇല്ലിക്കല്‍കല്ലിലേക്ക് പ്രതീക്ഷിക്കുന്നു.
സമുദ്രനിരപ്പിൽ നിന്ന് 3000 ത്തോളം അടി.
പൂർത്തിയായത് മൂന്നരകിലോമീറ്റര്‍ റോഡ്.
ചെലവഴിച്ചത് മൂന്ന് കോടിയില്‍ പരം രൂപ .
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |